കുട്ടനാട്ടില്‍ കെസി ജോസഫിനായി എല്‍ഡിഎഫും പിജെ ജോസഫും; സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കുട്ടനാട്ടില്‍ പോര് മുറുക്കി കേരള കോണ്‍ഗ്രസിലെ ജോസഫ്, ജോസ് കെ മാണി പക്ഷങ്ങള്‍. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇരുവിഭാഗവും നീക്കം ആരംഭിച്ചു കഴിഞ്ഞു.
കുട്ടനാട് സീറ്റില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും സീറ്റ് ആരുടേയും കുത്തകയല്ലെന്ന് തുറന്നടിച്ച ജോസ് കെ മാണി വിഭാഗം യുഡിഎഫിലും അവകാശവാദം ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനെതിരെ മറുതന്ത്രവുമായി ജോസഫ് പക്ഷവും സജീവമായി രംഗത്തുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
സീറ്റ് ആര്‍ക്ക്
കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെയോ തന്നെ ഇത്തവണയും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് പിജെ ജോസഫ് പക്ഷത്തിന്റെ നീക്കം. എന്നാല്‍ ഈ നിക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ തടയിടുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്.
സീറ്റ് നഷ്ടപ്പെട്ടത്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ആയിരുന്ന കെസി ജോസഫ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്. ഇപ്പോഴത്തെ സാഹചര്യം അതല്ലെന്നും സീറ്റില്‍ ആര് മത്സരിക്കണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമതി കൂടി തീരുമാനിക്കുമെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്.
കെസി ജോസഫിനെ
ജോസ് പക്ഷത്തിന്റെ നീക്കങ്ങളെ ചെറുക്കാന്‍ നിലവില്‍ ഇടതുമുന്നണിയുടെ ഭാഗത്ത് നില്ക്കുന്ന കെസി ജോസഫിനെ തങ്ങളുടെ പക്ഷത്തേക്ക് മടക്കിക്കൊണ്ടുവന്ന സ്ഥാനാര്‍ത്ഥിയാക്കാനും പിജെ ജോസഫ് പക്ഷത്തിന്റെ നീക്കം നടത്തുന്നുണ്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ ജോസഫ് വിഭാഗം നേതാക്കള്‍ തുടങ്ങി കഴിഞ്ഞെന്നാണ് സൂചന.
വാദങ്ങള്‍
കഴിഞ്ഞ തവണ തോമസ് ചാണ്ടിയോട് പരാജയപ്പെട്ട ജേക്കബ് എബ്രഹാം ഇപ്പോള്‍ തങ്ങളോടൊപ്പമാണ്. അതുകൊണ്ട് തന്നെ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദമാണ് ജോസഫ് പക്ഷം ഉയര്‍ത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ആര് മത്സരിച്ചിരുന്നുവോ അവര്‍ക്കാണ് ആ സീറ്റ് എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് പാലാ സീറ്റ് ജോസ് പക്ഷത്തിന് നല്‍കിയതെന്നും ജോസഫ് വിഭാഗം വാദിക്കുന്നു.
അംഗീകരിക്കാന്‍ കഴിയില്ല
എന്നാല്‍ യാതൊരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജോസ് പക്ഷം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ജോസഫ് പക്ഷം ലയിക്കുമ്പോള്‍ അവരുടെ കൈവശം ഉണ്ടായിരുന്ന സീറ്റുകള്‍ നല്‍കുമെന്നായിരുന്നു ധാരണ. അതില്‍ കുട്ടനാട് ഇല്ലെന്നും ജോസ് പക്ഷം ചൂണ്ടിക്കാട്ടുന്നു.
ജേക്കബ് ഗ്രൂപ്പ് നേതാക്കളും
ഇതിനിടയില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ചില ജേക്കബ് ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫില്‍ ജേക്കബ് ഗ്രൂപ്പ് മത്സരിച്ച് വന്നിരുന്ന സീറ്റായിരുന്നു കുട്ടനാട്. 2005 ല്‍ ടിഎം ജേക്കബ് കെ കരുണാകരന്റെ ഡിഐസിയില്‍ ചേര്‍ന്നതോടെയാണ് അവര്‍ മത്സരിച്ചിരുന്ന സീറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടതെങ്കിലും ഈ വാദം ചര്‍ച്ചക്ക് പോലും എടുക്കാന്‍ സാധ്യതയില്ല.
യുഡിഎഫിന്റെ ആശങ്ക
രൂക്ഷമായ ജോസഫ്-ജോസ് പക്ഷ പോര് കുട്ടനാട്ടിലും കലവേദന സൃഷ്ടിക്കുമോയെന്നാണ് യുഡിഎഫിന്റെ ആശങ്ക. പാലായിലെ കുത്തക മണ്ഡലം കേരള കോണ്‍ഗ്രസിലെ പോര് കാരണം നഷ്ടപ്പെട്ടതിന്റെ ദുരനുഭവം യുഡിഎഫിന് മുന്നിലുണ്ട്. യുഡിഎഫ് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പാലായില്‍ കണ്ട പോര് കുട്ടനാട്ടിലും ഉണ്ടാകും എന്നതിന്റെ സൂചനകളാണ് ഇതിനോടകം തന്നെ പുറത്തു വന്നത്.
ഇടതുമുന്നണിയിലും
ഇടതുമുന്നണിയിലും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പായതിനാല്‍ സിറ്റിങ് സീറ്റില്‍ വിജയിക്കുക എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.
പകരക്കാരന് ആര്
തോമസ് ചാണ്ടിക്ക് പകരക്കാരനായി അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമമാണ് എന്‍സിപി നേതൃത്വം നടത്തുന്നത്. തോമസ് ചാണ്ടിയുടെ സഹോദരനെയോ മകളെയോ കുട്ടനാട്ടില്‍ മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്. എന്നാല്‍ ചാണ്ടിയുടെ സ്വീകാര്യത ഇവര്‍ക്ക് കിട്ടുമോയെന്ന ആശങ്ക എന്‍സിപിക്കുണ്ട്.
ഏറ്റെടുക്കുമോ
ഈ സാഹചര്യത്തില്‍ സീറ്റ് ഏറ്റെടുക്കണമെന്ന ചര്‍ച്ചകള്‍ സിപിഎമ്മില്‍ ഉയര്‍ന്നിട്ടുണ്ട്. വിജയ സാധ്യത കണക്കിലെടുത്ത് കെസി ജോസഫിനെ ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഭാവിയില്‍ എന്‍സിപിക്ക് മറ്റൊരു സീറ്റ് നല്‍കാമെന്നാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്ന ധാരണ.
2006 മുതല്‍ തോമസ് ചാണ്ടി
1982 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേരള കോണ്‍ഗ്രസിലെ കെസി ജോസഫിനെ അട്ടിമറിച്ചു കൊണ്ടാണ് 2006 ല്‍ കുട്ടനാട്ടില്‍ നിന്നും തോമസ് ചാണ്ടി ആദ്യമായി നിയമസഭയില്‍ എത്തുന്നത്. കെ കരുണാകരന് രൂപീകരിച്ച ഡിഐസി ടിക്കറ്റിലായിരുന്നു 2006 ലെ മത്സരം. പിന്നീട് ഡിഐടി എന്‍സിപിയില്‍ ലയിച്ചതോടെ 2011 ലും 2016 ലും എന്‍സിപി സ്ഥാനാര്‍ത്ഥിയായി തോമസ് ചാണ്ടി കുട്ടനാട്ടില്‍ വിജയം തുടര്‍ന്നു
വെറും ഊഹാപോഹം മാത്രം; യുവതാരങ്ങള്‍ ലഹരി ഉപയോഗിക്കുന്നതിന് തെളിവില്ലെന്ന് ഋഷിരാജ് സിംഗ്
സിനിമ: വ്യാജന്മാരെ പൂട്ടാനുറച്ച് കേന്ദ്രം, ശിക്ഷ 3 വർഷം തടവും 10 ലക്ഷം പിഴയുമാക്കി ഭേദഗതി