അന്യസംസ്ഥാന തൊഴിലാളി ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപം സ്‌ഫോടനം; ശാസ്ത്രീയ പരിശോധന നടത്തി
മലപ്പുറം: കൊണ്ടോട്ടി മുതുവല്ലൂര്‍ വെട്ടുകാട് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ കുറ്റിക്കാടും കരിയിലകളും കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനം സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തി. ഇന്നലെ സയന്റിഫിക് അസിസ്റ്റന്റ് അനീഷ്‌കുമാര്‍ സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു.
ഇനി മരുന്നുകൾ കഴിക്കുമ്പോൾ സൂക്ഷിച്ചോ; 64 ശതമാനത്തിനും അംഗീകാരമില്ല, എല്ലാം വ്യാജൻ?
കേടുപാടുകള്‍ സംഭവിച്ച വീടുകളിലും സ്‌ഫോടനം നടന്ന സ്ഥലത്തുമാണ് പ്രധാനമായും പരിശോധന നടത്തിയത്. സ്‌ഫോടനമുണ്ടായ സ്ഥലത്തു നിന്ന് സംശയിക്കുന്ന വസ്തുക്കളും മണ്ണും പരിശോധനക്ക് എടുത്തു. സ്‌ഫോടകവസ്തു സംബന്ധിച്ച് കൃത്യത വരുത്താന്‍ മണ്ണും മറ്റു വസ്തുക്കളും ലാബില്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ബോംബ് സ്‌കാഡും ഡോഗ്‌സ്‌ക്വാഡും ശനിയാഴ്ച സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സ്‌ഫോടകവസ്തുവിനെ കുറിച്ച് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല പറമ്പില്‍ കൂടുതല്‍ സ്്‌ഫോടകവസ്തുക്കളില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ശനിയാഴ്ച എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിലെ വെട്ട്കാട് അങ്ങാടിയില്‍ ലോഡ്ജിന് സമീപമുളള കുറ്റിക്കാടിന് തീയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്.
സംഭവ സ്ഥലത്തു അധികൃതര്‍ പരിശോധന നടത്തുന്നു
സ്‌ഫോടനത്തില്‍ സമീപത്തെ നാലു വീടുകളും മുതുവല്ലുര്‍ കൃഷി ഭവന്‍, ജനസേവന കേന്ദ്രം എന്നിവക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. വീടുകളുടെ ജനല്‍പാളികള്‍ അടര്‍ന്നു വീഴുകയും ചില്ല് പൊട്ടുകയും ചുമരുകളില്‍ വിള്ളല്‍ വീഴുകയും ചെയ്തിരുന്നു. അത്യുഗ്ര സ്‌ഫോടന ശബ്ദം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മുഴങ്ങിയിരുന്നു. പറമ്പില്‍ സൂക്ഷിച്ചതോ ഉപേക്ഷിച്ചതോ ആയ, കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുവിന് തീപിടിച്ച് പൊട്ടിയതാവാമെന്നാണ് പോലീസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് ദിണ്ഡിഗല്‍ സ്വദേശി ഇളങ്കോവനെയും ചിന്നദുരൈയെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. സയന്റിഫിക് പരിശോധന കഴിഞ്ഞാല്‍ മാത്രമെ നാടിനെ നടുക്കിയ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമാവുകയുളളു.