ചോരയല്ല, ബല്‍റാമിന്‍റെ ഷര്‍ട്ടിലേത് മഷിയെന്ന് പ്രചാരണം; ആ മഷിക്കുപ്പിക്ക് പിന്നിലെ സത്യം ഇങ്ങനെ..
പാലക്കാട്: ഖുറാന്‍റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണത്തില്‍ മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പൊലീസ് നടപടിയില്‍ വിടി ബല്‍റാം അടക്കമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലയ്ക്ക് പരിക്കേറ്റ ബല്‍റാം ചോരയില്‍ കുളിച്ച് സമര രംഗത്ത് തുടരുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇതേസമയം തന്നെ ചോരയല്ല ബല്‍റാമിന്‍റെ ഷര്‍ട്ടിലടക്കം പുരണ്ടത് 'മഷി'യാണെന്ന സൈബര്‍ സഖാക്കളുടെ പ്രചാരണം.

പ്രകോപനമൊന്നുമില്ലാതെ
യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമത്തിന് നേരേ പ്രകോപനമൊന്നുമില്ലാതെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നാണ് വിടി ബല്‍റാം ആരോപിക്കുന്നത്. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുളള ശ്രമം നടത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. വനിതാ പ്രവര്‍ത്തകര്‍ക്കടക്കം അതിക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം
ബല്‍റാമിനെതിരേയുണ്ടായ പൊലീസ് നടപടിയില്‍ സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. എന്നാല്‍ ഉടന്‍ തന്നെ പണ്ട് കെ എസ് യു സമരത്തില്‍ നടന്നതിന് സമാനമായി ചുവന്ന മഷികൊണ്ടുള്ള 'പ്രയോഗമാണ്' പാലക്കാടും നടന്നതെന്നും പ്രചാരണം സൈബര്‍ സഖാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായി.

റോഡിലെ മഷിക്കുപ്പി
പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുവന്ന മഷിക്കുപ്പിയെന്ന പേരില്‍ റോഡില്‍ വീണ് കിടക്കുന്ന രണ്ട് മഷിക്കുപ്പികളും ഇടത് പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥതില്‍ റോഡില്‍ വീണ് കിടക്കുന്ന ഈ മഷിക്കുപ്പികള്‍ 2016 ലെ ഒരു സമര രംഗത്ത് നിന്നും ഉള്ളതാണ്.

കെഎസ്‌യു മാര്‍ച്ചില്‍
സ്വാശ്രയ മാനേജ്‌മെന്റ് വിഷയത്തില്‍ പ്രതിഷേധിച്ച് 2016 സെപ്റ്റംബറില്‍ കെഎസ്‌യു തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രവര്‍ത്തകര്‍ ചിതറിയോടിയപ്പോള്‍ റോഡില്‍ മഷിക്കുപ്പികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയം ആയിരുന്നു ഈ സംഭവം.

ദൃശ്യം പങ്കുവെച്ച് എംബി രാജേഷ്
2016 ലെ ആ മഷിക്കുപ്പിയുടെ ചിത്രമാണ് പാലക്കാടേതെന്ന പേരില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ അതേസമയം തന്നെ ഇന്നത്തെ പ്രതിഷേധങ്ങള്‍ക്കിടയിലും ചുവന്ന മഷിക്കുപ്പികള്‍ വിതരണം ചെയ്തെന്ന് അവകാശപ്പെട്ട് കൊണ്ട് ഒരു വാര്‍ത്തയില്‍ നിന്നുള്ള ഏതാനും സെക്കന്‍ഡുകള്‍ നീണ്ട് നില്‍ക്കുന്ന ഒരു ദൃശ്യം എംബി രാജേഷും പങ്കുവെച്ചിട്ടുണ്ട്.

എന്‍റെ വക 25
സമരം അക്രമാസക്തമാവുന്നതിനിടയില്‍ ഒരു പ്രവര്‍ത്തകന്‍ ബാഗില്‍ നിന്നും എന്തോ ഒന്ന് എടുക്കന്നതാണ് എംബി രാജേഷ് പങ്കുവെച്ച ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ ഇത് എവിടെ നിന്നുള്ള ദൃശ്യമാണെന്നത് വ്യക്തമല്ല. ബല്‍റാമിന്‍റെത് 'മഷി' പ്രയോഗമാണെന്ന പ്രചാരണത്തോടൊപ്പം തന്നെ 'ബല്‍റാമിന് മഷിക്കുപ്പി വാങ്ങാന്‍ എന്‍റെ വക 25' എന്ന പ്രചാരണവും ഡിവൈഎഫ്ഐ ആരംഭിച്ചിട്ടുണ്ട്.

എഎ റഹീം
'അദ്ദേഹത്തിന് ഇനി സ്ഥിരമായി മഷിക്കുപ്പി വാങ്ങേണ്ടി വരും. വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ?? എന്റെ വക 50 രൂപ.'- എന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടെ നിരവധി പേരാണ് ഈ ക്യാംപെയിന്‍ ഏറ്റെടുത്ത് രംഗത്ത് വന്നത്.












Click it and Unblock the Notifications