യെഡിയൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി, വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടി എസ്എഫ്ഐ-യൂത്ത് കോൺഗ്രസുകാർ
കണ്ണൂര്‍: കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് കേരളത്തില്‍ വീണ്ടും കരിങ്കൊടി.. കണ്ണൂര്‍ പഴയങ്ങാടിയിലാണ് എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യെഡിയൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാട്ടിയത്. യെഡിയൂരപ്പയുടെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തിയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പഴയങ്ങാടി മാടായി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു യെഡിയൂരപ്പ.
പഴയങ്ങാടി വഴി കര്‍ണാടക മുഖ്യമന്ത്രി എത്തുന്നുണ്ട് എന്ന വിവരം നേരത്തെ അറിഞ്ഞ എസ്എഫ്‌ഐയുടേയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ വഴിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. വാഹന വ്യൂഹം എത്തിയതോടെ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി റോഡിലേക്ക് ചാടി വീണു. ആദ്യം യൂത്ത് കോണ്‍ഗ്രസുകാരും പിന്നാലെ മുപ്പതോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരും കരിങ്കൊടി വാഹനത്തിന് നേരെ വീശിച്ചു പ്രതിഷേധം അറിയിച്ചു. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കി വാഹനത്തിന് വഴിയൊരുക്കിയത്.
കര്‍ണാടകത്തില്‍ ആഭ്യന്തര മന്ത്രി അടക്കം മലയാളികള്‍ക്കെതിരെ പ്രസ്താവന നടത്തിയത് വലിയ വിവാദമായിരുന്നു. മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ കര്‍ണാടക പോലീസ് ഉത്തരവിട്ടതും വിവാദമായിട്ടുണ്ട്. മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെ 7 മണിക്കൂറോളം കർണാട പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അതിർത്തിയിൽ കൊണ്ട് വിടുകയുമുണ്ടായി. പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സർക്കാർ ഇടപെട്ട് കേരളത്തിലേക്ക് മടക്കിയെത്തിച്ചിരുന്നു.
ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രിക്ക് വന്‍ പ്രതിഷേധം നേരിടേണ്ടി വന്നിരിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് വെച്ച് കെഎസ്യു പ്രവര്‍ത്തകര്‍ യെഡിയൂരപ്പയെ കരിങ്കൊടി കാണിച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് താമസിക്കുന്ന സ്വകാര്യ ഹോട്ടലിലേക്ക് മടങ്ങുന്ന വഴിയിൽ ആയിരുന്നു കെഎസ്യും പ്രതിഷേധം. തനിക്കെതിരെയുളള പ്രതിഷേധം ആസൂത്രിതമാണെന്നും മുന്‍കൂട്ടി അറിയിച്ചിട്ടും സുരക്ഷ ഒരുക്കിയില്ലെന്ന് യെഡിയൂരപ്പ ആരോപിച്ചു. യെഡിയൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിജെപി വ്യക്തമാക്കി.