ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബസ്സുടമകൾ സമരത്തിലേക്ക്, നവംബർ 15ന് സൂചനാ പണിമുടക്ക്
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ പണിമുടക്കിലേക്ക്. നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം. അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് അടുത്ത മാസം സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു. ഡീസല്‍ വില 80 രൂപയ്ക്കും മേലെ ഉയര്‍ന്നതോടെയാണ് പണിമുടക്കിലേക്ക് തിരിയാന്‍ സ്വകാര്യ ബസ്സുടമകളുടെ സംഘടനകള്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് നിലവിലെ ഡീസല്‍ വില 80.23 രൂപയാണ്.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുടമകളും നവംബര്‍ 15ന് സര്‍വ്വീസ് നിര്‍ത്തി വെച്ച് സൂചനാ പണിമുടക്കിന്റെ ഭാഗമാകുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിക്കുന്നു. വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക, റോഡ് ടാക്സ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ബസ്സുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.
ഇന്ധന വില വര്‍ധനവിന് എതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയരുകയാണ്. പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാവണം എന്നാവശ്യപ്പെട്ട് പമ്പുടമകള്‍ രാജ്യതലസ്ഥാനത്ത് സമരത്തിലാണ്. പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നാളെ വൈകിട്ട് അഞ്ച് മണി വരെ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നത്.
ശബരിമല മുള്‍മുനയില്‍; 2000 യുവാക്കളെ വിന്യസിച്ചു; പോലീസ് ഇടപെട്ടാല്‍ യുദ്ധക്കളമാകും
കേന്ദ്ര സര്‍ക്കാര്‍ ചെറിയ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ഉപഭോക്താക്കള്‍ക്ക് ഒരു തരത്തിലുളള ആശ്വാസവും ആകാത്ത തരത്തിലാണ് പിന്നീടങ്ങോട്ടും ഇന്ധന വില വര്‍ധിച്ചത്. രാജ്യത്ത് ആദ്യമായി ഒഡിഷയില്‍ ഡീസല്‍ വില പെട്രോളിനെ മറികടന്നു. ഡീസല്‍ ലിറ്ററിന് പെട്രോളിനേക്കാള്‍ 12 കൂടുതലാണ് ഒഡിഷയില്‍. പെട്രോള്‍ ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 രൂപയുമാണ് ഭുവനേശ്വറിലെ വില.