ചെർപ്പുളശ്ശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി മുസ്ലീം ലീഗിൽ ചേർന്നു! പാർട്ടിക്ക് ഞെട്ടൽ
ചെര്‍പ്പുളശ്ശേരി: രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് കൂടുമാറുന്നത് ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. പ്രധാനമായും കോണ്‍ഗ്രസില്‍ നിന്നാണ് നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലേക്ക് ചാടുന്നത്. തൃപുരയിലും ബംഗാളിലും സിപിഎമ്മും ആ വെല്ലുവിളി നേരിടുന്നുണ്ട്. കേരളത്തില്‍ സിപിഎമ്മില്‍ നിന്ന് ഇതുവരെ പ്രകടമായ കൊഴിഞ്ഞ് പോക്കില്ല. എന്നാല്‍ ചെര്‍പ്പുളശേരിയില്‍ പാര്‍ട്ടിയിയെ ഞെട്ടിച്ച് കൊണ്ട് പ്രാദേശിക നേതാവ് മുസ്ലീം ലീഗില്‍ ചേര്‍ന്നിരിക്കുകയാണ്.
സിപിഎമ്മിന്റെ ആലിയക്കുളം ബ്രാഞ്ച് സെക്രട്ടറിയാണ് മുസ്ലീം ലീഗില്‍ ചേര്‍ന്നിരിക്കുന്നത്. പതിനെട്ട് വര്‍ഷമായി സിപിഎം പ്രവര്‍ത്തകനാണ് പാര്‍ട്ടി വിട്ട ഷഹനാസ് ബാബു. ബ്രാഞ്ച് സെക്രട്ടറി കൂടാതെ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡണ്ട് കൂടിയാണ് ഷഹനാസ് ബാബു.
പഠനകാലത്ത് എസ്എഫ്ഐ വഴിയാണ് ഷഹനാസ് ബാബു ഇടത് രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുന്നത്. പട്ടാമ്പി സംസ്കൃത കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി യൂണിയന് ഭാരവാഹിയുമായിരുന്നു. സിപിഎം നേതൃത്വത്തിന്റെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ട് മുസ്ലീം ലീഗില്‍ ചേരാനുളള തീരുമാനമെന്ന് ഷഹനാസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സിപിഎം നേതൃത്വം പാര്‍ട്ടിയെ ഒരു കച്ചവട സ്ഥാപനമാക്കി ഉപയോഗിക്കുകയാണ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ താന്‍ സെക്രട്ടറിയായിരിക്കുന്ന ബ്രാഞ്ചിന് കീഴിലുളള രണ്ട് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിലുളള വിയോജിപ്പും പാര്‍ട്ടി വിടാനുളള ഷഹനാസിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത് തന്നോട് ആലോചിക്കാതെയാണ് എന്നും ഷഹനാസ് ആരോപിച്ചു. ഇനി യുഡിഎഫിനോടും ലീഗിനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷഹനാസ് വ്യക്തമാക്കി.