യുഡിഎഫിലേക്ക് അവര്‍ വെറുതെ വന്നതല്ല... സീറ്റ് ചോദിക്കാന്‍ ബിജെഎസ്, കുഞ്ഞാലിക്കുട്ടിക്ക് പാളി?
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര സംഭവബഹുലമായിരുന്നു. ഓരോ ജില്ലകള്‍ കടന്ന് പോകുമ്പോഴും വിവിധ വാര്‍ത്തകള്‍ പുറത്തുവന്നു. പിഎസ്‌സി സമരം മുതല്‍ ആഴക്കടല്‍ മല്‍സ്യബന്ധന വിവാദങ്ങള്‍ വരെ യാത്രയെ സജീവമാക്കി. അതിനിടെയായിരുന്നു ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍. സിനിമാ താരങ്ങളുടെ കോണ്‍ഗ്രസിലേക്കുള്ള വരവ് മുതല്‍ എന്‍സിപി പിളരുകയും മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫിലെത്തുകയും ചെയ്തതു വരെ യാത്രയ്ക്കിടെയാണ്.
എന്‍ഡിഎയുടെ ഭാഗമായിരുന്ന ബിഡിജെഎസ് പിളിര്‍ന്ന് ബിജെഎസ് എന്ന കക്ഷി യുഡിഎഫില്‍ ചേര്‍ന്നു. ബിജെഎസ് യുഡിഎഫില്‍ സീറ്റുകള്‍ ചോദിക്കുന്നു എന്നാണ് പുതിയ വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....
രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍
ബിജെപി ചതിച്ചു
ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ഒരു വിഭാഗം ബിഡിജെഎസ് നേതാക്കള്‍ ഈ മാസം ആദ്യത്തില്‍ ഭാരതീയ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എന്‍ഡിഎ വിടണമെന്ന് ഇവര്‍ ഏറെ കാലമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ സമ്മതിച്ചില്ലെന്ന് ബിജെഎസ് നേതാക്കള്‍ പറയുന്നു.
വലത്തോട് ചായാന്‍ നേരത്തെ തീരുമാനിച്ചു
അടുത്തിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും അവഗണിക്കപ്പെട്ടതിനാലാണ് ഇനിയും തുടരാനില്ല എന്ന് തീരുമാനിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നാണ് നേതാക്കള്‍ ബിജെഎസിനെ പരിചയപ്പെടുത്തി മാധ്യമങ്ങളോട് പറഞ്ഞത്. യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കണം എന്ന് ബിഡിജെഎസിന്റെ എല്ലാ ജില്ലാ ഘടകങ്ങളും പ്രമേയം അവതരിപ്പിച്ചിരുന്നുവത്രെ.
പാര വച്ചത് ഇങ്ങനെ
തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ എല്ലാ പ്രവര്‍ത്തകരെയും വിമതരെ നിര്‍ത്തി ബിജെപി തോല്‍പ്പിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാനും അനുവദിച്ചില്ല. ഇനിയും അപമാനം സഹിക്കാന്‍ വയ്യ എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം രാജിവച്ചത്. മൂന്ന് ജനറല്‍ സെക്രട്ടറിമാരും 11 ജില്ലാ കമ്മിറ്റികളും ഒരുമിച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.
എന്തുകൊണ്ട് യുഡിഎഫിന് പിന്തുണ
ശബരിമല വിഷയത്തില്‍ ബിജെപിക്കും സിപിഎമ്മിനും ആത്മാര്‍ഥതയില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വഞ്ചിച്ചു, യുഡിഎഫ് ആണ് ശബരമല വിഷയത്തില്‍ ഉറച്ച തീരുമാനം അന്നും ഇന്നും സ്വീകരിക്കുന്നത്. അതുകൊണ്ട്് യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കാനാണ് പുതിയ പാര്‍ട്ടിയുടെ തീരുമാനം എന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ബിജെപി-സിപിഎം ബന്ധം
ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യബാന്ധവമുണ്ടെന്നും ബിജെഎസ് നേതാക്കള്‍ പറയുന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ വെല്ലുവിളിച്ച ഇടതുപക്ഷത്തെ വീണ്ടും ജയിപ്പിക്കാനുള്ള കുതന്ത്രമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായത്. യുഡിഎഫ് വരാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
മുസ്ലിം ലീഗ്-കോണ്‍ഗ്രസ് നീക്കം
മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബിഡിജെഎസിലെ ഒരു വിഭാഗം യുഡിഎഫിലെത്തിയത്. പാണക്കാട് സാദിഖലി തങ്ങളുമായും ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.
നായകര്‍ ഇവരാണ്
12 മത സംഘടനകള്‍ ഞങ്ങളോടൊപ്പമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. കെപിഎംഎസ് നേതാവ് എന്‍കെ നീലകണ്ഠന്‍ മാസ്റ്റര്‍ ആണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. ഗോപകുമാര്‍, കെകെ ബിനു എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാണ്. കെഎസ് വിജയനാണ് ജനറല്‍ സെക്രട്ടറി.
ബിജെഎസിന്റെ ശക്തിയും വാശിയും
ബിജെപിയുടെ കേന്ദ്ര നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നു ബിജെഎസ് നേതാക്കള്‍ ആരോപിച്ചിരുന്നു. 82 മണ്ഡലങ്ങളില്‍ 10000ത്തിലധികം വോട്ടുകള്‍ ഞങ്ങള്‍ക്കുണ്ട്. ഇനി ഞങ്ങള്‍ ബിജെപിയുടെ പരാജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. പഴയ അവസ്ഥയിലേക്ക് ബിജെപിയെ മാറ്റുമെന്നും നേതാക്കള്‍ പറഞ്ഞു. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ബിജെഎസ് പക്ഷേ, ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് ചോദിക്കാന്‍ തീരുമാനിച്ചു എന്നാണ് വിവരം.
രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കണം
നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ മല്‍സരിക്കാനാണ് ബിജെഎസ് ആലോചിക്കുന്നത്. കോട്ടയം ജില്ലയിലെ സംവരണ മണ്ഡലമായ വൈക്കം, തൃശൂരിലെ കൊടുങ്ങല്ലൂര്‍ സീറ്റുകളാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കും. യുഡിഎഫില്‍ സീറ്റ് ചര്‍ച്ച സജീവമായിരിക്കെയാണ് ബിജെഎസ് പുതിയ ആവശ്യം മുന്നോട്ടുവെക്കുന്നത്.
പുതിയ പാര്‍ട്ടി ബിജെഎസില്‍ ലയിക്കുന്നു
വിശ്വകര്‍മ സമുദായത്തിന്റെ നാഷണല്‍ ലേബര്‍ പാര്‍ട്ടി ബിജെഎസില്‍ ലയിക്കാന്‍ തീരുമാനിച്ചു. 40 ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്നാണ് ഈ പാര്‍ട്ടിയുടെ അവകാശവാദം. തിരുവനന്തപുരത്ത് അടുത്താഴ്ച ലയന സമ്മേളനം നടക്കും. ബിജെഎസ് ശക്തിപ്പെടുന്നു എന്നാണ് നേതാക്കള്‍ പറയുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി സീറ്റുകള്‍ ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം.
ആരാണ് സ്ഥാനാര്‍ഥി
വൈക്കം മണ്ഡലത്തില്‍ ബിജെഎസ് അധ്യക്ഷന്‍ നീലകണ്ഠന്‍ മാസ്റ്ററെ മല്‍സരിപ്പിക്കാനാണ് ആലോചന. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇദ്ദേഹം മല്‍സരിച്ചിരുന്നു. അന്ന് 30000ത്തിലധികം വോട്ടുകള്‍ നേടുകയും ചെയ്തു. കൊടുങ്ങല്ലൂരില്‍ ബിഡിജെഎസ്സിന് 35000 വോട്ടുകള്‍ കിട്ടിയിരുന്നു. ഇവിടെ ശക്തമായ സാന്നിധ്യമാണ് ഇപ്പോള്‍ ബിജെഎസിനുള്ളത്.
Recommended Video
കറുപ്പഴകിൽ ശ്രീമുഖി- ചിത്രങ്ങൾ കാണാം
ലാലേട്ടന് പോലും സീറ്റില്ല; ടിനി ടോമിന് പൊങ്കാല... കസേര പോട്ടെ, ഒരു നട്ടെല്ല് മേടിക്കാന്‍ നോക്ക്