കുളത്തൂപ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമിതം? വിശദമായ അന്വേഷണം
കൊല്ലം: കുളത്തൂപ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 14 വെടിയുണ്ടകൾ പാകിസ്താൻ നിർമിതമെന്ന് സംശയം. 14 വെടിയുണ്ടകളിൽ 12 എണ്ണത്തിൽ POF എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. പാകിസ്താൻ ഓർഡിനൻസ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്താണ് ഇത്. വെടിയുണ്ടകൾ പരിശോധിക്കുന്നതിനിടെ ഫോറൻസിക് വിദഗ്ധരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്.
അസംഖഡില്‍ പ്രിയങ്കയുടെ പരീക്ഷണം.... അഖിലേഷിന് നെഞ്ചിടിപ്പ്, മുസ്ലീം വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്
പാകിസ്താൻ സൈന്യത്തിന് വേണ്ടി വെടിയുണ്ടകൾ നിർമിക്കുന്ന സ്ഥലമാണിത്. ബോംബ് സ്ക്വാഡും ഉയർന്ന ഉദ്യോഗസ്ഥരും വീണ്ടും സ്ഥലത്തെത്തി പരിശോധന നടത്തി. ദീർഘദൂര ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്താൻ ശേഷിയുള്ള 7.62 എംഎം വെടിയുണ്ടകളാണിവ. കുളത്തൂപ്പുഴയിലെ മുപ്പത്തടി പാലത്തിനടിയിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
1980 കാലഘട്ടത്തിൽ പാകിസ്താനിൽ നിർമിച്ചിരുന്നതിന് സമാനമാണ് ഈ വെടിയുണ്ടകൾ എന്നാണ് സംശയം. ഈ വെടിയുണ്ടകൾ കുളത്തൂപ്പുഴയിൽ എങ്ങനെയെത്തിയെന്നോ ആരാണ് ഇത് ഇവിടെ ഉപേക്ഷിച്ചതെന്നോ സൂചന ലഭിച്ചിട്ടില്ല. നാട്ടുകാരാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
മെഷിൻ ഗണ്ണിൽ ഉപയോഗിക്കുന്ന തരത്തിലുള്ള 12 വെടിയുണ്ടകളും 2 സാധാരണ വെടിയുണ്ടകളുമാണ് പൊതിയിൽ ഉണ്ടായിരുന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷയെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി വെടിയുണ്ടകൾ തിരുവനന്തപുരത്തേയ്ക്ക് എത്തിക്കാനും സാധ്യതയുണ്ട്. കൊട്ടാരക്കര സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്.