പാലായില്‍ കാഹളം മുഴങ്ങി; അങ്കം അടുത്തമാസം 27 ന്, യുഡിഎഫില്‍ നിഷ?, ഇടതില്‍ മാണി സി കാപ്പന്?
ദില്ലി: പാലാ നിയോജക മണ്ഡലത്തില്‍ അടുത്തമാസം 23 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. നാല് സംസ്ഥാനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായിലും കമ്മീഷന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അംഗങ്ങള്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതടക്കം കേരളത്തില്‍ ഒഴിവുള്ള 6 മണ്ഡലങ്ങലിലും ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പാലായിലെ തിരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാലായ്ക്ക് പുറമെ മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ്, എറണാകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളാണ് നിലവില്‍ ഒഴിഞ്ഞു കിടക്കുന്നത്.
23 ന് വോട്ടെടുപ്പ്
ആഗസ്ത് 28 ന് പാലയടക്കം നാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കമ്മീഷന് പുറത്തിറക്കും. സെപ്തബര്‍ നാലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. 23 ന് വോട്ടെടുപ്പ് കഴിഞ്ഞ് 27 ന് ഉപതിരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും.
1965 മുതല്‍
ഉറച്ചകോട്ടയായി എക്കാലത്തും യുഡിഎഫിന് ഒപ്പം നിലയുറപ്പിച്ച മണ്ഡലമാണ് പാല. 1965 ല്‍ മണ്ഡലം രൂപം കൊണ്ടത് മുതല്‍ ഇന്നേവരെ കെഎം മാണിയല്ലാതെ മറ്റൊരു നേതാവ് പാലായില്‍ നിന്ന് നിയമസഭയിലേക്ക് എത്തിയിട്ടില്ല. വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ഓരോ തവണയും മാണിയെ പാലായിലെ ജനങ്ങള്‍ വിജയിപ്പിച്ചിരുന്നത്. ആ പകിട്ടിന് അല്പമെങ്കിലും കോട്ടം തട്ടിയില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച കെഎം മാണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തളയ്ക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന് സാധിച്ചിരുന്നു. ബാര്‍ കോഴ അഴിമതിയിലെ ആരോപണങ്ങളുടെ മുള്‍മുനയും സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവുമായിരുന്നു മാണിയുടെ ഭൂരിപക്ഷത്തിന്റെ ഇടിവിന്റെ പ്രധാന കാരണം.
യുഡിഎഫ് ആത്മവിശ്വാസം
എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച യുഡിഎഫിന് 33472 വോട്ടുകളുടെ മേല്‍ക്കൈ ആയിരുന്നു പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം ലഭിച്ചത്.
ജോസഫ് വിലപേശുമോ
കേരള കോണ്‍ഗ്രസില്‍ നേതൃത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കം മാത്രമാണ് നിലവില്‍ യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നത്. രണ്ട് ഗ്രൂപ്പായി പിളര്‍ന്നു കഴിഞ്ഞ പാര്‍ട്ടിയില്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണ് പാലായിലെ സീറ്റ്. എന്നാല്‍ ചിഹ്നം അനുവദിക്കാനുള്ള അധികാരം ഉപയോഗപ്പെടുത്തി പിജെ ജോസഫ് വിഭാഗം വരും ദിവസങ്ങളില്‍ വിലപേശല്‍ നടത്താന്‍ സാധ്യതയുണ്ട്.
നിഷയെ രംഗത്ത് ഇറക്കുമോ
പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് ശേഷം പിജെ ജോസഫ് അഭിപ്രായപ്പെട്ടിരുന്നു. പലായിലെ സ്ഥാനാര്‍ത്ഥിയെ സമവായത്തിലൂടെ യുഡിഎഫ് തീരുമാനിക്കണം. ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചാലും പിന്തുണയ്ക്കുമെന്നായിരുന്നു പിജെ ജോസഫ് പരസ്യമായി അഭിപ്രായപ്പെട്ടത്. ഇതോടെ യുഡിഎഫ് നിഷയെ രംഗത്ത് ഇറക്കാനുള്ള സാധ്യതയും വര്‍ധിച്ചു.
എല്‍ഡിഎഫില്‍
എല്‍ഡിഎഫില്‍ എന്‍സിപി മത്സരിക്കുന്ന സീറ്റാണ് പാലാ. എന്‍സിപി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാണി സി കാപ്പനെ പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പാലായിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ തോമസ് ചാണ്ടി രംഗത്തെത്തുകയും ചെയ്തു. പാലാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മാണി സി കാപ്പനും വ്യക്തമാക്കി.
കാപ്പന് തന്നെ
എന്തുതന്നെ സംഭവിച്ചാലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33472 വോട്ടിന് പിന്നില്‍ പോയ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിലെ നിലവിലെ തര്‍ക്കങ്ങള്‍ ഗുണകരമാകുമെന്നാണ് സിപിഎം പ്രതീക്ഷ. മാണി സി കാപ്പനെ തന്നെയായിരിക്കും ഇടതുമുന്നണി പാലിയില്‍ വീണ്ടും രംഗത്ത് ഇറക്കുക്കുക.
എന്‍ഡിഎയില്‍
എന്‍ഡിഎയില്‍ ബിഡിജെഎസും പിസി ജോര്‍ജ്ജിന്റെ ജനപക്ഷവും ഈ സീറ്റിനായി വാദമുന്നയിച്ചിട്ടുണ്ട്. പിസി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ജോര്‍ജ്ജിനെ പാല ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നാണ് ജനപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ പാര്‍ട്ടി തന്നെ ഇവിടെ മത്സരിക്കണമെന്നാണ് ബിജെപി ജില്ലാഘടകത്തിന്റെ ആവശ്യം.
ആര് പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ അനുകൂലിക്കാനാവില്ല, തരൂരിനെ തള്ളി ചെന്നിത്തല
മലപോലെ പ്രശ്നങ്ങള്‍; കേന്ദ്ര നേതൃത്തിന് മടുത്തു, കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു