Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രന് പകരമെത്തുന്നത് ആര്? രാജീവില്ല.. ശോഭയോ രമേശോ? സര്‍പ്രൈസ് ലിസ്റ്റില്‍ ജേക്കബ് തോമസും

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷി ഞായറാഴ്ച കേരളത്തില്‍ എത്തുന്നുണ്ട്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ജോഷി തുടക്കം കുറിക്കും. നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രന്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും എന്നാണ് സൂചന.

2020 ല്‍ അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണറായി നിയമിതനായതിന് ശേഷമാണ് സുരേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ ജയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ന്നത്, തദ്ദേശസ്ഥാപന-നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തത് തുടങ്ങിയവ സുരേന്ദ്രന് അനുകൂലമാകും.

bjp

സുരേന്ദ്രന്‍ അഞ്ച് വര്‍ഷമായി അധ്യക്ഷ സ്ഥാനത്തുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് പ്രക്രിയ മാറ്റിവെച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയത്. ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ട് തവണ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ കഴിയുമെന്നതിനാല്‍ ഒരു കാലാവധി കൂടി സുരേന്ദ്രന് ലഭിച്ചേക്കാം.

ആര്‍എസ്എസ് പിന്തുണയും സുരേന്ദ്രന് ഉണ്ട് എന്നാണ് വിവരം. കേരളത്തിനു പുറമേ 2026 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പ്രസിഡന്റ് പദത്തില്‍ മാറ്റമുണ്ടായേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. എം ടി രമേശാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരു നേതാവ്. ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെങ്കിലും രമേശിന് സംസ്ഥാന ഘടകത്തില്‍ നിന്ന് അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല.

പികെ കൃഷ്ണദാസ് പക്ഷം രമേശിനായി രംഗത്തുണ്ട് എന്നാണ് വിവരം. നിലവില്‍ ബിജെപി ജനറല്‍ സെക്രട്ടറിയാണ് എംടി രമേശ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഗുഡ് ലിസ്റ്റില്‍ ഉള്ള ശോഭ സുരേന്ദ്രനും അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ്. സുരേന്ദ്രനുമായോ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനുമായോ നല്ല ബന്ധമല്ല ശോഭയ്ക്കുള്ളത്.

എങ്കിലും വനിതാ പ്രസിഡന്റ് മതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാല്‍ ഇപ്പോള്‍ വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രനാണ് സാധ്യത. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരും നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഇപ്പോള്‍ അത്ര സജീവമല്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്.

അതേസമയം ഒരു ക്രിസ്ത്യന്‍ മുഖം ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയുമുണ്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചതിന് പിന്നില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ പങ്ക് വലുതായിരുന്നു. അതിനാല്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ ഡിജിപി ജേക്കബ് തോമസ് എന്നിവരുടെ പേരും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച രാവിലെ 11.30 ന് ഉദയ പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് കോര്‍ കമ്മിറ്റി യോഗം ചേരുന്നത്. സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കുന്നത് പൂര്‍ണമായും കേന്ദ്ര ഘടകത്തിന്റെ തീരുമാനമണ്. കേരളത്തില്‍ വെച്ച് തന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവില്‍ നിന്ന് ഞായറാഴ്ച പത്രിക സ്വീകരിക്കും. മത്സരം ഒഴിവാക്കാന്‍ ഒരാളില്‍ നിന്നേ പത്രിക സ്വീകരിക്കൂ.

ജില്ലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സംസ്ഥാന കൗണ്‍സില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പെടെ രണ്ടായിരത്തോളം നേതാക്കളുടെ യോഗത്തില്‍ തിങ്കളാഴ്ച പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+