അവശിഷ്ടത്തില്‍ നിന്ന് ഇഷ്ടിക നിര്‍മ്മിക്കും; ഓട്ടോകാസ്റ്റും എന്‍ഐഎസ്ടിയും ധാരണ; ധാരണാപത്രം കൈമാറി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനം ഓട്ടോകാസ്റ്റിന്റെ വ്യാവസായിക അവശിഷ്ടമായ മണല്‍ ഉപയോഗിച്ച് ഇഷ്ടികകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം സി എസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എന്‍ഐഎസ്ടി)യുമായി ധാരണയായി. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ സാന്നിദ്ധ്യത്തില്‍ ഇരുകമ്പനികളും ധാരണാപത്രം കൈമാറി. അവശിഷ്ട മണലിന്റെ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയാണ് ഇഷ്ടിക നിര്‍മ്മാണം. മൂന്ന് നിറത്തിലുള്ള ഇഷ്ടികകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എന്‍ഐഎസ്ടി വികസിപ്പിച്ചെടുത്തിരുന്നു.
ഓട്ടോകാസ്റ്റില്‍ നിലവില്‍ 21,600 ടണ്‍ മണലാണ് സംഭരിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് മൂന്ന് കിലോ ഭാരമുള്ള 72 ലക്ഷം ഇഷ്ടികകള്‍ നിര്‍മ്മിക്കാനാകും. മാസംതോറും 600 ടണ്‍ വേസ്റ്റ് മണല്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. ഇവയില്‍ നിന്ന് പ്രതിദിനം പരമാവധി 7500 ഇഷ്ടികകള്‍ നിര്‍മ്മിക്കാനാകും. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഇഷ്ടികകള്‍, ലൈഫ് മിഷന്‍ വീടു നിര്‍മ്മാണമടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ ഉപയോഗപ്പെടുത്താനാകും. ഇഷ്ടിക നിര്‍മ്മാണത്തിനായി 18 ലക്ഷം രൂപ മുതല്‍മുടക്കില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന. മൂന്ന് മാസംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാകും. ആദ്യ ഘട്ടത്തില്‍ 4000 ഇഷ്ടികകള്‍ ദിവസേന നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ആറ് മാസം കൊണ്ട് മുതല്‍മുടക്ക് തിരികെലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വ്യാവസായിക ഉത്പ്പാദന പ്രക്രിയയില്‍ ഉണ്ടാകുന്ന ശിഷ്ട ഉത്പ്പന്നങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് വ്യവസായ മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇത്തരം പ്രശന്ങ്ങള്‍ പരിഹരിക്കാന്‍ വ്യാവസായിക അവശിഷ്ടങ്ങളുടെ മൂല്യവര്‍ധനയടക്കം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഇങ്ങനെ പരിസ്ഥിതി സൗഹൃദ വ്യവസായത്തിലേക്ക് ചുവടുറപ്പിക്കുകയാണ് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഓട്ടോകാസ്റ്റ് ലിമിറ്റഡ്.
ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ കെ എസ് പ്രദീപ്കുമാര്‍, മാനേജിങ്ങ് ഡയറക്ടര്‍ വി അനില്‍കുമാര്‍, സീനിയര്‍ മാനേജര്‍ വരദരാജ്, സിഎസ്ഐആര്‍-എന്‍ഐഎസ്ടിയില്‍ നിന്ന് ശാസ്ത്രജ്ഞരായ ഡോ. അനന്തകുമാര്‍, ഡോ. റിജു ഡേവിസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആലപ്പുഴ ജില്ലാ ഓഫീസര്‍ ബി ബിജു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മനംമയക്കി സാക്ഷി അഗർവാൾ- ചിത്രങ്ങൾ കാണാം
Recommended Video