ബജറ്റ് സ്വകാര്യ മേഖലയെ പുഷ്ടിപ്പെടുത്താന്‍; വിമര്‍ശിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ രാജ്യസഭ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. ഇത്തവണത്തെ കേന്ദ്രബജറ്റ് സ്വകാര്യ മേഖലയെ പുഷ്ടിപ്പെടുത്താന്‍ ഉള്ളതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ധനമന്ത്രി എന്ന നിലയില്‍ നിര്‍മ്മല സീതാരാമന്‍ വന്‍ പരാജയമാണെന്നും ബിനോയ് വിശ്വം കുറപ്പെടുത്തി.
ദേശീയവാദം പറയുന്നവരാണ് പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കാന്‍ പുറപ്പെട്ടിരിക്കുകയാണ്. പൊള്ളയായ കാര്യങ്ങളാണ് ബജറ്റില്‍ കുത്തിനിറച്ചത്. ഒന്നും പറയാനില്ലാതെ രണ്ട് മണിക്കൂര്‍ എന്തൊക്കെയോ പറയുകയായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
എംപി എന്‍കെ പ്രേമചന്ദ്രനും ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ പൂര്‍ണമായും വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നൂറ് ശതമാനം സ്വകാര്യവത്കരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും പ്രമേചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.
അതേസമയം ആദായ നികുതി സ്ലാബ് കുറച്ചത് വലിയ നേട്ടമാണെന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കൃഷി, ആരോഗ്യം ഉൾപ്പടെയുള്ള മേഖലയ്ക്ക് ഉണർവ് നൽകുന്നതാണ് ബജറ്റെന്നും കണ്ണന്താനം പറഞ്ഞു. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ളവര്‍ക്ക് നികുതി ഇല്ലെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.