ബിഡിജെഎസ് എൻഡിഎ വിടില്ല? വൻവില നൽകി ഒപ്പം നിർത്താൻ ബിജെപി, തുഷാർ രാജ്യസഭയിലേക്ക്?
തിരുവനന്തപുരം: ബിജെപിക്കെതിരെയും എൻഡിഎ സഖ്യത്തിനെതിരെയും രൂക്ഷ വിമർശനങ്ങളായിരുന്നു ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. തങ്ങൾ സ്ഥാനങ്ങൾ നൽകിയില്ലെന്നായിരുന്നു ഇരുവരുടെയും ആരോപണം. നടക്കനിരിക്കുന്ന ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്ലരിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിരുന്നു.
ഇതിലെ അപായ സൂചനന തിരിച്ചറിഞ്ഞ് എന്ത് വിലകൊടുത്തും ബിഡിജെഎസിനെ ഒപ്പം നിർത്താനാണ് എൻഡിഎ ശ്രമിക്കുന്നത്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി അക്കൗണ്ടില്‍ രാജ്യസഭയിലെത്തിക്കാന്‍ ധാരണയായി എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യസഭ സീറ്റ്
മാര്‍ച്ച് 23-ന് 16 സംസ്ഥാനങ്ങളിലായി ഒഴിവുള്ള 59 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബിജെപിക്ക് വിജയം ഉറപ്പുള്ള സീറ്റിലായിരിക്കും തുഷാറിനെ മത്സരിപ്പിക്കുക. 12-നുമുമ്പ് തുഷാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ചർച്ച ദില്ലിയിൽ
ഫെബ്രുവരി 18-ന് ബിജെപി കേന്ദ്ര ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ദില്ലിയിലെത്തിയ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാസെക്രട്ടറി എം ഗണേശൻ, ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ്, ദേശീയ അധ്യക്ഷൻ അമിത് ഷാ, ദേശീയ സംഘടനകാര്യ ജനറൽ സെക്രട്ടറി രാംലാൽ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഈക്കാര്യത്തിൽ തീരുമാനമായത്.

വാഗ്ദാനം ചെയ്ത പദവികൾ
ഉത്തര്‍പ്രദേശിലെ 10 സീറ്റും മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ ആറുവീതം സീറ്റും ഒഴിവുണ്ട്. മധ്യപ്രദേശില്‍ അഞ്ചും ഗുജറാത്തില്‍ നാലും രാജസ്ഥാനില്‍ മൂന്നും ഒഴിവുണ്ട്. ഇവയിലൊന്നില്‍നിന്നായിരിക്കും തുഷാര്‍ മത്സരിക്കുക. കേന്ദ്രസര്‍ക്കാര്‍ ബിഡിജെഎസിന് വാഗ്ദാനംചെയ്ത പദവികള്‍ വൈകുന്നതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു വെള്ളാപ്പള്ളി. എന്നാൽ ഈ നീക്കത്തോടെ സമവായത്തിലെത്താൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

ചെങ്ങന്നൂരിലെ ഈഴവ വോട്ടുകൾ
തുടക്കത്തില്‍ വെള്ളാപ്പള്ളിയെ തിരുത്തുന്ന നിലപാടാണ് തുഷാര്‍ സ്വീകരിച്ചിരുന്നതെങ്കിലും അടുത്തിടെയായി പിതാവിന്റെ വഴിയേ ആയിരുന്നു മകനും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ ഈ സമവായത്തിലെത്തൽ. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 67.4 ശതമാനം വരുന്ന ഹിന്ദു വോട്ടര്‍മാരില്‍ 19.5 ശതമാനം ഈഴവ വിഭാഗത്തില്‍പ്പെട്ടവരും 12.6 ശതമാനം പേര്‍ പട്ടികവിഭാഗക്കാരുമാണ്. ഈ വോട്ടുകൾ നേടിയെടുക്കാനാണ് ബിജെപിയുടെ പദ്ധതികൾ.

അഭ്യൂഹങ്ങൾ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ബിജെപി. സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍പിള്ള 42,682 വോട്ടുനേടി ഇരുമുന്നണികള്‍ക്കും കടുത്ത ഭീഷണി ഉയർത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കില്ലെന്നും പകരം കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ശ്രീധരൻ പിള്ള മത്സരിക്കും?
എന്നാൽ താൻ മത്സരിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി പിഎസ് ശ്രീധരൻ പിള്ള തന്നെ രംഗത്തെത്തിയിരുന്നു. ഇതോടെ ഉപതിരഞ്ഞെടുപ്പിലും അദ്ദേഹത്തെ തന്നെ പരീക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് സൂചനകൾ.












Click it and Unblock the Notifications