ഹണി റോസ് വിഷയം ബിസിനസ് തകർത്തോ? പ്രതീക്ഷിക്കാത്തത് സംഭവിച്ചു; സത്യാവസ്ഥ വെളിപ്പെടുത്തി ബോബി ചെമ്മണ്ണൂർ
സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങള്‍ നടത്തുന്നതില്‍ യാതൊരു മടിയും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു ബോബി ചെമ്മണ്ണൂർ. ഇത്തരം പ്രയോഗങ്ങളില്‍ ഒരു വശത്ത് വിമർശനം ശക്തമാകുമ്പോള്‍ തന്നെ മറുവശത്ത് തന്റെ ആരാധകരുടെ വലിയ പിന്തുണ നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഹണി റോസ് വിഷയത്തില്‍ മാത്രം അപ്രതീക്ഷിതമായ തിരിച്ചടികളാണ് ബോബി ചെമ്മണ്ണൂരിന് നേരിടേണ്ടി വന്നത്.
സോഷ്യല്‍ മീഡിയയിലുടെ നിരന്തരം അവഹേളിക്കുന്നുവെന്ന് കാട്ടി ഹണി റോസ് നല്‍കിയ പരാതിയില്‍ ചടുല നീക്കങ്ങളായിരുന്നു പൊലീസ് നടത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടതായുള്ള വാർത്തകളും പുറത്തുവന്നു. ഇതോടെ പരാതി ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വയനാട് വെച്ച് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കൊച്ചിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ബോബിയെ കോടതിയില്‍ ഹാജരാക്കി.

റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന് ഒടുവില്‍ കർശന ഉപാധികളോടെ ആറാം നാളാണ് കോടതി ജാമ്യം അനുവദിക്കുന്നത്. ജാമ്യം അനുവദിച്ചിട്ടും കാക്കനാട്ടെ ജയിലില്‍ നിന്നും പുറത്തിറങ്ങാതിരുന്ന ബോബിക്കെതിരെ കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഒടുവില്‍ ജയിലിന് പുറത്തിറങ്ങിയ അദ്ദേഹം നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് വിഷയം കോടതി അവസാനപ്പിച്ചത്.
ഹണി റോസ് വിവാദവും ജയില്‍ വാസവും ഒരുവശത്ത് ബോബിക്ക് ക്ഷീണമായെങ്കിലും മറുവശത്ത് അത് അനുകൂലമായി മാറുകയാണുണ്ടായത്. വലിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും വിഷയത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. ബോബിയെ പിന്തുണച്ചുകൊണ്ട് ഹണി റോസിനെതിരെ അധിക്ഷേപം നടത്തുന്നവരും നിരവധിയായിരുന്നു. താരം കേസ് കൊടുക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന് അല്‍പമെങ്കിലും മയമുണ്ടായത്.
ഹണി റോസ് വിഷയം തന്റെ ബിസിനസിനെ യാതൊരു വിധത്തില്‍ ബാധിച്ചിട്ടില്ലെന്നാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തില്‍ ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയത്. ജയിലില്‍ പോയിട്ടും എനിക്ക് ബിസിനസ് കൂടുകയാണുണ്ടായതെന്നെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്.
'ഉപഭോക്താക്കളോടും ഇടപാടുകാരോടുമൊക്കെ ഈ വേളയില്‍ ഞാന്‍ നന്ദി പറയുകയാണ്. ഞാന്‍ ജയിലില്‍ പോയപ്പോള്‍ എല്ലാ ഉപഭോക്താക്കളും സുഹൃത്തുക്കളും ആരാധകരുമൊക്കെ ശക്തമായി കൂടെ നിന്നു. ബിസിനസ് എങ്ങനെ മുന്നോട്ട് പോകുമെന്ന ടെന്‍ഷന്‍ നമുക്കെല്ലാവർക്കും ഉണ്ടായിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി ബിസിനസ് കൂടുകയാണുണ്ടായത്. എല്ലാവരും പിന്തുണച്ചു. ജീവനക്കാരെല്ലാം വളരെ സിസ്റ്റമാറ്റിക്കായി തന്നെ സ്ഥാപനം മുന്നോട്ടുകൊണ്ടുപോയി. എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു' ബോബി ചെമ്മണ്ണൂർ പറഞ്ഞു.
അതേസമയം വാർത്താ സമ്മേളനത്തിടെ ഷോറൂം ഉദ്ഘാടനത്തിന് എത്തിയ കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയ്ക്ക് പ്രണയദിന സമ്മാനമായി പതിനായിരം രൂപ വിലമതിക്കുന്ന പ്രത്യേക ഡിസൈന്‍ മാലയും ബോബി കൈമാറി. 15 ലക്ഷം രൂപയാണ് മൊണാലിസയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂർ ചെലവഴിച്ചതെന്നാണ് ചില റിപ്പോർട്ടുകള്‍ പറയുന്നത്.
ഇത്തവണ കുംഭമേളയിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. വ്യത്യസ്തമായ കഴിവുള്ള ഒരുപാട് പേർ ഉണ്ടല്ലോ. അതൊക്കെ ഒന്ന് കണ്ട് പഠിക്കണം എന്നുണ്ടായിരുന്നു. അങ്ങനെ കുംഭമേളയിലേക്ക് പോകാനിരിക്കുമ്പോഴാണ് ഇങ്ങനെ കാര്യം കാണുന്നത്. അതോടെ അവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരാമെന്ന് തീരുമാനിച്ചു. വളരെ പാവപ്പെട്ട കുടുംബമാണ്. ആ സാഹചര്യത്തില്‍ അവരെ കൊണ്ടുവരന്നത് അവർക്കും ഗുണം ചെയ്യും. എന്തുകൊണ്ടും അവർ അർഹിക്കുന്നുവെന്ന് തോന്നിയെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.












Click it and Unblock the Notifications