വിഷപ്പുക കൊണ്ട് മൂടി കൊച്ചി നഗരം! ശ്വാസ തടസ്സത്തിലും കണ്ണെരിച്ചിലിലും വലഞ്ഞ് ജനം
കൊച്ചി: കനത്ത പുകയില്‍ മുങ്ങി മണിക്കൂറുകളോളം കൊച്ചി നഗരം. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് കൊച്ചി നഗരത്തെ അപകടകരമായ പുക വന്ന് മൂടിയത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ പൂര്‍ണമായും കെടുത്താന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
തീപിടുത്തം ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി കൊച്ചി മേയര്‍ സൗമിനി ജെയിന് പറഞ്ഞു. പുക ശ്വസിച്ച് നിരവധി പേര്‍ക്കാണ് ശാരീരിക അസ്വസ്ഥതകളുണ്ടായിരിക്കുന്നത്. കൊച്ചിക്കാര്‍ക്ക് ഇപ്പോഴും ഭയം വിട്ട് മാറിയിട്ടില്ല.
കറുത്ത പുക മൂടി നഗരം
വൈറ്റില, മരട്, പനമ്പള്ളി നഗര്‍, ചമ്പക്കര, കുണ്ടന്നൂര്‍, അമ്പലമുകള്‍, എംജി റോഡ് പ്രദേശങ്ങളിലാണ് കറുത്ത വിഷപ്പുക വ്യാപിച്ചിരിക്കുന്നത്. രാവിലെ നഗരത്തില്‍ നടക്കാന്‍ ഇറങ്ങിയവര്‍ക്കാണ് ആദ്യം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കണ്ണെരിച്ചലും ശ്വാസതടസ്സവും പലര്‍ക്കും അനുഭവപ്പെട്ടു.
കത്തിയത് പ്ലാസ്റ്റിക് മല
ഇതോടെ ആളുകള്‍ ഭീതിയിലായി. പലരും ആശുപത്രികളില്‍ ചികിത്സ തേടി. ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റില്‍ ഇന്നലെയാണ് വന്‍ തീപിടുത്തമുണ്ടായത്. പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്ക്കരിക്കുന്ന മേഖലയയിലാണ് തീപിടിച്ചത്. വൻ പ്ലാസ്റ്റിക് മലയാണ് കത്തിയത്. 18 മണിക്കൂറുകളോളും കഴിഞ്ഞിട്ടും തീ പൂര്‍ണമായും കെടുത്താന്‍ സാധിച്ചില്ല.
തീ കെടുത്താൻ തീവ്ര പരിശ്രമം
മൂന്നേക്കർ സ്ഥലത്താണ് തീപിടിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ തീ കത്തിക്കൊണ്ടിരിക്കുകയാണ്. അഗ്നിശമന സേനയും ബിപിസിഎല്ലും അടക്കമുളള 15 ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്ക്കാന്‍ രംഗത്ത് ഉണ്ടായിരുന്നത്. മാലിന്യക്കൂമ്പാരം കത്തിയതോടെ വലിയ തോതിലാണ് നഗരത്തില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടായിരിക്കുന്നത്.
ആസൂത്രിതമെന്ന് മേയർ
മാലിന്യ പ്ലാന്റിലെ തീപിടുത്തം ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി കൊച്ചി മേയര്‍ സൗമിനി ജെയിന് പ്രതികരിച്ചു. മാലിന്യക്കൂമ്പാരത്തിന്റെ നാല് ഭാഗത്ത് നിന്നും തീ പടര്‍ന്നത് സംശയാസ്പദമാണ് എന്ന് മേയര്‍ പറയുന്നു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതിപ്പെടുമെന്നും മേയര്‍ വ്യക്തമാക്കി.
ഭൂമാഫിയ തീയിട്ടതാണോ
കൊച്ചി കോര്‍പ്പറേഷനും ഇതേ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. പ്ലാന്റ് ഈ സ്ഥലത്ത് നിന്നും മാറ്റുന്നതിന് വേണ്ടി പ്രദേശത്തെ ഭൂമാഫിയ തീയിട്ടതാണോ എന്നാണ് കോര്പ്പറേഷന് സംശയം പ്രകടിപ്പിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം വേണം എന്നും കൊച്ചി കോര്പ്പറേഷന് ആവശ്യപ്പെട്ടു..
നാലാമത്തെ തീപിടുത്തം
അതേസമയം നാട്ടുകാരില്‍ ചിലര്‍ കോര്പ്പറേഷന് എതിരെയും തിരിഞ്ഞിട്ടുണ്ട്. വന്‍തോതില്‍ മാലിന്യമുളളത് കാരണം കോര്പ്പറേഷന് തന്നെ തീയിട്ടതാകും എന്നാണ് നാട്ടുകാരില്‍ ചിലരുടെ ആരോപണം. ഇത് നാലാം തവണയാണ് രണ്ടാ മാസത്തിനവിടെ ഇവിടെ തീപിടുത്തമുണ്ടാകുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും വലുതാണിത്തവണത്തേത്.
കോർപ്പറേഷന് എതിരെ ജനം
തീപിടുത്തം ആവര്‍ത്തിക്കുന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലാണ്. സുരക്ഷാ മേഖലയായ ബ്രഹ്മപുരം താപവൈദ്യുത നിലയവും പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ക്കരിക്കുന്ന റിഫൈനറിയും ഈ പരിസരത്താണ്. കോര്പ്പറേഷന് വേണ്ട മുന്‍കരുതലെടുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.