തട്ടുകടകൾ പഴയ തട്ടുകടകളല്ല!! എല്ലാം ബ്രാൻഡഡ് ആകുന്നു!! തൊഴിലാളികൾക്ക് യൂണിഫോം!!
തെരുവോര കച്ചവക്കാരുടെ ഉപജീവന സംരക്ഷണത്തിനും നിയന്ത്രണത്തിനുമായി 2014ൽ കേന്ദ്രം പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടുകടകൾ നവീകരിക്കാൻ ഒരുങ്ങുന്നത്.
തിരുവനന്തപുരം: വഴിയോരങ്ങളിലെ ചെറിയ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ മുഖംമിനുക്കുന്നു. പട്ടണങ്ങളിലെ തട്ടുകടകൾക്കെല്ലാം ഒരേ ബ്രാൻഡ് നൽകാനും തൊഴിലാളികൾക്കെല്ലാം ഒരേ വേഷം നൽകാനും തയ്യാറാകുന്നു.
തെരുവോര കച്ചവടക്കാരെ പുനഃരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി തട്ടുകടകൾ നവീകരിക്കാൻ കേരളം തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ബ്രാൻഡിങും തൊഴിലാളികൾക്ക് ഒരേ വേഷവും നൽകുന്നത്.
കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണിത്. കേരളത്തിൽ ഇത് നടപ്പാക്കുന്നത് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ്. ഇതിന്റെ ഭാഗമായി തെരുവോര കച്ചവടക്കാരുടെ പ്രാഥമിക സർവെ പൂർത്തിയായി.
2014ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ
തെരുവോര കച്ചവക്കാരുടെ ഉപജീവന സംരക്ഷണത്തിനും നിയന്ത്രണത്തിനുമായി 2014ൽ കേന്ദ്രം പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടുകടകൾ നവീകരിക്കാൻ ഒരുങ്ങുന്നത്. നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നാണ് വിവരം.
നടപ്പാക്കുന്നത് കുടുംബശ്രീ മിഷൻ
ദേശീയ നഗര ഉപജീവന മിഷന്റെ അടുത്ത ചുവടുവയ്പ്പാണ് തെരുവോര കച്ചവടക്കാരുടെ പുനഃരധിവാസം. കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത് കുടുംബശ്രീ മിഷനാണ്.
സർവെ പൂർത്തിയായി
ഇതിൻറെ ഭാഗമായ തെരുവോര കച്ചവടക്കാരുടെ പ്രാഥമിക സർവെ പൂർത്തിയായിട്ടുണ്ട്. 93 നഗരസഭ പ്രദേശങ്ങളിലായി 18,000 തെരുവ് കച്ചവടക്കാരുണ്ടെന്നാണ് ലർവെ ഫലം. ഇതിൽ 60 ശതമാനം പേരും ഭക്ഷ്യ വസ്തുക്കളാണ് കച്ചവടം ചെയ്യുന്നത്.
പദ്ധതിയുടെ ലക്ഷ്യം
തെരുവ് കച്ചവടക്കാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയും ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കിയും സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ഭക്ഷ്യ വിപണന ശൃംഖല കെട്ടിപ്പൊക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മിഷന്റെ സംസ്ഥാന പ്രോഗ്രാം ഓഫീസർ ബിനു ഫ്രാൻസിസ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
തിരിച്ചറിയൽ കാർഡും ലൈസൻസും
എല്ലാ നഗരസഭകളും കച്ചവടക്കാരെ കണ്ടെത്തി തിരിച്ചറിയിൽ കാർഡും കച്ചവടത്തിന് ലൈസൻസും നൽകും. പാലക്കാട്, മലപ്പുറം നഗരസഭകൾ തിരിച്ചറിയൽ കാർഡ് വിതരണം തുടങ്ങി. ഭക്ഷണ വിപണത്തിൽ പാലിക്കേണ്ട ശുചിത്വത്തെപ്പറ്റി ഇവർക്ക് പ്രത്യേകം പരിശീലനവും നൽകും. ഈവർഷം അവസാനത്തോടെയാണ് ബ്രാൻഡിങ് ആരംഭിക്കുന്നത്.
തെരുവ് കച്ചവടം അവകാശമാകുന്നു
നിലവിൽ തെരുവ് ഗുണ്ടകളുടെയും പോലീസിന്റെയും ദാക്ഷിണ്യത്തിൽ നിരത്തുകളിൽ കച്ചവടം നടത്തുന്നവർക്ക് ലൈസൻസും തിരിച്ചറിയൽ കാർഡും ലഭിക്കുന്നതോടെ തെരുവ് കച്ചവടം ഇവരുടെ അവകാശമായിമാറും.
ഗതാഗതത്തിന് തടമായാൽ
ഗതാഗതത്തിന് തടസമില്ലെങ്കിൽ നിലവിലെ സ്ഥലങ്ങളിൽ കച്ചടവടം നടത്താൻ കഴിയും. അല്ലാത്തവരെ ഒന്നിച്ച് സൗകര്യമുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റും. ഇതിനായി താൽക്കാലിക കെട്ടിടങ്ങൾ നിർമ്മിക്കും. കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കും. നഗര സഭകൾക്ക് ഇവരിൽ നിന്ന് ചെറിയൊരു വാടകയും വേണമെങ്കിൽ ഈടാക്കാം.
മാർച്ച് മാസത്തോടെ
കോഴിക്കോട്, കാസർഗോഡ് ബസ് സ്റ്റാൻഡ് പരിസരങ്ങളിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ഇതിനകം പാക്കേജ് തയ്യാറായിട്ടുണ്ട്. മാർച്ച് മാസത്തോടെ എല്ലായിടത്തും പാക്കേജുകള്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.