കോഴിക്കോട് മൃതദേഹ അവശിഷ്ടങ്ങള്‍... ചുരുളഴിച്ച് പോലീസ്; വാടക കൊലയാളിയെയും കൊന്നു
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിച്ച് പോലീസ്. മൃതദേഹം തിരിച്ചറിഞ്ഞപ്പോള്‍ പോലീസ് എത്തിച്ചേര്‍ന്നത് മറ്റൊരു കൊലപാതക കേസില്‍. വാടക കൊലയാളി വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭയന്നാണ് രണ്ടാമത്തെ കൊലപാതകം. ആദ്യം സ്വന്തം മാതാവിനെയും. മാതാവിനെ കൊന്നത് പണത്തിന് വേണ്ടിയായിരുന്നെങ്കില്‍ രഹസ്യം പുറത്തുപോകാതിരിക്കാനായിരുന്നു രണ്ടാമത്തെ കൊലപാതകം.
രണ്ടാം കൊലപാതകമാണ് പോലീസ് അന്വേഷിച്ചത്. അപ്പോഴാണ് ആദ്യ കൊലപാതകത്തെ കുറിച്ചും വിവരം ലഭിച്ചത്. 2017ല്‍ ചാലിയം ഉള്‍പ്പെടെ കോഴിക്കോട് ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിനാണ് ഞെട്ടിക്കുന്ന പരിസമാപ്തി. ക്രൈം ബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് അന്വേഷണത്തിന്റെ വിവരങ്ങള്‍ വിശദീകരിച്ചത്...
മൃതദേഹ അവശിഷ്ടങ്ങള്‍ നാലിടങ്ങളില്‍
നാലിടങ്ങളില്‍ നിന്നാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നത്. ചാലിയം തീരത്തുനിന്ന് തലയോട്ടി കണ്ടെത്തിയ വേളയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തലയോട്ടി കിട്ടിയതോടെ പോലീസ് രേഖാചിത്രം തയ്യാറാക്കിയപ്പോഴാണ് വണ്ടൂര്‍ സ്വദേശി ഇസ്മാഈല്‍ ആണെന്ന സംശയം ഉണര്‍ന്നത്.
മോഷണ കേസുകളിലെ പ്രതി ഇസ്മാഈല്‍
മോഷണ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായിരുന്നു ഇസ്മാഈല്‍. ഇയാളുടെ വിരലടയാളം പോലീസിന്റെ കൈവശം നേരത്തെയുണ്ട്. ഇയാളെ തിരഞ്ഞെ് പോയപ്പോള്‍ കണ്ടില്ല. നാല് ഭാര്യമാരുണ്ടെന്ന് അറിഞ്ഞു. കൊണ്ടോട്ടിയിലുള്ള ഭാര്യയില്‍ നിന്ന് വിവരങ്ങള്‍ തിരക്കി. കുറച്ചുകാലമായി വരാറില്ലെന്ന് അറിഞ്ഞു. പക്ഷേ ആരും പരാതി നല്‍കിയിരുന്നില്ല.
ഉറപ്പിച്ചത് ഇങ്ങനെ
ഇസ്മാഈലിന്റെ മാതാവിനെ കണ്ടെത്തി രക്ത സാംപിളെടുത്തു. ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചതോടെ സാമ്യത ബോധ്യപ്പെട്ടു. കൊല്ലപ്പെട്ടത് ഇസ്മാഈല്‍ തന്നെയാണെന്ന് വ്യക്തമായി. എന്തിന്, ആര് എന്ന ചോദ്യം അപ്പോഴും ബാക്കിയായിരുന്നു.
പണം നല്‍കാമെന്ന് ഏറ്റു
ഇസ്മാഈല്‍ പണം നല്‍കാമെന്ന് ഏറ്റിരുന്ന ഒരാളെ കണ്ടെത്തിയത് അന്വേഷണം എളുപ്പമാക്കി. കൊലപാതക ക്വട്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അതിന്റെ പണം ലഭിച്ചാല്‍ നല്‍കാമെന്നും ഇസ്മാഈല്‍ ഇയാളോട് പറഞ്ഞിരുന്നു. മുക്കം ഭാഗത്തുള്ള കുഞ്ഞച്ചനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു. അമ്മയെ കൊല്ലാനുള്ള ക്വട്ടേഷനാണ് എന്നും ഇയാളോട് പറഞ്ഞിരുന്നുവത്രെ.
അന്വേഷണം മുക്കത്തേക്ക്
തുടര്‍ന്നാണ് പോലീസ് മുക്കം ഭാഗത്തെ അസ്വാഭാവിക മരണങ്ങള്‍ പരിശോധിച്ചത്. ഇതില്‍ 70 വയസുകാരി ജയവല്ലിയുടെ തൂങ്ങി മരണത്തില്‍ പോലീസിന് സംശയം ഉണര്‍ന്നു. അവരുടെ മരണ ശേഷം മകന്‍ സ്വത്തുക്കള്‍ വിറ്റ് എവിടേക്കോ പോയി എന്നാണ് അറിഞ്ഞത്. മരണ ശേഷമുള്ള സ്വത്ത് വില്‍പ്പനയാണ് പോലീസിന് സംശയത്തിനിടയാക്കിയത്.
ജയവല്ലിയുടെ മകന്‍ ബിര്‍ജു
മുക്കം ഭാഗത്ത് പോലീസ് അന്വേഷിച്ചപ്പോള്‍ നാട്ടുകാരും ഇതേ സംശയം പ്രകടിപ്പിച്ചു. ജയവല്ലിയുടെ മകന്‍ ബിര്‍ജു എന്നയാള്‍ സ്ഥലം വിറ്റു പോയി എന്നാണ് അറിഞ്ഞത്. പിന്നീടാണ് പോലീസ് ബിര്‍ജുവിനെ തേടിയിറങ്ങിയത്. തമിഴ്‌നാട് നീലഗിരി ഭാഗത്ത് ബിര്‍ജുവുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു.
തോട്ടത്തിന് നടുവില്‍ വീട്
നീലഗിരിയിലെ ഒരു തോട്ടത്തിന് നടുവിലായുള്ള വീട്ടിലാണ് ബിര്‍ജു താമസിച്ചിരുന്നത്. ഇയാള്‍ തലനാരിഴയ്ക്ക് അന്ന് രക്ഷപ്പെട്ടു. പിന്നീട് മുക്കത്ത് നിന്നുതന്നെ ബിര്‍ജുവിനെ പോലീസ് പിടികൂടി. ഇയാളുടെ പിതാവിന് ഒട്ടേറെ സ്ഥലങ്ങളുണ്ടായിരുന്നു.
സ്ഥലം വിറ്റ പണം
പിതാവ് മരിച്ചതോടെ മാതാവിന്റെ പേരിലുള്ള സ്ഥലം വിറ്റു. ഇതിന്റെ പണത്തിന്റെ ഒരു ഭാഗം അമ്മ ബിര്‍ജുവിന് നല്‍കി. ബാക്കിയും വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് അമ്മയെ ഇല്ലാതാക്കാന്‍ ആലോചിച്ചതും ഇസ്മാഈലിന് ക്വട്ടേഷന്‍ നല്‍കിയതും.
ഇസ്മാഈല്‍ അടുപ്പം സ്ഥാപിച്ചു
പണം പലിശയ്ക്ക് വാങ്ങി ഇസ്മാഈലില്‍ ബിര്‍ജുവിന്റെ അമ്മയുമായി ബന്ധം സ്ഥാപിച്ചു. പിന്നീട് ഉറങ്ങിക്കിടക്കവെ ബിര്‍ജുവും ഇസ്മാഈലും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് അമ്മയെ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ശേഷം ക്വട്ടേഷന്‍ പണത്തെ ചൊല്ലി ബിര്‍ജുവും ഇസ്മാഈലും ഉടക്കി.
വിവരം പുറത്തുവിടുമോ
ഇസ്മാഈല്‍ കൊലപാതക വിവരം പുറത്തുവിടുമോ എന്ന് ബിര്‍ജുവിന് സംശയമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇസ്മാഈലിന് മദ്യം നല്‍കി ബോധരഹിതനാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹത്തില്‍ നിന്ന് രക്തം തെറിക്കാതിരിക്കാന്‍ ഫ്രീസ് ചെയ്തു. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കഷ്ണങ്ങളാക്കി ചാക്കില്‍ നിറച്ച് വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു.
മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടിയത്...
2017 ജൂണ്‍ 28നാണ് കൈതവളപ്പ് കടല്‍തീരത്ത് ഒരു കൈ കിട്ടിയത്. ദിവസങ്ങള്‍ക്ക് ശേഷം ചാലിയം കടപ്പുറത്ത് നിന്ന് രണ്ടാമത്തെ കൈ കിട്ടി. ജൂലൈ ആറിന് അഗസ്ത്യമുഴി ഭാഗത്ത് ഉടല്‍ കിട്ടി. ചാലിയം തീരത്ത് നിന്നുതന്നെ തലയോട്ടിയും കിട്ടി. ചാലിയാറില്‍ ഉപേക്ഷിച്ച തലയോട്ടിയാണ് കടപ്പുറത്ത് എത്തിയത്.
ഇനിയും സംശയങ്ങള്‍
ബിര്‍ജുവിനെ ചോദ്യം ചെയ്തപ്പോഴാണ് അമ്മയുടെത് ആത്മഹത്യ ആയിരുന്നില്ലെന്നും കൊലപാതകമാണെന്നും പോലീസിന് ബോധ്യമായത്. വാടക കൊലയാളിയെ ക്വട്ടേഷന്‍ നല്‍കിയ ആള്‍ തന്നെ കൊന്ന സംഭവം അപൂര്‍വമാണെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. ശരീരം വെട്ടിമുറിക്കാന്‍ മറ്റാരെങ്കിലും സഹായിച്ചോ എന്ന സംശയം പോലീസിനുണ്ട്. ബിര്‍ജുവിനെ കോടതിയില്‍ ഹാജരാക്കി. അന്വേഷണ സംഘത്തിലെ പോലീസുകാര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.