കൊച്ചി മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ചു.. മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു, ബോട്ട് പൂർണമായും തകർന്നു
Recommended Video
കൊച്ചി: കൊച്ചി മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പുറം കടലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. മൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം എട്ട് പേരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. പതിനാല് മത്സ്യത്തൊഴിലാളികള്‍ അടങ്ങിയ ഓഷ്യാനസ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിൽ ഇടിച്ച് ബോട്ട് പൂർണമായും തകർന്നു. ബോട്ട് തകർന്ന് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
അപകടമുണ്ടായ ശേഷം മത്സ്യത്തൊഴിലാളികൾ കടലില്‍ ഒഴുകി നടന്നപ്പോള്‍ മറ്റ് മത്സ്യബന്ധന ബോട്ടുകളിലുള്ളവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കടലിൽ ഡീസൽ കണ്ട് തിരഞ്ഞപ്പോഴാണ് മറ്റ് മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ അപകട വിവരമറിഞ്ഞത്. നേവിയേയും തീരദേശ സേനയേയും മത്സ്യത്തൊഴിലാളികൾ തന്നെ വിവരം അറിയിച്ചു.
കടലിൽ 20 നോട്ടിക്കൽ മൈൽ മാറിയാണ്അപകടം. അപകടമുണ്ടാക്കിയ കപ്പല്‍ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടിൽ ഇടിച്ച ശേഷം കപ്പൽ നിർത്താതെ പോവുകയായിരുന്നു. ഈ കപ്പൽ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു.
രക്ഷപ്പെടുത്തിയ രണ്ട് പേരെ പരവൂർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുളച്ചൽ, കൊൽക്കത്ത സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ എന്നാണ് വിവരം. രക്ഷപ്പെട്ടവരിൽ മലയാളികളുമുണ്ട്. കാണാതായവർക്ക് വേണ്ടി നാവിക സേനയുടെ സഹായത്തോടെ തെരച്ചിൽ നടത്തുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ കരയിലെത്തിച്ചിട്ടുണ്ട്. 2017 ജൂണിൽ പുതുവൈപ്പിനിലും ഇത്തരത്തിൽ ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു.