ജോലി തെറിപ്പിക്കും... മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരെ വീണ്ടും ബസ് ഉടമയുടെ ഭീഷണി!
കൊല്ലം: നിയമ ലംഘനത്തിന്റെ പേരിൽ ഫിറ്റ്നസ് റദ്ദാക്കിയ നടപടിയിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ. ജോഷ് ബസ് ഉടമ ജോഷിയാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടര്‍ അജീഷിനെതിരെ ഭീഷണി മുഴക്കിയത്. സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടര്‍ പോലീസിന് പരാതി നൽകി.
'ഞാൻ നിന്നെ കാണുന്നുണ്ട്, നിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞ് നിന്നെ കാണുന്നുണ്ട്. നിനക്ക് എന്നെ കുറിച്ച് അറിയില്ല, ഞാൻ ഇന്നലെ പറഞ്ഞില്ലേ ഞാൻ ജോഷിയാണെന്ന് എന്നിട്ടും നീയെന്താ ചെയ്യാത്തത്. ആർസി ബുക്ക് ഇവിടെ കിട്ടണം' എന്നാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജീഷിനെതിരെ ഭീഷണി മുഴക്കിയത്.
തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന ജോഷ് ബസിൽ സ്പീഡ് ഗവര്‍ണര്‍ വേര്‍പെടുത്തിയ നിലയിലായിരുന്നു. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്നായാരുന്നു ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്. ടൂറിസ്റ്റ് ബസുകളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷൻ തണ്ടര്‍ പരിശോധനക്കിടെയാണ് ബസ് ഉടമയുടെ ഭീഷണി.
വെള്ളിയാഴ്ചയാണ് സ്പീഡ് ഗവർണർ ഇല്ലാത്തതിന്റെ പേരിൽ കൊട്ടാരക്കരയിൽ വെച്ച് ഡോഷ് ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. തുടർന്ന് നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ഫിറ്റ്നസ് അധികൃതർ റദ്ദാക്കി. ഇത് ചോദ്യം ചെയ്ത് അജീഷിനെ ഫോണിൽ വിളിച്ച ജോഷി ഭീഷണി മുഴക്കുകയായിരുന്നു.