നേമത്ത് കൂറ്റൻ ലീഡ്; പാറശ്ശാലയിലും നെയ്യാറ്റിൻകരയിലും യുഡിഎഫ് വോട്ട് ചോർന്നു, ബിജെപി വിലയിരുത്തൽ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി കേരളത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തിരുവനന്തപുരവും തൃശൂരും പത്തനംതിട്ടയുമാണ് ബിജെപി ഏറ്റവും അധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങൾ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തുവെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മുൻപെങ്ങും ഇല്ലാത്ത വിധം സംസ്ഥാനത്ത് ഇത്തവണ രേഖപ്പെടുത്തിയ കനത്ത പോളിംഗും ഗുണം ചെയ്യുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഹിന്ദു വിഭാഗത്തിൽപ്പെട്ട വനിതകളുടെ വോട്ട് വൻ തോതിൽ ബിജെപിക്ക് ലഭിച്ചെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പാർട്ടിയുടെ നിയോജകമണ്ഡലം തല അവലോകന യോഗത്തിലാണ് കൂട്ടത്തോടെയുള്ള ഈ വോട്ട് മാറ്റം തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റത്തിന് കാരണമായേക്കുമെന്ന് വിലയിരുത്തപ്പെട്ടത്.
ശബരിമല: വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് പത്മപിള്ള
അവലോകന യോഗത്തിൽ
ബിജെപി ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഈ മാസം 11 മുതലാണ് നിയോജക മണ്ഡലം തല അവലോകന യോഗങ്ങൾ ആരംഭിച്ചത്. പ്രാദേശിക നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ മാസം 18 വരെയാണ് അവലോകന യോഗം നടക്കുന്നത്.
ജയസാധ്യത ഇങ്ങനെ
തിരുവനന്തപുരം,പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ അവലോകന യോഗങ്ങളാണ് ഇതിനോടകം പൂർത്തിയായത്. ഈ മൂന്ന് മണ്ഡലങ്ങളിൽ ശക്തമായ മുന്നേറ്റമുണ്ടാക്കാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടിടത്ത് ഉറച്ച വിജയപ്രതീക്ഷയുമുണ്ട്.
തിരുവനന്തപുരത്ത്
കുമ്മനം രാജശേഖരൻ മത്സരിച്ച തിരുവനന്തപുരമാണ് ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലം. തിരുവനന്തപുരത്ത് ബിജെപിക്ക് സാധ്യതയുണ്ടെന്നാണ് പല അഭിപ്രായ സർവേ ഫലങ്ങളും വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് നേമം നിയമസഭാ മണ്ഡലത്തിൽ കൂറ്റൻ ലീഡ് ഉണ്ടാകുമെന്നാണ് കണക്കൂകൂട്ടൽ.
യുഡിഎഫ് വോട്ട്
പാറശ്ശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെ പരമ്പരാഗത യുഡിഎഫ് വോട്ടിന്റെ നല്ലൊരു ശതമാനം ഇക്കുറി നേടാനായിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കോവളത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കാനാകില്ല. വട്ടീയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ ബിജെപി ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് തന്നെയാണ് പാർട്ടിയുടെ അന്തിമ വിലയിരുത്തൽ.
പത്തനംതിട്ട
ശബരിമലയിൽ നടന്ന പ്രതിഷേധ സമരങ്ങൾ ഏറ്റവും അധികം പ്രതിഫലിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ഏറെ വടംവലികൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രചാരണ പ്രവർത്തനമാണ് പത്തനംതിട്ടയിൽ ബിജെപി കാഴ്ചവെച്ചതെന്നാണ് അവലോകന യോഗത്തിൽ വിലയിരുത്തപ്പെട്ടത്.
യുഡിഎഫ് വോട്ടുകൾ ലഭിച്ചേക്കും
പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിന്ന വോട്ടുകൾ നേടാൻ പത്തനംതിട്ടയിലും ബിജെപിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിലെ ഈഴവ വോട്ടുകളും കെ സുരേന്ദ്രന് ലഭിക്കും. പ്രത്യേകിച്ച് കോന്നി പോലുള്ള മണ്ഡലങ്ങളിൽ. ഇതിനോടൊപ്പം എൻഎസ്എസ് വോട്ടുകൾ കൂടി ലഭിച്ചിട്ടുണ്ടെങ്കിൽ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആറ്റിങ്ങലിലും പ്രതീക്ഷ
ആറ്റിങ്ങലിലെ സിപിഎം വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വോട്ട് വിഹിതത്തിൽ വൻ മുന്നേറ്റമുണ്ടാകുമെങ്കിലും മണ്ഡലത്തിൽ കാര്യമായ വിജയപ്രതീക്ഷയില്ല. എ സമ്പത്ത് എംപി തുടർച്ചായായി വിജയിച്ച മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്താനായാൽ പോലും അത് നേട്ടമാണെന്നാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
ശബരിമല വിഷയം പ്രതിഫലിക്കും
ശബരിമല വിഷയം സ്ത്രീ വോട്ടർമാരിൽ വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് യോഗം വിലയിരുത്തുന്നത്. ഈ വോട്ടുകളാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകാൻ പോകുന്നത്. 23ൽ ഫലം പ്രഖ്യാപിക്കുമ്പോൾ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് കേരളം കാണാൻ പോകുന്നതെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ