ബിജെപി പ്രതീക്ഷിച്ചത് 30 മണ്ഡലത്തില്‍ ഭൂരിപക്ഷം; കേന്ദ്രത്തിന് നൽകിയ വാഗ്ദാനം പാളി... സുരേന്ദ്രൻ തെറിച്ചേക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എണ്ണായിരം വാര്‍ഡുകളില്‍ വിജയിക്കുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തെ കെ സുരേന്ദ്രന്‍ അറിയിച്ചിരുന്നത്. ഇരുനൂറോളം തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്തുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ഇതിലും കൃത്യമായി, 30 നിയമസഭ മണ്ഡലങ്ങളില്‍ എങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യും എന്നായിരുന്നത്രെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നത്. ഈ 30 ഇടത്തും നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും അതോടെ കേരളത്തിലെ നിര്‍ണായക കക്ഷിയായി മാറാം എന്നുമായിരുന്നു കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ ആ ഉറപ്പെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ആയിരിക്കുകയാണിപ്പോള്‍. എന്തായിരിക്കും കേന്ദ്രത്തിന്റെ നടപടി?
30 മണ്ഡലം
സംസ്ഥാനത്തെ 30 നിയമസഭ മണ്ഡലങ്ങളില്‍ ലീഡ് നിലയില്‍ ഒന്നാമതെത്താം എന്നതായിരുന്നു ബിജെപിയുടെ പ്രതീക്ഷ. അതിന്റെ പുറത്താണ് എണ്ണായിരം തദ്ദേശ വാര്‍ഡുകള്‍ എന്ന ഉറപ്പ് കേന്ദ്രത്തിന് നല്‍കിയതും. 30 നിയമസഭ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യാന്‍ ആയിരുന്നെങ്കില്‍ ബിജെപി കേരളത്തിലെ നിര്‍ണായക കക്ഷിയായി മാറിയേനെ.
മുപ്പതല്ല, പോയത് മൂന്ന്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അതിനെ മുപ്പതാക്കി ഉയര്‍ത്താം എന്നതായിരുന്നു സംസ്ഥാന ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുള്ള വോട്ട് കണക്ക് പരിശോധിക്കുമ്പോള്‍ ആകെ നാലിടത്ത് മാത്രമാണ് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത്.
നാലിടത്ത് മാത്രം
കഴിഞ്ഞതവണ പാലക്കാട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ ആയിരുന്നു ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത്. കൊല്ലത്തെ ചാത്തന്നൂരില്‍ അപ്രതീക്ഷിത മത്സരവും കാഴ്ചവച്ചു. എന്നാല്‍ ഈ മൂന്നിടത്തും തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് വച്ച് ബിജെപി മൂന്നാമതാണ്. മഞ്ചേശ്വരം, കാസര്‍കോട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ മാത്രമാണ് ലീഡ് ഉള്ളത്.
നേമം കൈപ്പിടിയില്‍
കഴിഞ്ഞ തവണ വിജയിച്ച നേമം മണ്ഡലത്തില്‍ മാത്രമാണ് ലീഡ് അവകാശപ്പെടാനുള്ളു. അതാണെങ്കില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ നേടിയ ഭൂരിപക്ഷത്തിന്റെ അത്രപോലും ഇല്ല. തിരുവനന്തപുരം മണ്ഡലത്തിലാണ് അതല്ലാതെ ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ളത്.
പറഞ്ഞതെല്ലാം പാളി
എണ്ണായിരം വാര്‍ഡുകള്‍ എന്ന സ്വപ്‌നവും 30 നിയമസഭ മണ്ഡലങ്ങളിലെ ലീഡ് എന്ന സ്വപ്‌നവും തകര്‍ന്നു തരിപ്പണമായി. കഴിഞ്ഞ തവണ കിട്ടിയ അത്ര പഞ്ചായത്ത് ഭരണങ്ങള്‍ പോലും ഇത്തവണ കിട്ടാനിടയില്ല. എന്നാലും മികച്ച വിജയം നേടി എന്ന അവകാശവാദത്തിന് മാത്രം കുറവില്ല.
സുരേന്ദ്രനെ നീക്കുമോ
കേന്ദ്ര നേതൃത്വത്തിന് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് പോലും സംസ്ഥാന ബിജെപിയ്ക്ക് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. ഒരു ബ്ലോക്ക് പഞ്ചായത്ത് പോലും വിജയിപ്പിക്കാന്‍ സാധിക്കാത്ത സുരേന്ദ്രന് നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനാകുമോ എന്ന ചോദ്യവും കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉയര്‍ത്തപ്പെടും.
അമിത് ഷായുടെ രീതി
ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കുക എന്നതാണ് അമിത് ഷായുടെ രീതി. കേരളത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ബംഗാള്‍ മോഡലുമായി അമിത് ഷാ എത്തുമെന്ന് ജെപി നദ്ദ നേരത്തേ തന്നെ കെ സുരേന്ദ്രനെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ സുരേന്ദ്രന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.
ആര്‍എസ്എസ് കൂടി പറഞ്ഞാല്‍
നിയമസഭ തിരഞ്ഞെടുപ്പിന് നിലമൊരുക്കാന്‍ ആര്‍എസ്എസ് ആയിരുന്നു ഏറ്റവും പണിയെടുത്തത്. സുരേന്ദ്രന്റെ ഇപ്പോഴത്തെ പോക്കില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ട്. ഈ എതിര്‍പ്പ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ കൂടി ആര്‍എസ്എസ് ഉന്നയിച്ചാല്‍ സുരേന്ദ്രന്റെ സ്ഥാനം തെറിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
മുരളീധരനും പണി കിട്ടും
മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ വലിയ ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ആളാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍. മുരളിയ്‌ക്കെതിരെ പരാതികളും അനവധിയാണ്. അടുത്ത മന്ത്രിസഭ പുന:സംഘടനയില്‍ വി മുരളീധരന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കും എന്നാണ് എതിര്‍പക്ഷത്തിന്റെ പ്രതീക്ഷ. മുരളിയെ വീണ്ടും പ്രഭാരിയായി നിയമിച്ചത് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതിന് മുന്നോടിയായിട്ടാകാം എന്ന് വിലയിരുത്തല്‍.
എളുപ്പമല്ല
ബിജെപിയെ സംബന്ധിച്ച് കേരളത്തിലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് ഓരോ തിരഞ്ഞെടുപ്പും വ്യക്തമാക്കുന്നത്. അതിനിടയിലാണ് പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങളും. കേന്ദ്ര നേതൃത്വം ഇതിനെ ഏത് രീതിയില്‍ വിലയിരുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തുടര്‍ നടപടികള്‍. എന്തായാവും ശോഭ സുരേന്ദ്രന്‍ പക്ഷവും പികെ കൃഷ്ണദാസ് പക്ഷവും വലിയ പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും.
Recommended Video