കൊച്ചിൻ കപ്പൽശാലയിലെ പൊട്ടിത്തെറി; സുരക്ഷാക്രമീകരണങ്ങളെ പറ്റി വിശദ പരിശോധന
കൊച്ചി: കപ്പൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിയിൽ അഞ്ചു തൊഴിലാളികൾ മരിച്ച കൊച്ചി കപ്പൽനിർമാണ ശാലയിലെ സുരക്ഷാക്രമീകരണങ്ങളെ പറ്റി ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പു വിശദ പരിശോധന നടത്തും. മേഖലാ ജോയിന്റ് ഡയറക്റ്ററും കപ്പൽ നിർമാണ ശാലയുടെ ചുമതലയുള്ള ജോയിന്റ് ഡയറക്റ്ററും ഉൾപ്പെട്ട സംഘമാണു പരിശോധിക്കുന്നത്. കപ്പൽ നിർമാണം, അറ്റകുറ്റപ്പണി ഉൾപ്പെടെ കപ്പൽശാലയിലെ നിർമാണ പ്രവർത്തനങ്ങൾ ഫാക്റ്ററീസ് വകുപ്പു നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണോ എന്നറിയാനാണിത്. 16 മുതൽ 20 വരെയാണു പരിശോധന.
ഫെബ്രുവരി 13ന് രാവിലെയാണ് അറ്റകുറ്റ പണിക്കെത്തിയ അഞ്ചു തൊഴിലാളികൾ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടത്. ഒഎൻജിയുടെ കപ്പൽ സാഗർ ഭൂഷണിന്റെ മേൽത്തട്ടിലായിരുന്നു അപകടം. വെൽഡിങ് വാതകം ചോർന്നതിനെ തുടർന്നാണു പൊട്ടിത്തെറിയുണ്ടായതെന്നും സുരക്ഷാ ചട്ടങ്ങൾ പാലിക്കപ്പെടാതിരുന്നതിനെ തുടർന്നാണിതെന്നും ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊട്ടിത്തെറിയെ തുടർന്നു കപ്പലിന്റെ അറ്റകുറ്റപ്പണിക്ക് ഏർപ്പെടുത്തിയ വിലക്കു വ്യവസ്ഥകൾക്കു വിധേയമായി പിൻവലിച്ചിട്ടുണ്ട്. കപ്പൽ നിർമാണശാലയുടെ പ്രവർത്തനങ്ങളിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണു അഞ്ചു ദിവസത്തെ പരിശോധനയ്ക്കു തീരുമാനിച്ചത്.
ഇതിനു പുറമെ, രാജ്യാന്തര ഏജൻസിയെ നിയമിച്ചു സുരക്ഷാ ഓഡിറ്റ് നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. പൊട്ടിത്തെറിയെ തുടർന്നു കപ്പൽ നിർമാണശാലയിലെ ചീഫ് ജനറൽ മാനേജർ (റിപ്പയറിങ്), ജനറൽ മാനെജർ (ബിൽഡിങ്) എന്നിവർക്ക് ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പു ജോയിന്റ് ഡയറക്റ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇത്. നോട്ടീസിൽ പറഞ്ഞിരിക്കുന്ന വീഴ്ചകൾ നിഷേധിച്ചു ചീഫ് ജനറൽ മാനെജരും ജനറൽ മാനെജരും ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പു ഡയറക്റ്റർ പ്രമോദിന് അപ്പീൽ നൽകിയിരിക്കുകയാണ്. ഇതിൽ ഹിയറിങ് കേട്ട ശേഷം പ്രൊസിക്യൂഷൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.