കാസർകോട് പുതിയ ബസ്സ്റ്റാന്റില്‍ കുഴല്‍ കിണര്‍ അവശിഷ്ടം റോഡില്‍ തള്ളി; കിണർ നിർമ്മാണം പാതി വഴിയിൽ
കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റില്‍ അര്‍ധരാത്രി കുഴിച്ച കുഴല്‍ക്കിണറിന്റെ അവശിഷ്ടം റോഡില്‍ തന്നെ തള്ളി പണിക്കാര്‍ സ്ഥലം വിട്ടു. പൊടിപടലത്തില്‍ യാത്രക്കാരും സമീപത്തെ വ്യാപാരികളും പൊറുതിമുട്ടി.പുതിയ ബസ്സ്റ്റാന്റില്‍ നാഷണല്‍ റേഡിയോയുടെ സമീപത്താണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നഗരസഭയുടെ കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമാണിതെന്നും വരള്‍ച്ചാ കാലത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് ബസ്സ്റ്റാന്റിനോട് ചേര്‍ന്നുള്ള റോഡിന്റെ ഓരത്ത് കിണര്‍ കുഴിക്കുന്നതെന്നുമാണ് ജോലിക്കാര്‍ പറഞ്ഞത്.
എന്നാല്‍ ഇന്ന് രാവിലെ യാത്രക്കാരും വ്യാപാരികളും എത്തിയപ്പോഴാണ് കുഴിയെടുത്ത പൊടി കുന്നുപോലെ കൂട്ടിയിട്ട നിലയില്‍ കണ്ടത്. വെള്ളം കിട്ടാത്തതിനാല്‍ പാതിവഴിക്ക് വെച്ച് നിര്‍മ്മാണം നിര്‍ത്തി മൂടിയതാണെന്ന് കരുതുന്നു. എന്നാല്‍ കൂട്ടിയിട്ട പൊടി നീക്കം ചെയ്യാന്‍ തയ്യാറായില്ല. പൊടിപടലം നിറഞ്ഞതോടെ സമീപത്തെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാപാരി നേതാക്കളും സ്ഥലത്തെത്തിയിരുന്നു. നഗരസഭാ കാര്യാലയത്തില്‍ ചെന്ന് പരാതി ബോധിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
ആകാശ് തില്ലങ്കേരിയും കാമുകിയും തമ്മിലുള്ള വിവാദ കൂടിക്കാഴ്ച; ജയിലിലെ പ്രണയസല്ലാപത്തിൽ അന്വേഷണം...