അണികൾ കൂട്ടത്തോടെ അറസ്റ്റിലായിട്ടും അനങ്ങാതെ ബിജെപി നേതൃത്വം; പ്രതിഷേധം കനക്കുന്നു
Recommended Video
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തിയവർക്കെതിരെ പിടിമുറുക്കിയിരിക്കുകയാണ് പോലീസ്. കർമസമിതി ആഹ്വാനം ചെയ്ത് ഹർത്താലിന് ബിജെപിയും പിന്തുണ അറിയിക്കുകയായിരുന്നു. സംസ്ഥാനം സംഘർഷഭരിതമാക്കിയവർക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ തുടരുകയാണ്.
പോലീസ് നടപടിയെ തുടർന്ന് സംഘപരിവാർ കേന്ദ്രങ്ങൾ പ്രതിരോധത്തിലായിരിക്കുകയാണ്. പ്രവർത്തകർ കൂട്ടത്തോടെ അറസ്റ്റിലായിട്ടും നേതാക്കൾ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ കൂട്ടായ്മകളിലും നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുകയാണെന്നാണ് റിപ്പോർട്ടുകൾ.
നാടിളക്കി അറസ്റ്റ്
ഹർത്താലിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപക അക്രമങ്ങളാണ് സംസ്ഥാനത്തുണ്ടായത്. പലയിടത്തും ബിജെപി-സിപിഎം പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടി. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ
ഓപ്പറേഷൻ ബ്രോക്കൺ വിൻഡോയിലൂടെ അക്രമികളെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. അക്രമികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ജില്ലകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം രൂപികരിച്ചു. 2187 കേസുകളിലായി 6914 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. വിവിധ കേസുകളിലായി 37000 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ 35000 പേരും സംഘപരിവാർ പ്രവർത്തകരാണെന്നാണ് വിവരം.
നേതാക്കൾ ഉൾവലിഞ്ഞു
ഹർത്താൽ അക്രമങ്ങളെ തുടർന്ന് വ്യാപകമായി അറസ്റ്റ് തുടരുന്നതോടെ പല നേതാക്കളും പ്രതിഷേധങ്ങളിൽ നിന്ന് ഉൾവലിയുകയാണെന്ന് വിമർശനവും അണികൾക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്. കേസുകളിൽപെട്ട് അറസ്റ്റിലായവർക്കായി പാർട്ടി ഒന്നും ചെയ്യുന്നില്ലെന്ന വിമർശനമാണ് ഉയരുന്നത്.
പ്രസ്താവന മാത്രം
ഹർത്താൽ ആഹ്വാനം ചെയ്തവർ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പ്രസ്താവന മാത്രം ഇറക്കി കയ്യൊഴികുകയാണെന്നാണ് വിമർശനം ഉയരുന്നത്. പോലീസ് പുറത്തുവിട്ട കണക്കുകൾക്ക് പുറമെ എത്രപേർ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാൻ പോലും ശ്രമം നടത്തുന്നില്ലെന്നാണ് പ്രധാന വിമർശനം.
ഇനി വിളിക്കേണ്ട
പ്രവർത്തകർ കൂട്ടത്തോടെ അറസ്റ്റിലായതോടെ പ്രതിഷേധങ്ങൾക്ക് പോലും ആളെ കിട്ടാത്ത സ്ഥിതിയാണുള്ളത്. ശബരിമല സമരത്തിൽ സജീവമായി നിന്ന പലരും ജയിലിലും ഒളിവിലുമാണ്. സംസ്ഥാനത്ത് ഉടനീളം കേസുകൾ നിലനിൽക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനിടെ ഇനിമുതൽ പ്രവർത്തനങ്ങൾക്ക് വിളിക്കേണ്ട എന്നുള്ള പ്രവർത്തകരുടെ സന്ദേശങ്ങൾ വരെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് എത്തുന്നുണ്ടെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആർഎസ്എസിനും അതൃപ്തി
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെയുണ്ടായ ഹർത്താലോടെ ശബരിമല സമരം ബിജെപി കൈവിട്ട മട്ടാണ്. ശബരിമല കർമ സമിതിയുടേതെന്ന പേരിൽ ചില പരിപാടികൾ മാത്രമാണ് നടക്കുന്നത്. അറസ്റ്റ് ഭയന്ന് പ്രവർത്തകർ എത്താതിരുന്നതോടെ കർമ സമിതി നടത്താനിരുന്ന പ്രതിഷേധ മാർച്ച് ഉപേക്ഷിച്ചിരുന്നു. ബിജെപിയുടെ നിസ്സംഗതയിൽ ആർഎസ്സ്എസ്സും അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
രഥയാത്രയും മാർച്ചും ഉപേക്ഷിച്ചു
സ്ത്രീ പ്രവേശനത്തിന് പിന്നാലെയുണ്ടായ അറസ്റ്റും അക്രമങ്ങളും സംഘടനയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽ ശബരിമല കർമ സമിതി നടത്താനിരുന്ന രഥയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചും റദ്ദാക്കി. ഹർത്താലിനെ തുടർന്നുണ്ടായ നഷ്ടം ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമ സമിതിയിൽ നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചതും നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
36കാരി ദളിത് യുവതി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത്, അവകാശവാദവുമായി ഫേസ്ബുക്ക് കൂട്ടായ്മ