വട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ മാസ്റ്റര്‍ സ്ട്രോക്ക്... സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി? പ്രശാന്തിന് വൻ വെല്ലുവിളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാര്‍ വന്‍ പോരാട്ടത്തിന് തയ്യാറെടുത്ത് ബിജെപി. ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ പേരാണ് ആദ്യം വട്ടിയൂര്‍ക്കാവില്‍ ഉയര്‍ന്ന് കേട്ടിരുന്നത് എങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്.
ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍
സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയ്ക്ക് മേല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് വിവരം. ആദ്യഘട്ടത്തില്‍ സുരേഷ് ഗോപി മത്സരിക്കാന്‍ താത്പര്യപ്പെട്ടിരുന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു വട്ടിയൂര്‍ക്കാവ്. മറ്റ് വിശദാംശങ്ങള്‍ പരിശോധിക്കാം...
സുരേഷ് ഗോപിയുടെ താത്പര്യം
തിരുവനന്തപുരം ജില്ലയില്‍ മത്സരിക്കാന്‍ ഇത്തവണ സുരേഷ് ഗോപി ആദ്യഘട്ടത്തില്‍ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന് ഇതില്‍ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. സുരേഷ് ഗോപി താത്പര്യം പ്രകടിപ്പിച്ച മണ്ഡലങ്ങളില്‍ നേതൃത്വം മറ്റ് പലരേയും ആയിരുന്നു പരിഗണിച്ചിരുന്നത്.
സര്‍വ്വേ നടത്തി
ഒരു സ്വകാര്യ ഏജന്‍സിയെ വച്ച് സുരേഷ് ഗോപി ജില്ലയിലെ വിജയ സാധ്യതയുള്ള സീറ്റുകള്‍ സംബന്ധിച്ച് സര്‍വ്വേ നടത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു. ഏജന്‍സിയുടെ കണ്ടെത്തലില്‍ നേമം, വട്ടിയൂര്‍ക്കാവ് സീറ്റുകളില്‍ മാത്രമാണ് വിജയ സാധ്യത ഉണ്ടായിരുന്നത്. പാര്‍ട്ടി സുരേഷ് ഗോപിയെ പരിഗണിക്കാന്‍ തയ്യാറായത് തിരുവനന്തപുരം മണ്ഡലത്തില്‍ ആയിരുന്നു.
കോര്‍ കമ്മിറ്റിയില്‍
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം, സുരേഷ് ഗോപിയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ്. തൃശൂരില്‍ നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ആണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത് എന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണം എന്നാണ് ആവശ്യം.
സുരേഷ് ഗോപിയുടെ നിലപാട്
ആദ്യഘട്ടത്തില്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ലഭിക്കാതിരുന്ന സീറ്റാണ് വട്ടിയൂര്‍ക്കാവ്. പിന്നീട്, നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. രാജ്യസഭാ കാലാവധി തീരാന്‍ ഒന്നര വര്‍ഷം കൂടി ബാക്കിയുണ്ട് എന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്.
തൃശൂരില്‍ മത്സരിപ്പിക്കാന്‍
അതിനിടെ സുരേഷ് ഗോപിയെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപിയില്‍ നടന്നിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വലിയ തോതില്‍ വോട്ടുകള്‍ സമാഹരിച്ചിരുന്നു. എന്നാല്‍ നിയമസഭയിലേക്ക് തൃശൂരില്‍ നിന്ന് മത്സരിക്കാന്‍ അദ്ദേഹം താത്പര്യപ്പെടുന്നില്ല എന്നാണ് സൂചന.
വട്ടിയൂര്‍ക്കാവില്‍ കടുത്ത മത്സരം
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ പിന്നീട് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുന്‍ മേയര്‍ വികെ പ്രശാന്ത് ആണ് നിലവിലെ എംഎല്‍എ. സിപിഎം ഇത്തവണയും പ്രശാന്തിനെ തന്നെ മത്സര രംഗത്തിറക്കുമെന്നാണ് വിവരം.
രാജേഷ് പ്രവര്‍ത്തനം തുടങ്ങി
വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. അതിനിടെയാണ് ബിജെപിയില്‍ പുതിയ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനമ്പുരം നഗരസഭയിലെ പൂജപ്പുര വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയാണ് രാജേഷ്.
പൊതുസമ്മതരെ നിര്‍ത്താന്‍
നേതാക്കള്‍ മാറി നിന്ന് പൊതുസമ്മതരെ മത്സര രംഗത്തേക്ക് കൂടുതലായി കൊണ്ടുവരണം എന്നതാണ് ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം. ഇതിന്റെ ഭാഗമായിട്ടാണ് വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍.
സമ്മതിക്കുമോ
വട്ടിയൂര്‍ക്കാവില്‍ പോരാട്ടത്തിനിറങ്ങാന്‍ സുരേഷ് ഗോപി തയ്യാറാകുമോ എന്നും അറിയേണ്ടതുണ്ട്. അതി ശക്തനായ എതിരാളിയാണ് നിലവിലെ എംഎല്‍എ ആയ വികെ പ്രശാന്ത് എന്നാണ് വിലയിരുത്തല്‍. കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചാല്‍ സുരേഷ് ഗോപി വഴങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തദ്ദേശത്തിലെ വോട്ട്...
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ലീഡ് എല്‍ഡിഎഫിനാണ്. എന്നാല്‍ വെറും 2,848 വോട്ടിന്റെ ലീഡ് മാത്രമേയുള്ളു. ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് ബിജെപി തന്നെയാണുള്ളത്.
കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും
യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം