ശ്രീധരൻ പിള്ളയെ നിർത്തിയാൽ തോൽവി ഉറപ്പ്; കെ സുരേന്ദ്രനായി അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം
Recommended Video

തിരുവനന്തപുരം: പത്തനംതിട്ട സീറ്റിനായി ബിജെപിയിൽ തർക്കം തുടരുകയാണ്. ദില്ലിയിൽ നടന്ന ചർച്ചകളിൽ കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണ് ധാരണമായത് എന്നാണ് സൂചന. എന്നാൽ പത്തനംതിട്ട സീറ്റിനായി കെ സുരേന്ദ്രനും സമ്മർദ്ദം തുടരുകയാണ്. തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് പത്തനംതിട്ട സീറ്റിനായി കെ സുരേന്ദ്രൻ വീണ്ടും പിടി മുറുക്കുന്നത്.
അതേസമയം കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പാർട്ടി പ്രവർത്തകരും മുറവിളി കൂട്ടുകയാണ്. സുരേന്ദ്രന് വേണ്ടി ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ അഭ്യർത്ഥനകളുടെയും പരാതികളുടെയും ഒഴുക്കാണ്.

പത്തനംതിട്ടയിൽ ആര്
ബിജെപിയെ കുഴക്കുന്ന ചോദ്യമാണ് പത്തനംതിട്ടയിൽ ആര് സ്ഥാനാർത്ഥിയാകുമെന്നത്. ശബരിമല സമരങ്ങൾ ഏറ്റവും അധികം പ്രതിഫലിക്കുക പത്തനംതിട്ടയിലായതിനാൽ മണ്ഡലത്തിൽ വിജയസാധ്യത കൂടുതലായിരിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ശ്രീധരൻ പിള്ളയും , കെ സുരേന്ദ്രനും, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനായി സമ്മർദ്ധം ചെലുത്തുന്നുണ്ട്.

പത്തനംതിട്ടയിൽ ശ്രീധരൻ പിള്ള
കെ സുരേന്ദ്രനെ ആറ്റിങ്ങലിലേക്കും അൽഫോൺസ് കണ്ണന്താനത്തെ കൊല്ലം സീറ്റിലും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ പത്തനംതിട്ടയിൽ ഇറക്കാനാണ് ദില്ലിയിൽ ചേർന്ന യോഗത്തിൽ ധാരണയായി എന്നാണ് സൂചന.

ഇഷ്ട മണ്ഡലമില്ലെങ്കിൽ വേണ്ട
പത്തനംതിട്ടയോ തൃശൂർ മണ്ഡലമോ ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്നാണ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത്. പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അൽഫോൺസ് കണ്ണന്താനം അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ട്. കോഴിക്കോട് മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ശോഭാ സുരേന്ദ്രനും വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ ഇഷ്ട മണ്ഡലങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ സംസ്ഥാനത്തെ പ്രധാന നേതാക്കൾക്കെല്ലാം അതൃപ്തിയുണ്ട്. നിലവിലെ സാധ്യതാ പട്ടികയിൽ കാര്യമായ മാറ്റം വരുത്തേണ്ടി വരുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെയും വിലയിരുത്തൽ.

അമിത് ഷായോട് അപേക്ഷ
കഴിഞ്ഞ ദിവസം അന്തരിച്ച ഗോവാ മുഖ്യമന്ത്രി മനോഹർ പരീക്കറിന് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് അമിത് ഷാ ഇട്ട പോസ്റ്റിന് ചുവടെയാണ് അണികളുടെ പരാതി പ്രവാഹം. ഈ സമയത്ത് പറയുന്നത് ശരിയാണോ എന്നറിയില്ല, എങ്കിലും പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ മത്സരിപ്പിക്കണം, പത്തനംതിട്ടയിൽ അനുയോജ്യനായ സ്ഥാനാർത്ഥി കെ സുരേന്ദ്രനാണ്. അങ്ങനെ പോകുന്നു പ്രവർത്തകരുടെ അപേക്ഷകൾ.

ശ്രീധരൻ പിള്ളയോടും പ്രതിഷേധം
സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ ഫേസ്ബുക്ക് പേജിലും പ്രവർത്തകരുടെ പരാതി പ്രളയമാണ്. പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നും ശ്രീധരൻ പിള്ള മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നുമാണ് ഭൂരിപക്ഷാഭിപ്രായം. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ ശ്രീധരൻ പിള്ള സ്വയം പിന്മാറണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ജനവികാരം മനസിലാക്കുക
ദയവ് ചെയ്ത് പത്തനംതിട്ടയിൽ മത്സരിക്കുകരുത്. അങ്ങനെ ചെയ്താൽ സ്വന്തം അണികൾ തന്നെ താങ്കളെ തോൽപ്പിക്കുന്ന അവസ്ഥയുണ്ടാകും. ദയവ് ചെയ്ത് ജനവികാരം മനസിലാക്കുകയെന്നാണ് ചില കമന്റുകൾ. ചിലരാകട്ടെ രൂക്ഷമായ ഭാഷയിലാണ് പത്തനംതിട്ടയിൽ നിന്ന് പിന്മാറാൻ ശ്രീധരൻ പിളളയോട് ആവശ്യപ്പെടുന്നത്.

സുരേന്ദ്രന് വേണ്ടി നേതാക്കളും
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ മുൻ നിരയിൽ നിന്നത് കെ സുരേന്ദ്രനായിരുന്നു. ഇതോടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ സുരേന്ദ്രനൊപ്പമുണ്ട്. ശബരിമല സമരം ബിജെപിക്ക് ഗുണകരമാകുന്ന രീതിയിൽ വിനിയോഗിക്കാൻ ശ്രീധരൻ പിള്ളയ്ക്ക് സാധിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സുരേന്ദ്രനെ വെട്ടി ശ്രീധരൻ പിളള സ്ഥാനാർത്ഥി ആയാൽ അത് തിരിച്ചടിയായേക്കും.

സ്ഥാനാർത്ഥി പട്ടിക ഉടനുണ്ടായേക്കും
ചൊവ്വാഴ്ച വൈകിട്ടോടെ ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം. തൃശൂരിന് പുറമേ മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട്, എന്നീ നാല് മണ്ഡലങ്ങളില്‍ ബിഡിജെഎസ്സ് സ്ഥാനാർത്ഥികളെ നിർത്തും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും ടോം വടക്കനും സ്ഥാനം പിടിച്ചിട്ടുണ്ട്












Click it and Unblock the Notifications