ബിജെപി നേതാക്കൾ വീണ്ടും ചാനൽ ചർച്ചകളിലേക്ക്, തെരഞ്ഞെടുപ്പ് അടുത്തതോടെ വിലക്ക് നീക്കി പാർട്ടി
ലോക്സഭ തിരഞ്ഞെടുപ്പ് 2019
Recommended Video
തിരുവനന്തപുരം: ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയാവാറുളളത് ബിജെപി പ്രതിനിധികളാണ്. എന്നാല്‍ കുറച്ച് കാലമായി ബിജെപി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. പാര്‍ട്ടി വിലക്കിയതാണ് കാരണം. ശബരിമല സമരത്തിനിടെ മാധ്യമങ്ങളുമായി ഉടക്കിയാണ് ചാനല്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ല എന്ന തീരുമാനം ബിജെപി എടുത്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി വിലക്ക് പിന്‍വലിച്ചിരിക്കുകയാണ്..
ശബരിമല സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബിജെപി മാറ്റിയതോടെ തലസ്ഥാനം സംഘര്‍ഷ ഭൂമിയാക്കി മാറ്റപ്പെട്ടിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ബിജെപിക്കാരുടെ ആക്രമണത്തിന് ഇരയായി. ഇതോടെ ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ മാധ്യമങ്ങള്‍ തീരുമാനമെടുത്തു.
പിന്നാലെയാണ് മാധ്യമങ്ങള്‍ക്കുളള മറുപടി എന്നോണം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്ന തീരുമാനം ബിജെപി അറിയുന്നത്. ഇതോടെ ചര്‍ച്ചാ പാനലുകളിലെ സ്ഥിരം സാന്നിധ്യങ്ങളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും ഗോപാലകൃഷ്ണനുമെല്ലാം അപ്രത്യക്ഷരായി. എന്നാല്‍ വിലക്ക് നീക്കിയതോടെ ഇവര്‍ക്കെല്ലാം വീണ്ടും ചര്‍ച്ചകളില്‍ വരാം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന വിമര്‍ശനം പാര്‍ട്ടി ഉള്‍ക്കൊളളുമെന്ന് ശ്രീധരന്‍ പിളള പറഞ്ഞു. നേരത്തെ പാര്‍ട്ടി വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന സമിതി അംഗം പി കൃഷ്ണദാസിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിട്ട് നില്‍ക്കുന്നതിനെതിരെ പാര്‍ട്ടിക്കുളളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് നേതൃത്വം വിലക്ക് നീക്കിയത്.