ബസും സ്കൂട്ടറും കൂട്ടിമുട്ടി, ബസിനടിയിൽപ്പെട്ട യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
തിരുവനന്തപുരം : ചാറ്റൽമഴയിൽ പേട്ട പാലത്തിൽ ബസും സ്കൂട്ടറും കൂട്ടിയിച്ച് ബസിനടിയിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴക്കൂട്ടത്തെ ഹോട്ടലിൽ ജോലിനോക്കുന്ന കാസർഗോഡ് കുമ്പളം സ്വദേശി അഷറഫാണ് (38) നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത്. പൊലീസ് വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച യുവാവിനെ ഉച്ചയോടെ വിട്ടയച്ചു. സ്കൂട്ടറുമായി കൂട്ടിമുട്ടിയ ഉടൻ ബസ്‌ഡ്രൈവർ സമയോജിതമായി വാഹനം മുന്നോട്ട് നീക്കാത്തവിധം ബ്രേക്ക് ചവിട്ടിയതിനാലാണ് വൻദുരന്തം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു,
ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. ചാക്കയിൽ നിന്നും കിഴക്കേകോട്ട ഭാഗത്തേയ്ക്ക് വന്ന സിറ്റി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസും എതിർദിശയിൽ വന്ന ആക്ടീവ സ്കൂട്ടറും തമ്മിലാണ് കൂട്ടി മുട്ടിയത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന അഷ്റഫ് ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻചക്രത്തിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു, സ്ക്കൂട്ടർ ഓടിച്ചിരുന്ന സുഹൃത്ത് സുബിൻ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ബസിനടിയിൽ സ്‌കൂട്ടറുമായി കുടുങ്ങിയ അഷറഫിനെ വഴിയാത്രക്കാരാണ് 15മിനിട്ടോളം പരിശ്രമച്ച് പുറത്തെടുത്തത്. ബസ് ഡ്രൈവർ അതിനിടെ ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ചാക്ക പാളയം റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ട്രാഫിക് പൊലീസ് കേസെടുത്തു.












Click it and Unblock the Notifications