കോൺഗ്രസിലെ അതൃപ്തി മുതലെടുക്കാൻ ബിജെപി! മറ്റ് സംസ്ഥാനങ്ങളിലെ മാതൃക പിന്തുടരണമെന്ന് കൃഷ്ണദാസിന്റെ ഉപദേശം...
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനുള്ളിലെ അഴിച്ചുപണികൾ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കെപിസിസി സെക്രട്ടറിയായിരുന്ന എപി അനിൽകുമാർ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയും സിപിഎമ്മിൽ ചേരുകയും ചെയ്തു. തുടർന്നും കോൺഗ്രസിൽ ചില രാജികളും പുറത്താക്കലുകളും എല്ലാം ഉണ്ടാകുമെന്നാണ് കരുതുന്നത്.
നാർകോട്ടിക് ജിഹാദിൽ അടപടലം ട്രോളുകൾ! ലൗ ജിഹാദ് പോലും കണ്ടെത്താത്ത നാട്ടിൽ ഇതെങ്ങനെ സാധിക്കും!!!
കോൺഗ്രസിനെ സിപിഎം ആക്കാൻ നോക്കുന്ന സുധാകരൻ! എന്തിനും ഏതിനും പിന്തുടരാൻ ഒരേയൊരുമാതൃക... ഇത് ഗതികേടോ?
എന്നാൽ , കോൺഗ്രസ് വിട്ടുപോകുന്നവർ സിപിഎമ്മിലേക്ക് എത്തുന്നത് തീരെ ദഹിക്കാത്ത ഒരു വിഭാഗമുണ്ട്. അത് കേരളത്തിലെ ബിജെപി നേതൃത്വമാണ്. മറ്റ് പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കളെ വേരോടെ പിഴുതെടുത്ത് അടിത്തറ സൃഷ്ടിച്ച ബിജെപിയ്ക്ക് കേരളത്തിൽ ഇതുവരെ അതിന് സാധിച്ചിട്ടില്ല. എന്തായാവും ആ ഒരു നിരാശ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പികെ കൃഷ്ണദാസിന്റെ വാക്കുകളിൽ പ്രകടവും ആണ്.
കോൺഗ്രസ് നേതാക്കൾ മറ്റ് സംസ്ഥാനങ്ങളിലെ മാതൃക സ്വീകരിക്കണം എന്നാണ് പികെ കൃഷ്ണദാസ് പറയുന്നത്. കോൺഗ്രസ് വിടുന്നവർ ബിജെപിയിലേക്കാണ് വരേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. കോൺഗ്രസ് വിട്ടുവരുന്നവർക്കായി ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വരും ദിവസങ്ങളിൽ കോൺഗ്രസ് നേതാക്കളിൽ പലരും ബിജെപിയിലേക്ക് എത്തുമെന്നാണ് ഇപ്പോൾ കൃഷ്ണദാസ് പറയുന്നത്. ആത്മാഭിമാനമുളളവരും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരും ആയ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ആയാണ് ബിജെപിയുടെ കവാടം തുറന്നിട്ടിരിക്കുന്നത് എന്നായിരുന്നു അദ്ദേഹം മുമ്പ് പറഞ്ഞത്. ഏതൊക്കെ നേതാക്കളെ കുറിച്ചാണ് ഇപ്പോഴത്തെ വാക്കുകൾ എന്നതിൽ വ്യക്തതയില്ല.
കെ സുധാകരകനും വിഡി സതീശനും കേരളത്തിലെ കോൺഗ്രസിനേയും യുഡിഎഫിനേയും നയിക്കാൻ എത്തിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതിക്കൊണ്ടായിരുന്നു ഇവരുടെ വരവ്. ഗ്രൂപ്പില്ല എന്ന് പറയുമ്പോഴും പുതിയൊരു ഗ്രൂപ്പിന്റെ സ്വഭാവത്തോടെ ആയിരുന്നു ഇടപെടലുകൾ. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചതിൽ ഇത് പ്രകടവും ആയിരുന്നു. ആ ഘട്ടത്തിലാണ് പരസ്യമായ പൊട്ടിത്തെറികൾ തുടങ്ങിയതും നടപടികൾ തുടങ്ങിയതും.
റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
ഇത്ര കാലമായിട്ടും കേരളത്തിൽ കാര്യമായ സ്വാധീനം സൃഷ്ടിക്കാൻ ആകാത്ത ബിജെപി ഈ അവസരും ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ കാലങ്ങളിൽ ബിജെപിയിൽ നിന്ന് ഉയർന്നുവന്ന നേതാക്കളിൽ പലർക്കും കാര്യമായ ജനപിന്തുണ സൃഷ്ടിക്കാനോ പാർട്ടിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനോ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പുകളിലും പ്രകടനങ്ങളും ഏറെ ദയനീയമായി മുന്നോട്ട് പോവുകയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി. കോൺഗ്രസിന്റെ ഒന്നാം നിര നേതാക്കളേയും രണ്ടാം നിര നേതാക്കളേയും ഒറ്റയടിക്ക് തട്ടിയെടുത്താണ് പലയിടത്തും ബിജെപി വളർന്നത്. ചിലയിടങ്ങളിൽ ശക്തമായ പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയും ബിജെപി വളർച്ച നേടിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളിൽ പ്രാദശിക പാർട്ടികളെ വിഴുങ്ങി ബിജെപി ശക്തമാകുന്ന കാഴ്ചയാണ് രാജ്യം കണ്ടിട്ടുള്ളത്.
കേരളത്തിൽ മാത്രം ഇത്തരത്തിലുള്ള ഒരു നീക്കവും ഫലം കാണുന്നില്ല എന്നത് ബിജപിയുടെ ദേശീയ നേതൃത്വത്തെ നിരാശപ്പെടുത്തുന്നുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഒന്നാം നിര, രണ്ടാം നിര നേതാക്കളെ കാര്യമായി ബിജെപിയിലേക്ക് കൊണ്ടുവരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരത്തിൽ ബിജെപിയിൽ ചേർന്ന ഒരാൾ എപി അബ്ദുള്ളക്കുട്ടിയാണ്. അദ്ദേഹത്തിന് ദേശീയ ഉപാധ്യക്ഷന്റെ പദവി നൽകി, ഇനി വരുന്നവർക്ക് സൂചന നൽകിയെങ്കിലും, അബ്ദുള്ളക്കുട്ടിയുടെ വരവ് കേരളത്തിലെ ബിജെപിയിൽ ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിച്ചിരുന്നവരിൽ ഒരാളായിരുന്നു മുൻ കോൺഗ്രസ് നേതാവ് കൂടിയായ കെഎസ് രാധാകൃഷ്ണൻ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പിഎസ് സി ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. ബിജെപിയിൽ എത്തിയതിന് ശേഷം തൃപ്പൂണിത്തുറയിൽ മത്സരിച്ച രാധാകൃഷ്ണൻ മൂന്നാം സ്ഥാനത്തായി. ബിജെപി നേതാക്കൾ തന്നെ കാലുവാരി എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച ആക്ഷേപം. തിരഞ്ഞെടുപ്പ് ഫണ്ട് തന്റെ കൈയ്യിലേക്ക് എത്തിയില്ലെന്നും അതിൽ തിരിമറി നടന്നു എന്ന് കൂടി അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.
പൊതുസമ്മതരെ രംഗത്തിറക്കി കളം പിടിക്കാമെന്ന ബിജെപിയുടെ മോഹവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ പൊലിഞ്ഞിരുന്നു. മെട്രോമാൻ ഇ ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ് ചില സിനിമ താരങ്ങൾ എന്നിവരെ ആയിരുന്നു ഇത്തരത്തിൽ രംഗത്തിറക്കിയത്. ഇ ശ്രീധരൻ ഒഴികെ മറ്റാർക്കും വലിയ മുന്നേറ്റമൊന്നും സൃഷ്ടിക്കാൻ ആയതുമില്ല. ആ തന്ത്രവും പൊളിഞ്ഞതോടെ ദേശീയ നേതൃത്വം ഏറെക്കുറേ കൈവിട്ട സ്ഥിതിയും ആണ്.
കോൺഗ്രസിൽ ഇപ്പോഴുള്ള ആഭ്യന്തര സംഘർഷങ്ങളേക്കാൾ രൂക്ഷമാണ് ബിജെപിയിലെ സ്ഥിതി. മൂന്ന് ഗ്രൂപ്പുകളായിട്ടാണ് പാർട്ടിയിപ്പോൾ നിലകൊള്ളുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് നാനൂറ് കോടി രൂപയാണ് കേരളത്തിലേക്ക് കേന്ദ്ര നേതൃത്വം വഴി എത്തിയത് എന്നും അതിൽ പാതിയിലധികവും ഒരു വിഭാഗം തട്ടിയെടുത്തു എന്നും ആക്ഷേപം ഉയരുന്ന സമയം കൂടിയാണിത്. ഇതിനെല്ലാം പുറമെയാണ് കൊടകര കുഴൽപണ കേസും, കെ സുരേന്ദ്രനെതിരെയുള്ള രണ്ട് തിരഞ്ഞെടുപ്പ് കേസുകളും.
മറ്റ് പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കളെ കൂടെ കൂട്ടുമ്പോൾ അവർക്ക് നൽകാൻ മോഹന വാഗ്ദാനങ്ങൾ ബിജെപിയുടെ പക്കലുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതിയിൽ കേരളത്തിൽ അങ്ങനെ എന്തെങ്കിലും വാഗ്ദാനം നൽകാൻ ഉണ്ടോ എന്ന് സംശയമാണ്. കേരളത്തിലെ നേതാക്കളിൽ നിന്ന് അത്തരം വാഗ്ദാനങ്ങൾ സ്വീകരിക്കാൻ കോൺഗ്രസ്സോ മറ്റ് പാർട്ടികളോ വിട്ടുവരുന്നവർ തയ്യാറുമല്ല. കേരളത്തിലെ ബിജെപി നേതാക്കൾക്ക് തന്നേയും കേന്ദ്രത്തിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കാറില്ല എന്ന പരാതി നിൽനിൽക്കുന്നും ഉണ്ട്. ഈ ഘട്ടത്തിൽ കോൺഗ്രസ് വിട്ട് കേരളത്തിലെ ബിജെപിയുടെ ഭാഗമാകുന്നത് മണ്ടത്തരമാണെന്നാണ് പലരും കരുതുന്നത്.
കോൺഗ്രസിലെ പടലപ്പിണക്കങ്ങളുടെ പേരിൽ പാർട്ടി വിടുന്നവർ ഇപ്പോൾ സിപിഎമ്മിൽ പോകുന്നതാണ് കേരളത്തിലെ ട്രെൻഡ്. കെപി അനിൽകുമാർ ആണ് ഇത്തരത്തിൽ ഏറ്റവും ഒടുവിൽ സിപിഎമ്മിലേക്ക് വന്ന ആൾ. ഡിസിസി അധ്യക്ഷ പദവിയിൽ തഴയപ്പെട്ട എവി ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് ശേഷം സിപിഎമ്മിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
Recommended Video