കണ്ണൂരിൽ അക്രമ പരമ്പര; സിപിഎം പ്രവർത്തകന് വെട്ടേറ്റു,പി ശശിയുടെയും ഷംസീറിന്റെയും വീടിന് ബോംബെറിഞ്ഞു
കണ്ണൂർ: ശബരിമലയിൽ സ്ത്രീകൾ കയറിയതിന് പിന്നാലെ ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്തൊട്ടാകെ വൻ അക്രമ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. എന്നാൽ ഹർത്താൽ കഴിഞ്ഞും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങൾക്ക് അയവ് വന്നിട്ടില്ല. വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. ഇതിന് പിന്നാലെ മുൻ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ശശിയുടെ നേരെ ബോംബെറിഞ്ഞു.
ഹര്‍ത്താല്‍ദിനത്തിലെ ആക്രമണങ്ങള്‍: വയനാട്ടില്‍ വെള്ളിയാഴ്ച അറസ്റ്റിലായത് പന്ത്രണ്ട് പേര്
സംഘര്‍ഷസാധ്യത പരിഗണിച്ച് കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലേക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂര്‍ എ ആര് ക്യാമ്പില്‍നിന്നും വയനാടു നിന്നും കോഴിക്കോടുനിന്നുമാണ് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചത്. ഷംസീറിന്റെ തലശ്ശേരി മാടപ്പീടികയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. രാത്രി പത്തേകാലോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പി ശശിയുടെ വീടിന് നേരെ ബോംബെറിഞ്ഞതും ബൈക്കിലെത്തിയ സംഘമായിരുന്നു.
തലശ്ശരിയിലെ പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൈസിലേക്കുള്ള ഹോളോ വേ റോഡരികിലുള്ള ശശിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു. സംഭവസമയത്ത് ശശി വീട്ടിലുണ്ടായിരുന്നില്ല. ആര് എസ് എസ് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുന്നുവെന്നും കലാപത്തിനുള്ള ആസൂത്രിതശ്രമമാണ് നടക്കുന്നതെന്നും ഷംസീര്‍ പ്രതികരിച്ചു. ആക്രമണം ഉന്നത ആര്‍എസ്എസ് നേതാക്കളുടെ അറിവോടെയെന്നും ഷംസീർ കൂട്ടിച്ചേർത്തു.