കള്ളപ്പണം പിടിക്കപ്പെടുന്നത് മലപ്പുറത്ത്; അതിന് കാരണങ്ങളുണ്ട്, കള്ളപ്പണത്തിന്റെ ആവശ്യക്കാർ ആര്?
മലപ്പുറം: കള്ളപ്പണം പിടിച്ചെടുത്തെന്ന് വാർത്തകൾ ഇപ്പോൾ പത്രമാധ്യമങ്ങളിൽ സജീവമായി വന്നുകൊണ്ടിരിക്കുകയാണ്. പിടിച്ചെടുക്കുന്നതെല്ലാം ഒരു അർദ്ധ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നിരോധിച്ച നോട്ടുകൾ. എന്താണ് ഈ പഴയ നോട്ടുകൾകൊണ്ടുള്ള ഗുണം? പഴയനോട്ടുകൾക്ക് ആവശ്യക്കാർ ഏറിവരുന്നു എന്നു തന്നെയാണ് നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്തെന്ന വാർത്തകളിലുടെ നാം മനസിലാക്കേണ്ടത്.
കൂടുതലും ഇത്തരം നോട്ടുകൾ പിടിച്ചെടുക്കുന്നത് കേരളത്തിലെ മലപ്പുരം ജില്ലയിൽ നിന്നാണെന്നതും പകൽപോലെ വ്യക്തമാണ്. രണ്ട് കോടി 45 ലക്ഷം രൂപയുടെ അസാധു നോട്ടുകളാണ് പെരിന്തൽമണ്ണയിൽ വ്യാഴാഴ്ച പിടിച്ചെടുത്തത്. പഴയ 1000ത്തിന്റെയും 500ൻരെയും നോട്ടുകൾ ഇരട്ടി വില കൊടുത്താണ് വാങ്ങുന്നത്. കൂടുതലും ഇത്തരം ഇടപാടുകൾ നടക്കുന്നത് തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങലിൽ നിന്നാണ്. ഒരു ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലുമില്ലെന്ന് പ്രധാനമന്ത്രി തന്നെ പ്രസ്താവിച്ച 1000,500 നോട്ടുകൾക്ക് എന്ത് കൊണ്ടാണ് ഡിമാന്റ് ഉണ്ടാകുന്നത് ?
ഇൻ കം ടാക്സ് പരിശോധന വർധിച്ചു
ഇൻകം ടാക്‌സ് പരിശോധനകൾ വർദ്ധിച്ചതോടെ കണക്കുകൾ ശരിയാക്കാൻ കമ്പനികൾക്ക് കറൻസികൾ ആവശ്യമാണ്. ബാലൻസ് ഷീറ്റിൽ ‘ക്യാഷ് ഇൻ ഹാൻഡ്' എന്ന് സൂചിപ്പിക്കുന്ന കമ്പനികൾക്കാണ് ഈ നോട്ടുകളുടെ ആവശ്യം.
കണക്ക് കാണിക്കാൻ പഴയ നോട്ട് തന്നെ വേണം
നോട്ട് പിൻവലിച്ച് പുതിയ രണ്ടായിരം എത്തുന്നതിന് മുമ്പ് കയ്യിലുണ്ടെന്ന് പറഞ്ഞ കറൻസി പഴയത് തന്നെ വേണമല്ലോ. 100 ന്റെയും 50 ന്റെയും മുതൽ ഉള്ള ചെറിയ കറൻസികൾക്ക് ക്ഷാമം ആയതോടെ പണം കാണിക്കാൻ സഹകരണ ബാങ്കുകൾക്കും കമ്പനികൾക്കും നോട്ടുകൾ ആവശ്യമായി. ഇതോടെ പഴ നോട്ട് സമാഹരിക്കേണ്ട അവസ്ഥയും വന്നു.
പഴയ നോട്ട് നൽകാതെ പുതിയ നോട്ട് പിൻവലിച്ചു
നോട്ട് നിരോധനം പ്രാബല്ല്യത്തിൽ വന്നതുമുതൽ പഴയനോട്ടുകൾ മാറി പുതിയ 2000ന്റെ നോട്ടുകൾ ബാങ്കുകൾ വഴി വിതരണം ചെയ്തിരുന്നു. എന്നാൽ സഹകരണ ബാങ്കുകളിൽ പിടിപാടുള്ള 'മാന്യന്മാർ' പഴയനോട്ടുകൾ പിന്നീട് ഏൽപ്പിക്കാം എന്ന ധാരണയിൽ ബാങ്കുകളിൽ നിന്നും പുതിയ നോട്ടുകൾ പിൻവലിച്ചു.
ഡിമാന്റ് ഏറി
എന്നാൽ നോട്ട് നിരോധനം കർശനമാക്കിയതോടെ പിന്നീട് പഴയനോട്ട് ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ തിരിച്ചടക്കാൻ കഴിയാതെയായി. സ്ഥാപനങ്ങൾക്ക് കണക്കിൽ പഴയ നോട്ടുകൾ കാണിക്കുകയും വേണം. ഇതോടെ പഴയനോട്ടുകൾ തപ്പിയുള്ള യാത്രയും തുടങ്ങി. തുടർന്നാണ് പഴയനോട്ടുകൾക്ക് ഡിമാന്റ് ഏറിയതെന്നാണ് റിപ്പോർട്ട്.
സഹകരണ ബാങ്കുകൾ കൂട്ടു നിന്നു
കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകൾ കൂട്ടു നിന്നതായി ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട് നേരത്തെ തന്നെ വന്നിരുന്നു. അനവധി സഹകരണ ബാങ്ക് ഇടപാടുകളിൽ ക്രമക്കേട് നടന്നുവെന്നും നീക്കിയിരിപ്പു പണത്തിന്റെ കണക്കിൽ കള്ളത്തരമുണ്ടെന്നും ആദായ നികുതി വകുപ്പ് റിസർവ്വ് ബാങ്കിനെ അറിയിച്ചിരുന്നു.
കള്ളപ്പണെ വെളുപ്പിച്ചതിന് കൈയ്യും കണക്കുമില്ല
നോട്ട് അസാധുവാക്കി ഒരാഴ്ച കഴിഞ്ഞപ്പോൾ അസാധു നോട്ട് സ്വീകരിക്കുന്നതിൽ നിന്ന് റിസർവ്വ് ബാങ്ക് സഹകരണ ബാങ്കുകളെ വിലക്കിയിരുന്നു. രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകളുടെ കണക്കിൽ പൊരുത്തകേടുണ്ടെന്നും പഴയ നോട്ടുകൾ മാറുന്നതിന്റെ മറവിൽ കോടികണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയതായി കണ്ടെത്തിയെന്നും അറിയിച്ചുകൊണ്ട് റിസർവ്വ് ബാങ്കിന് ആദായനികുതി വകുപ്പ് കത്തയച്ചിയിരുന്നു.
വിദേശത്തേക്കും കടത്തുന്നു
നോട്ടുകൾ വിദേശത്തേക്ക് കയറ്റി അയച്ച് പുത്തൻപണമാക്കി ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുന്നതായും സൂചനകളുണ്ട്. ഇതു സംബന്ധിച്ച് വ്യക്തമായ ധാരണ പോലീസിനോ എൻഫോഴ്സ്മെന്‍റിനോ ലഭിച്ചിട്ടില്ലെങ്കിലും വിദേശത്തേക്ക് പഴയ ഇന്ത്യൻ കറൻസികൾ എന്തിനു കടത്തുന്നുവെന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഇതിന്റെ കാരണങ്ങൾ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
നോട്ട് കടത്തുന്നത് കണ്ടെയിനറുകൾ വഴി
എയർപോർട്ടുകളിൽ പരിശോധനകൾ കർശനമായതിനാൽ കണ്ടൈനറുകൾ വഴി കപ്പലിലാണ് നോട്ടുകൾ അയക്കുന്നതെന്നാണ് പുതുക്കാട് കള്ളനോട്ട് കടത്തലിൽ പിടിയിലായവരിൽ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള സൂചനകൾ.
സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരം
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് ദോഷമാകുംവിധം കോടികളുടെ പുതിയ നോട്ടുകൾ കള്ളപ്പണമായി ഇന്ത്യയിലേക്ക് ഒഴുകിയെത്താനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നത്.
പണം ആവശ്യം ഷെൽ കമ്പനികൾക്ക്
വലിയ ബിസിനസ്സുകൾ ഏറ്റെടുക്കാനും മറ്റും രൂപീകരിച്ചതായി രേഖകളിലുള്ള ഷെൽ കമ്പനികൾക്കാണ് ഇത്തരത്തിൽ പണം ആവശ്യമായി വരുന്നത്. നവംബർ 9 മുതൽ പഴയ കറൻസികൾ വാങ്ങാൻ കറങ്ങിയവരിൽ ഏറെയും രാജ്യത്തെ ഷെൽ കമ്പനികളുടെ ഏജന്റുമാരായിരുന്നു.