ബിജെപിയുടെ ലക്ഷ്യം എന്‍ആര്‍സി; ഇപ്പോഴത്തെ നീക്കം അതിനുള്ള ചവിട്ടുപടി- ജോണ്‍ ബ്രിട്ടാസ്
പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല എന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. പല കോണില്‍ നിന്നും വിമര്‍ശനം ഉയരാന്‍ ഇത് കാരണമായിരുന്നു. പൗരത്വത്തിന്റെ രേഖ പിന്നെന്താണ് എന്ന് ചോദ്യവും ഉയര്‍ന്നു. ഇന്ത്യയില്‍ ജീവിക്കണം എങ്കില്‍ ഒരു ഡസനോളം രേഖകള്‍ വേണം എന്നാണ് ജോണ്‍ ബ്രിട്ടാസ് എംപി പരിഹസിക്കുന്നത്. എന്നിട്ടും പൗരത്വം തെളിയിക്കാന്‍ പലരുടേയും മുന്നില്‍ കൈകൂപ്പേണ്ടി വരുന്നുവെന്നും അദ്ദേഹം പറയുന്നു.
പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാലിന് എസ്‌ഐആറില്‍ പേരില്ല എന്ന കാരണത്താല്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാതിരുന്ന സംഭവം. ഇക്കാര്യവും ജോണ്‍ ബ്രിട്ടാസ് സൂചിപ്പിച്ചു. ബിജെപിയുടെ ലക്ഷ്യം എന്‍ആര്‍സിയാണെന്നും അതിലേക്കുള്ള ചവിട്ടുപടികളാണ് ഇതെല്ലാം എന്നും ബ്രിട്ടാസ് സംശയിക്കുന്നു.

ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നമ്മുടെ പക്കൽ ഒരു ഡസനോളം രേഖകൾ വേണം. ജനന സർട്ടിഫിക്കറ്റ് മുതൽ പാസ്‌പോർട്ട് വരെ ഒരുപാട് ഐഡന്റിറ്റി കാർഡുകളാണ് ഒരു ശരാശരി ഇന്ത്യക്കാരൻ എപ്പോഴും കൈവശം വെക്കേണ്ടി വരുന്നത്. എന്നിട്ടും പൗരത്വം തെളിയിക്കാൻ അവൻ പലരുടെയും മുന്നിൽ കൈകൂപ്പേണ്ടി വരുന്നു.
പാസ്‌പോർട്ട് കയ്യിലുണ്ടെന്ന് വിചാരിച്ച് ആരും ഇന്ത്യൻ പൗരനാകില്ല എന്നാണ് ഏതാനും ആഴ്ചകൾക്ക് മുൻപ് വിദേശകാര്യ മന്ത്രാലയം അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. പാസ്‌പോർട്ടിന്റെ ആദ്യ പേജിൽ തന്നെ ഇത് ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖയാണെന്ന് എഴുതിവെച്ചിട്ടുണ്ട്. നമ്മളൊക്കെ വിദേശത്ത് പോകുമ്പോൾ ഏത് ദേശക്കാരനാണെന്ന് വ്യക്തമാക്കാൻ പാസ്‌പോർട്ട് ആണ് കാണിച്ചിരുന്നത്; എന്നാൽ ഇനി അത് പോരാ എന്ന അവസ്ഥയാണ്.
ഇവിടെയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എന്റെ സുഹൃത്തുമായ ആർ. രാജഗോപാലിനുണ്ടായ അനുഭവം പ്രസക്തമാകുന്നത്. അദ്ദേഹത്തിന് തന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വിദേശത്ത് പോകേണ്ടതുണ്ടായിരുന്നു. അതിനായി പാസ്‌പോർട്ട് പുതുക്കാൻ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചപ്പോഴാണ്; മാസങ്ങൾക്ക് മുൻപ് ബംഗാളിൽ നടന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ (SIR) അദ്ദേഹത്തിന്റെ പേര് വെട്ടിപ്പോയതിനാൽ പാസ്‌പോർട്ട് പുതുക്കി നൽകില്ലായെന്ന് അറിയുന്നത്!
പതിറ്റാണ്ടുകളായി ബംഗാളിൽ താമസിക്കുന്ന, 2005 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള, ഒരു തവണ സർക്കാർ തന്നെ പുതുക്കി നൽകിയ പാസ്‌പോർട്ട് ഉള്ള വ്യക്തിക്കാണ് SIR-ൽ പേരില്ല എന്ന കാരണത്താൽ അത് വീണ്ടും പുതുക്കി നൽകാതിരുന്നത്. ബംഗാളിലെ ഏറ്റവും വലിയ ഇംഗ്ലീഷ് മാധ്യമത്തിന്റെ തലപ്പത്തിരുന്ന വ്യക്തിക്കാണ് ഈ ദുരവസ്ഥയെങ്കിൽ, ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? വോട്ടർപട്ടിക പരിഷ്‌കരണം കാരണം പാസ്‌പോർട്ട് മാത്രമല്ല മുടങ്ങാൻ പോകുന്നത്. വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ ക്ഷേമപദ്ധതികളുടെ സഹായം ലഭിക്കില്ലെന്ന് വ്യക്തമാക്കിയത് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ്.
നാം ഇവിടെ കണ്ടത് ഹിമകട്ടയുടെ ഒരു ചെറിയ അഗ്രം മാത്രമാണ്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പരസ്യമായ ലക്ഷ്യം ദേശീയ പൗരത്വ രജിസ്ട്രി (NRC) നടപ്പിലാക്കുക എന്നതാണ്; അതിനുള്ള ചവിട്ടുപടിയാണോ ഇപ്പോഴുള്ള ഈ നീക്കങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.''














Click it and Unblock the Notifications