എകെജി സെന്ററിനെതിരായ ബോംബാക്രമണം രണ്ടാം തവണ; ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം, ബോബെറിഞ്ഞത് പരിസരം നിരീക്ഷിച്ച്
തിരുവനന്തപുരം: സി പി ഐ എമ്മിന്റെ സംസ്ഥാനത്തെ പരമോന്നത ഓഫീസായ എ കെ ജി സെന്ററിനെതിരായ ബോംബേറില്‍ അന്വേഷണം നടക്കുന്നത് സി സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ച്. വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. ഇരുചക്ര വാഹനത്തിലെത്തിയാണ് അക്രമി ബോംബെറിഞ്ഞത്.
ഇയാള്‍ വന്നത് കുന്നുകുഴി ഭാഗത്ത് നിന്നാണ് എന്നാണ് സി സി ടി വി ക്യാമറകളില്‍ നിന്ന് വ്യക്തമാകുന്നത്. പരിസരമെല്ലാം കൃത്യമായി നിരീക്ഷിച്ച ശേഷം തിരിച്ച് പോയ അക്രമി സെക്കന്റുകള്‍ക്കകം വീണ്ടും തിരിച്ചുവരുന്നു. തന്റെ ഇരുചക്രവാഹനം വേഗം നിര്‍ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന സ്ഫോടകവസ്തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു.
ആരിഫ് മുഹമ്മദ് ഖാൻ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുമോ? എൻഡിഎയിൽ സജീവ ചർച്ച..നഖ്വിയും പരിഗണനയിൽ
ഇതിന് ശേഷം പുക ഉയരുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. ഇതിന് പിന്നാലെ ഇയാള്‍ വേഗം വണ്ടിയോടിച്ച് കുന്നുകുഴി ഭാഗത്തേക്ക് തന്നെ തിരിച്ച് പോകുകയായിരുന്നു. ഇവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.
ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. സ്ഫോടകവസ്തുക്കള്‍ ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. ഇതാദ്യമായല്ല എ കെ ജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടാകുന്നത്. 1983 ലാണ് എ കെ ജി സെന്ററിന് നേരെ ആദ്യമായി ബോംബാക്രമണം നടക്കുന്നത്.
അന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടന്നു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. എം എല്‍ എ ഹോസ്റ്റലില്‍ നിന്ന് പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു അന്ന് ബോംബെറിഞ്ഞത്. അതേസമയം ഇന്നലത്തെ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അക്രമവിവരം അറിഞ്ഞ ഉടന്‍ നേതാക്കളും മന്ത്രിമാരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്, മന്ത്രിമാരായ വീണ ജോര്‍ജ്, ആന്റണി രാജു, വി ശിവന്‍കുട്ടി, ജി ആര് അനില്‍, എ എ റഹിം എം പി , എം എ ബേബി, വി കെ പ്രശാന്ത് എം എല്‍ എ, കടകംപള്ളി സുരേന്ദ്രന് എം എല്‍ എ, കടന്നപ്പള്ളി രാമചന്ദ്രന് എം എല്‍ എ, പന്ന്യന്‍ രവീന്ദ്രന്, മേയര്‍ ആര്യാ രാജേന്ദ്രന് തുടങ്ങിയ നിരവധി നേതാക്കള്‍ രാത്രിയോടെ തന്നെ സ്ഥലത്ത് എത്തിയിരുന്നു.
സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് എത്തി വടംകൊണ്ട് തിരിച്ച് കെട്ടിയിരിക്കുകയാണ്. കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് അക്രമത്തിന് പിന്നില്‍ എന്നും പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം എന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞു. എ കെ ജി സെന്ററിനു നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായി പ്രതിഷേധിക്കണം എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
അതേസമയം പുലര്‍ച്ചെ ഒന്നോടെ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെറുസംഘങ്ങളായെത്തിയ സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധവും അരങ്ങേറി. എ കെ ജി സെന്ററിനും പരിസരത്തും കനത്ത പൊലീസ് വിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിനുള്ളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കെ പി സി സി ഓഫീസിനും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Recommended Video
ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍