നഴ്സ് സമൂഹമാധ്യമങ്ങളിൽ മ്ലേഛ പ്രചാരണം നടത്തി: സമരം അനാവശ്യം, ബേബി ഹോസ്പിറ്റൽ മാനെജ്മെന്റ്
കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നടന്നുവരുന്ന നഴ്സുമാരുടെ സമരം അനാവശ്യമെന്ന് മാനെജ്മെന്റ്. ചിലരുടെ പിടിവാശിയാണ് സമരത്തിലേക്ക് നയിച്ചതെന്നും മാനെജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ സ്ഥാപന അധികാരികൾക്കെതിരെ മ്ലേഛപ്രചാരണം നടത്തിയ പുരുഷ ട്രെയിനി നഴ്സിനെതിരെ മാനേജ്മെന്റ് പിരിച്ചുവിടൽ നടപടി സ്വീകരിച്ചിരുന്നു. ഇതോടെ ഒരു വിഭാഗം നഴ്സുമാർ വ്യാഴാഴ്ച അർധരാത്രി ആരംഭിച്ച മിന്നൽ പണിമുടക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ താല്ക്കാലികമായി ബാധിച്ചു. തുടർന്ന് യൂണിയൻ പ്രതിനിധികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയിൽ അച്ചടക്ക നടപടി നേരിട്ട പുരുഷ ട്രെയിനീ നഴ്സിനെ സ്ഥിരം ജോലിക്കെടുക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. അയാൾ നടത്തിയ വ്യാജ പ്രചാരണങ്ങൾക്ക് മാപ്പു പറഞ്ഞാൽ ട്രൈയിനിംഗ് കാലാവധി പൂർത്തിയാക്കാൻ അവസരം നൽകാം എന്ന് ആശുപത്രി അധികൃതർ അറിയിച്ചത് യൂണിയൻ പ്രതിനിധികൾ അംഗീകരിച്ചു.
പക്ഷെ പിന്നീട് അവരുടെ ജില്ല, സംസ്ഥാന, ഭാരവാഹികളുമായി ചേർന്ന് സമരത്തിന് പോകാൻ യൂണിയൻ തീരുമാനിക്കുകയായിരുന്നു. ഇതുകൂടാതെ ട്രെയ്നിങ് കാലാവധി പൂർത്തിയാക്കുന്ന 2 വനിതാ നഴ്സിംഗ് ട്രൈനികളെ ഉടൻ സ്ഥിരം ജോലിക്ക് എടുക്കണമെന്ന് യൂണിയൻ നേതാക്കൾ കടുത്ത നിലപാടെടുക്കുകയും ചെയ്തു. ഇതെതുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും സമരത്തിൽ നിന്നും പിന്മാറാൻ യാതൊരു വിധത്തിലും തയാറായില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഒരു വിഭാഗം നഴ്സുമാർ മിന്നൽ സമരം പുനരാരംഭിക്കുകയും ചെയ്തു. ഈ പ്രതിസന്ധിയിൽ ആശുപത്രിയിൽ വരുന്ന രോഗികൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.