തിരുവനന്തപുരം: കുടുംബവഴക്കിൽ ചേട്ടന്റെ കുത്തേറ്റ് അനുജൻ മരിച്ചു, മരിച്ചത് തമിഴ്നാട് സ്വദേശി!!
തിരുവന്തപുരം: കുടുംബവഴക്കിനെ തുടർന്നുണ്ടായ വാക്കേറ്റത്തെ തുടർന്ന് ചേട്ടന്റെ കുത്തേറ്റ് അനുജൻ മരിച്ചു. തമിഴ്നാട് തെങ്കാശി മേലേമെങ്ങാനപുരം സ്വദേശി മുടവൂർപ്പാറ കടയറവീട് ബാബാ നിവാസിൽ വാടകക്ക് താമസിക്കുന്ന ശിവൻ(42)ആണ് കുത്തേറ്റ് മരിച്ചത്. തമിഴ്നാട് തെങ്കാശി റെട്ടിയാർപെട്ടി മുടവൂർപ്പാറ ബോട്ട് ക്ലബ്ബിന് സമീപം വാടകക്ക് താമസിക്കുന്ന മുരുകൻ (38)ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 8 മണി കഴിഞ്ഞാണ് സംഭവം.
തമിഴ്നാട് തെങ്കാശി സ്വദേശികളായ ചേട്ടാനുജൻമാർ വളരെക്കാലമായി മുടവൂർപ്പാറയിൽ വാടകവീട്ടുകളിൽ സ്ഥിരതാമസക്കാരാണ് . ഇതിൽ ചേട്ടനായ മുരുകൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ തെങ്കാശി സ്വദേശിയായ രാസകുമാരിയെ ഉപേക്ഷിച്ച് സംഗീത എന്ന രണ്ടാംഭാര്യയുമൊത്ത് മുടവൂർപ്പാറയിൽ 9 വർഷമായി താമസിച്ചുവരുകയാണ്. മരംമുറിപ്പാണ് മുരുകന്റെ തൊഴിൽ. തിരുവനന്തപുരം കാലടിസ്വദേശി ധന്യയാണ് ശിവന്റെ ഭാര്യ. വിഷ്ണു,കാർത്തിക എന്നിവർ മക്കളാണ്. 20 വർഷമായി മുടവൂർപ്പാറയിൽ താമസമാണ്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഫർണിച്ചർ സാധനങ്ങൾ വിൽക്കുന്നതാണ് ഇദ്ദേഹത്തിന്റെ ജോലി. വീടിനോട് ചേർന്നാണ് കടയിട്ടിരിക്കുന്നത്. മുരുകന്റെ ആദ്യഭാര്യയിൽ രണ്ട് മക്കളുണ്ട്. തമിഴ്നാട് നിന്നും രണ്ടാമത് വിവാഹം കഴിച്ചുകൊണ്ടു വന്ന സംഗീതക്കും ആദ്യവിവാഹത്തിൽ രണ്ട് മക്കളുണ്ട്.
കഴിഞ്ഞ ദിവസം മുരുകന്റെ ആദ്യഭാര്യയായ രാസകുമാരിയുടെ മകൻ സുബ്ബരാജ് മുരുകന്റെ താമസ സ്ഥലം അന്വേഷിച്ച് വലിയപ്പനായ ശിവന്റെ മുടവൂർപ്പാറയിലെ വീട്ടിലെത്തി. മകൻ വന്നിട്ടുണ്ടെന്ന് ശിവൻ ഫോൺ വഴി മുരുകനെ വിളിച്ചറിയിച്ചെങ്കിലും കാണാൻ കൂട്ടാക്കിയില്ല. എന്നാൽ അച്ഛനെ കണ്ടിട്ടേ പോവുകയുള്ളൂവെന്ന വാശിയിലായി സുബ്ബരാജ്. രാത്രി 7 മണി കഴിഞ്ഞതോടെ സുബ്ബരാജുമൊത്ത് ശിവൻ മുടവൂർപ്പാറ ബോട്ട് ക്ലബ്ബിന് സമീപത്തെ വീട്ടിലെത്തി. സുബ്ബരാജിനെ എന്തിനാ ഇവിടെ വിളിച്ചുകൊണ്ട് വന്നതെന്ന് പറഞ്ഞ് മുരുകനും ശിവനും തമ്മിൽ വാക്കേറ്റമായി.
വഴക്ക് മൂർച്ഛിച്ചപ്പോൾ രണ്ടാം ഭാര്യയായ സംഗീതയോട് വീടിന്റെ പുറക് വശത്തേക്ക് മാറി നിൽക്കാൻ മുരുകൻ പറഞ്ഞു. പിന്നാലെ കയ്യിൽ കരുതിയ വെട്ടുകത്തിയുമായി ശിവനെ മുരുകൻ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രക്തം വാർന്ന് നിലത്ത് വീണ ശിവനെ സുബ്ബരാജും നാട്ടുകാരും ചേർന്ന് നിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയിൽ മുരുകനും പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശിവന്റെ നെറ്റിയിലും മുതുകത്തും തുടയുടെ പുറക് വശത്തും ആഴത്തിൽ വെട്ടുകത്തികൊണ്ട് പരിക്കേറ്റതായി പൊലീസ് മൊഴിയിൽ പറയുന്നു. അടുക്കളയോട് ചേർന്ന ഭാഗത്താണ് സംഭവം നടന്നത്. മുറികളിളെല്ലാം രക്തപ്പാടുകളുണ്ട്. അരമണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നതിനുശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരത്ത് നിന്നും പ്രത്യേക സംഘമെത്തിയാണ് സി.ഐ പ്രദീപ്കുമാറിന്റെ നേത്യത്വത്തിൽ തെളിവെടുപ്പ് നടത്തിയത്