പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നു, മനോരമയ്ക്ക് എതിരെ നിയമനടപടിയുമായി ബിജെപി
തിരുവനന്തപുരം: മലയാള മനോരമയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി. പാര്‍ട്ടിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നു എന്ന് ആരോപിച്ചാണ് ബിജെപി നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി തോല്‍വിയുടെ പശ്ചാത്തലത്തില്‍ മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിളള സംസ്ഥാന ഘടകത്തിന് എതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി എന്നത് വ്യാജ വാര്‍ത്ത ആണെന്ന് ബിജെപി ആരോപിക്കുന്നു. കൂടാതെ ബിജെപി ഭാരവാഹി യോഗത്തില്‍ നിന്നും ജോര്‍ജ് കുര്യനും സി കൃഷ്ണകുമാറും വിട്ട് നിന്നു എന്നുളളതും വ്യാജ വാര്‍ത്തയാണ് എന്നാണ് ബിജെപിയുടെ ആരോപണം.
ബിജെപിയുടെ പ്രസ്താവന: നിയമ നടപടികളുമായി മുന്നോട്ട്. ഭാരതീയ ജനതാപാർട്ടിയേയും നേതാക്കളെയും അവഹേളിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി പാർട്ടി മുന്നോട്ട് പോവുകയാണ്. മലയാളമനോരമ പത്രത്തിലും ചാനലിലും ഓൺലൈനിലും പാർട്ടിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച വാർത്തകൾക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള സംസ്ഥാനഘടകത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചുവെന്ന വ്യാജവാർത്ത മനോരമ ഓൺലൈനിലും തുടർന്ന് ചാനലിലും സംപ്രേക്ഷണം ചെയ്തു. ഭരണഘടനാ പദവിയായ ഗവർണറെ അനാവശ്യ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ ഗവർണറുടെ ഓഫീസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ഭരണഘടനാ സ്ഥാപനത്തെ അപമാനിച്ചിട്ടും മാപ്പ് പറയാൻ മനോരമ തയ്യാറായിരുന്നില്ല.
Recommended Video
ബിജെപി ഭാരവാഹി യോഗത്തിൽ നിന്നും സംസ്ഥാന ജനറൽസെക്രട്ടറിമാരായ ജോർജ് കുര്യനും സി.കൃഷ്ണകുമാറും വിട്ടു നിന്നുവെന്ന വ്യാജവാർത്ത മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. മനോരമയുടെ നുണപ്രചരണത്തിനെതിരെ രണ്ടു നേതാക്കളും രംഗത്ത് വരുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ബിജെപിയെ അവഹേളിക്കാൻ വസ്തുതാവിരുദ്ധമായ വാർത്തകൾ നൽകിയ മനോരമയ്ക്കെതിരെ പ്രസ്തുത രണ്ട് വിഷയത്തിലും പാർട്ടി നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്.












Click it and Unblock the Notifications