ജ്യോതിയും വന്നില്ല തീയും വന്നില്ല.. സുരേഷ് ഗോപിയുടെ എയിംസ് ഉറപ്പുകൾ, കേട്ട മട്ടില്ലാതെ നിർമല സീതാരാമൻ
'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ' എന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഈ അടുത്ത് മലയാളികള്‍ക്ക് നല്‍കിയ 'ഉറപ്പ്'. എയിംസ് എന്ന് കേട്ടാല്‍ മലയാളികള്‍ കേന്ദ്ര മന്ത്രിയെ സ്മരിക്കുന്ന അത്രയും തവണ സുരേഷ് ഗോപി ഇക്കാര്യത്തിലെ ഉറപ്പ് ആവര്‍ത്തിച്ചിട്ടുമുണ്ട്. 2025 കഴിയുന്നതോടെ എയിംസ് വരും, എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിക്കില്ല, തൃശൂരില്‍ വരും, ആലപ്പുഴയില്‍ വരും... ഇങ്ങനെ പോകുന്ന സുരേഷ് ഗോപിയുടെ എയിംസ് വചനങ്ങള്‍.
2025ഉം കഴിഞ്ഞും, ബജറ്റും കഴിഞ്ഞു, പക്ഷേ കേരളത്തില്‍ എയിംസ് മാത്രം വന്നില്ല. സുരേഷ് ഗോപിയുടെ ഉറപ്പുകൾ നിർമ്മല സീതാരാമൻ അറിഞ്ഞ മട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം എയിംസ് അടക്കമുളള ആവശ്യങ്ങള്‍ കാര്യമായി തന്നെ പരിഗണിക്കും എന്നുളള കാത്തിരിപ്പിലായിരുന്നു കേരളം. ബജറ്റ് പ്രഖ്യാപനം കഴിയുമ്പോള്‍ മലയാളികള്‍ പ്രതീക്ഷകളുടെ അമിത ഭാരം ഇറക്കി വെച്ചിരിക്കുകയാണ്.
കേന്ദ്രമന്ത്രിയാകുന്നതിന് മുന്‍പ് തന്നെ സുരേഷ് ഗോപി പറഞ്ഞത്, 2026 ഫെബ്രുവരിയിലെ ബജറ്റില്‍ കേരളത്തിന് എയിംസിന് വേണ്ടി ശക്തമായി ഉന്നയിക്കുമെന്നും 2016ല്‍ പിണറായി വിജയനോട് പറഞ്ഞിട്ടുണ്ടെന്നും ആ സ്ഥലം ഏറ്റെടുത്ത് തന്നാല്‍ അവിടെ എയിംസ് വരും എന്നാണ്. കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞത്, എയിംസ് തൃശൂരിന് അര്‍ഹതപ്പെട്ടതാണ് എന്നാണ്. മറ്റൊരിക്കല്‍ സുരേഷ് ഗോപി പറഞ്ഞത്, എയിംസ് ആലപ്പുഴയില്‍ കിട്ടണം എന്നാണ് ജെപി നദ്ദയോട് താന്‍ ആവശ്യപ്പെട്ടത് എന്നാണ്.

കേരളത്തില്‍ അനുയോജ്യമായ സ്ഥലം തന്നില്ലെങ്കില്‍ എയിംസ് തമിഴ്‌നാടിന് കൊടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞത് വിവാദമായിരുന്നു. കേരളത്തിന് വലിയൊരു പ്രൊജക്ട് അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എയിംസ് ഉറപ്പായും വരുമെന്നും സുരേഷ് ഗോപി പലതവണ ആവര്‍ത്തിച്ചു. കേരള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തത് കൊണ്ടാണ് എയിംസ് വൈകുന്നത് എന്നാണ് സുരേഷ് ഗോപി ആരോപിക്കുന്നത്.
കോഴിക്കോട് കിനാലൂരിലാണ് എയിംസിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 200 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്ക് വേണ്ടത്. വ്യവസായ വകുപ്പിന് കീഴിലുളള 150 ഏക്കര്‍ ഭൂമിയും താമരശ്ശേരി താലൂക്കില്‍ ഉള്‍പ്പെടുന്ന 40.68 ഹെക്ടര്‍ സ്വകാര്യ ഭൂമിയും ആണ് എയിംസിനായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുളളത്. എന്നാല്‍ എയിംസ് കോഴിക്കോട്ടേക്ക് എന്ന ആശയത്തോട് ബിജെപിക്ക് താല്‍പര്യമില്ല. തിരുവനന്തപുരത്തും കാസര്‍കോഡും എയിംസ് വേണം എന്നുളള ആവശ്യങ്ങളും അതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
എന്തായാലും എയിംസിന് വേണ്ടിയുളള കേരളത്തിന്റെ ഈ കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ നീളമുണ്ട്. ഡല്‍ഹിയിലെ എയിംസ് ആശുപത്രി പോലെ അത്യാധുനിക സൗകര്യങ്ങളുളള എയിംസിന് വേണ്ടി കേരളം ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കാലം തൊട്ടാണ്. എന്നാല്‍ പല ബജറ്റുകള്‍ വന്ന് പോയിട്ടും കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല എന്നത് നിരാശാജനകമാണ്.












Click it and Unblock the Notifications