നിലയ്ക്കൽ വീണ്ടും സംഘർഷ ഭരിതം, നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാർ അറസ്റ്റിൽ
നിലയ്ക്കല്‍: സംഘര്‍ഷമൊഴിഞ്ഞ് ശാന്തമായ ശബരിമലയെ വീണ്ടും സംഘര്‍ഷഭരിതമാക്കി ബിജെപി. പോലീസ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയും കൂടുതല്‍ ഭക്തരെത്തിയും ശബരിമല സമാധാനത്തിലേക്ക് മടങ്ങവേയാണ് നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞാ ലംഘനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നിലയ്ക്കലില്‍ പ്രതിഷേധത്തിന് എത്തിയ ഒന്‍പതോളം ബിജെപി നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
അമിത് ഷാ പിന്നേം വീണു! ഹെലികോപ്റ്റർ വീഴ്ചയ്ക്ക് പിന്നാലെ രഥത്തിൽ നിന്നും ചുവട് തെറ്റി താഴേക്ക്
ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവ് അടക്കമുളളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ പെരിനാട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. നിലയ്ക്കലിലേക്ക് നിരോധനാജ്ഞ ലംഘിച്ച് ജനകീയ മാര്‍ച്ച് നടത്തും എന്നായിരുന്നു ബിജെപി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധത്തിന് എത്തിയത് വളരെ കുറഞ്ഞ ആളുകളായിരുന്നു.
ഇരുമുടിക്കെട്ടടക്കം എടുത്താണ് പ്രതിഷേധക്കാര്‍ എത്തിയത്. രണ്ട് വാഹനങ്ങളിലായി ഒന്‍പത് പേരായിരുന്നു സംഘത്തില്‍. ഇവരെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കാതെ നിലയ്ക്കലില്‍ വെച്ച് പോലീസ് തടഞ്ഞു. സാധാരണ ഭക്തരായി കടന്ന് പോകണമെന്നും പ്രശ്‌നമുണ്ടാക്കരുതെന്നും പോലീസ് ഇവര്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യം ഉറപ്പ് വരുത്താന്‍ നോട്ടീസില്‍ ഒപ്പിട്ട് നല്‍കണമെന്നും പോലീസ് ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ നോട്ടീസ് കൈപ്പറ്റാന്‍ ഇവര്‍ തയ്യാറായില്ല.
ഇതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ വിഎന്‍ സജി, നിലയ്ക്കല്‍ എസ്‌ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റ് ഭക്തരോടുളള വെല്ലുവിളിയാണെന്ന് വികെ സജീവന്‍ ആരോപിച്ചു. യുവതികളാരും പ്രവേശിക്കാത്തതിനെ തുടര്‍ന്ന് ശബരിമലയിലെ സമരം ചൂടാറിത്തുടങ്ങിയതോടെയാണ് നിരോധനാജ്ഞയുടെ പേരില്‍ വിഷയം സജീവമാക്കി നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്തും ബിജെപി നിരോധനാജ്ഞ ലംഘിച്ചിരുന്നു. 82 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യ്തതില്‍ വിട്ടു.
{document1}