ട്രിപ്പ് മുടക്കാൻ പറ്റില്ല! കൊച്ചിയിൽ ബസിനുള്ളിൽ തളർന്നു വീണയാൾ ചികിത്സ കിട്ടാതെ മരിച്ചു...
എംജി റോഡിൽ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഷേണായീസിന് സമീപത്ത് വച്ചാണ് ലക്ഷ്മണൻ കുഴഞ്ഞുവീണത്.
കൊച്ചി: ബസിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരൻ കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചു. കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരനും വയനാട് സ്വദേശിയുമായ ലക്ഷ്മണനാണ് മരിച്ചത്. കൊച്ചി നഗരത്തിൽ ശനിയാഴ്ച രാവിലെയാണ് അതിദാരുണമായ സംഭവമുണ്ടായത്.
എംജി റോഡിൽ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഷേണായീസിന് സമീപത്ത് വച്ചാണ് ലക്ഷ്മണൻ കുഴഞ്ഞുവീണത്. ബസിന്റെ തറയിൽ കുഴഞ്ഞുവീണ ലക്ഷ്മണന് അപസ്മാരവും ഉണ്ടായി. എന്നാൽ ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് ലക്ഷ്മണനെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ല.
ട്രിപ്പ് മുടക്കാൻ പറ്റില്ല...
ലക്ഷ്മണൻ കുഴഞ്ഞുവീണത് കണ്ട സഹയാത്രക്കാരിൽ ചിലർ ഇയാളെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാർ അതിന് തയ്യാറായില്ല. ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ ഇയാൾ വീണത്, അതിനാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റില്ലെന്നും, ട്രിപ്പ് മുടക്കാൻ കഴിയില്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ പ്രതികരണം. ലക്ഷ്മണനോടൊപ്പം യാത്ര ചെയ്തിരുന്നവരാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കുഴഞ്ഞുവീണയാൾ ബോധം വന്നാൽ എഴുന്നേറ്റ് പൊയ്ക്കോളുമെന്നും, അതൊന്നും നോക്കേണ്ടെന്നും ബസ് ജീവനക്കാർ പറഞ്ഞത്രേ. എന്നാൽ ബസിലെ ഒരു യാത്രക്കാരൻ ഇതിനെതിരെ ബഹളംവച്ചു. തുടർന്ന് ബസ് ഇടപ്പള്ളി പള്ളിക്ക് മുന്നിൽ എത്തിയപ്പോൾ ഇയാളെയും ലക്ഷ്മണനെയും ബസ് ജീവനക്കാർ ഇറക്കിവിട്ടു.
മരണം...
ബസിൽ തളർന്നു വീണ ലക്ഷ്മണനെ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് പിന്നീട് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇടപ്പള്ളി പള്ളിക്ക് മുന്നിൽ നിന്നും ഓട്ടോ പിടിച്ചു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ലക്ഷ്മണൻ മരിച്ചിരുന്നു. ബസിൽ കുഴഞ്ഞുവീണ് മുക്കാൽ മണിക്കൂറോളം പിന്നിട്ട ശേഷമാണ് ലക്ഷ്മണന്റെ മരണം സംഭവിച്ചത്. ലക്ഷ്മണൻ കുഴഞ്ഞുവീണ ഷേണായീസ് ബസ് സ്റ്റോപ്പ് മുതൽ ഇടപ്പള്ളി പള്ളി വരെ ചെറുതും വലുതുമായ ആറിലേറെ ആശുപത്രികൾ ഉണ്ടായിട്ടും ബസ് ജീവനക്കാർ ചികിത്സ ഉറപ്പാക്കാൻ തയ്യാറായില്ല. കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിൽ കൊണ്ടുപോയാൽ ട്രിപ്പ് മുടങ്ങുമെന്നായിരുന്നു ജീവനക്കാരുടെ വാദം. എന്നാൽ കുഴഞ്ഞുവീണ ഉടൻ ലക്ഷ്മണനെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
തലകുനിക്കാം...
കരുണ വറ്റിയ മനുഷ്യരായി മലയാളികൾ മാറിയെന്ന വാദത്തിന് മറ്റൊരു തെളിവ് കൂടിയാണ് കൊച്ചിയിലെ സംഭവം. ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം കടയ്ക്കാവൂരിൽ ബൈക്കിടിച്ച് റോഡിൽ കിടന്ന വൃദ്ധയെ ആശുപത്രിയിലെത്തിക്കാൻ വിമുഖത കാണിച്ച സംഭവവും വാർത്തയായിരുന്നു. ബൈക്കിടിച്ച് പരിക്കേറ്റ ഫിലോമിന 15 മിനിറ്റിലേറെ നടുറോഡിൽ കിടന്നിട്ടും ഒരാൾ പോലും സഹായത്തിനെത്തിയില്ല. സർക്കാർ വാഹനങ്ങളടക്കം നിരവധി യാത്രക്കാർ ആ വഴി പോയെങ്കിലും ആരും വാഹനം നിർത്താനോ ഫിലോമിനയെ ആശുപത്രിയിലെത്തിക്കാനോ തയ്യാറായിരുന്നില്ല. പിന്നീട് ഒരു യുവാവ് ഇടപെട്ടാണ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് കൊച്ചിയിലെ ബസ് ജീവനക്കാരുടെ ക്രൂരതയും സമൂഹമറിയുന്നത്.
ആർജെ രാജേഷിനെ വെട്ടിക്കൊന്നത് തീവ്രഗ്രൂപ്പിലെ അംഗങ്ങൾ? ഖത്തറിലെ യുവതി പ്രണയവിവാഹത്തിന് ശേഷം മതം മാറി
വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ..