ബിനീഷിനെ കുറിച്ച് വിവരങ്ങൾ കൈമാറി, മുൻ ഡ്രൈവറടങ്ങുന്ന സംഘം ആക്രമിച്ചതായി പരാതി
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന് ആരോപിച്ച് ആക്രമിച്ചെന്ന് പരാതി. ബിനീഷിന്റെ മുന്‍ ഡ്രൈവറായ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് ശാസ്തമംഗലം സ്വദേശിയായ ലോറന്‍സ് പരാതി നല്‍കിയിരിക്കുന്നത്. മ്യൂസിയം പോലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്.
അക്രമി സംഘം തന്നെ മര്‍ദ്ദിച്ചെന്നും വീടിന്റെ ഗേറ്റ് തകര്‍ക്കുകയും കല്ലെറിയുകയും ചെയ്‌തെന്നും ലോറന്‍സ് നല്‍കിയ പരാതിയിലുണ്ട്. ശാസ്തമംഗലത്ത് മുടിവെട്ടാന്‍ പോയപ്പോഴാണ് ആക്രമണം നടന്നത്. നേരത്തെ ലോറന്‍സും ബിനീഷും തമ്മില്‍ പണമിടപാടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു. തിരുവനന്തപുരത്ത് ലോറന്‍സിന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സാണ്.
സുനില്‍ കുമാര്‍ ഇപ്പോള്‍ ബിസ്സിനസ്സ് നടത്തുകയാണ്. 5 വര്‍ഷം മുന്‍പ് വരെ ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ ആയിരുന്നു. സുനില്‍ കുമാര്‍ ബിനീഷിന്റെ ബിനാമി ആണെന്നാണ് ലോറന്‍സ് ആരോപിക്കുന്നത്. തന്നെ സുനില്‍ കുമാര്‍ ഭീഷണിപ്പെടുത്തിയ മൊബൈല്‍ സന്ദേശങ്ങള്‍ ലോറന്‍സ് പോലീസിന് കൈമാറി.
Recommended Video
ബെംഗളുരൂ മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ക്വാറന്റൈന്‍ സെല്ലിലാണ് നിലവില്‍ ബിനീഷിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ഇന്ന് സാധാരണ സെല്ലിലേല്ല് മാറ്റിയേക്കും. ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി 18ാം തിയ്യതി പരിഗണിക്കാനിരിക്കുകയാണ്. ബിനീഷിന്റെ നാല് സുഹൃത്തുക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.