വട്ടിയൂർക്കാവിൽ എംഎൽഎയെന്ന ബിജെപി മോഹം ഉടനെ നടക്കില്ല, തടസ്സം കുമ്മനം രാജശേഖരൻ തന്നെ!
തിരുവനന്തപുരം: കെ മുരളീധരന്‍ വടകരയില്‍ മത്സരിച്ച് ജയിച്ച് എംപിയായതോടെ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന് എംഎല്‍എ ഇല്ലാതായിരിക്കുകയാണ്. ആറ് മാസത്തിനകം മണ്ഡലത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം. വട്ടിയൂര്‍ക്കാവ് അടക്കം 6 മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് കാത്തിരിക്കുന്നത്.
എന്നാല്‍ വട്ടിയൂര്‍ക്കാവിന് പുതിയ എംഎല്‍എയെ അത്ര വേഗം ലഭിക്കില്ല. കാരണം വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വിചാരിക്കണം. വിശദാംശങ്ങള്‍ ഇങ്ങനെ:
ആറിടത്ത് ഉപതിരഞ്ഞെടുപ്പ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികള്‍ മത്സരിച്ച് എംഎല്‍എമാരെ കളത്തില്‍ ഇറക്കിയതോടെയാണ് സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുന്നത്. കെ മുരളീധരന്റെ വട്ടിയൂര്‍ക്കാവ്, ഹൈബി ഈഡന്റെ എറണാകുളം, അടുര്‍ പ്രകാശിന്റെ ആറ്റിങ്ങല്‍, എഎം ആരിഫിന്റെ ആലപ്പുഴ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുളള എംഎല്‍എമാരാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലെത്തിയത്.
മഞ്ചേശ്വരത്ത് കേസ്
കൂടാതെ കെഎം മാണി, പിബി അബ്ദുള്‍ റസാഖ് എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് പാലയിലും മഞ്ചേശ്വരത്തും നിയമസഭാഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് കളളവോട്ട് നടന്നു എന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അടുത്തിടെ കേസില്‍ നിന്ന് സുരേന്ദ്രന്‍ പിന്‍മാറുകയുണ്ടായി. ഇതോടെ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന് തടസ്സമുണ്ടായേക്കില്ല.
മുരളിക്കെതിരെ കുമ്മനം
എന്നാല്‍ വട്ടിയൂര്‍ക്കാവിന്റെ സ്ഥിതി അങ്ങനല്ല. 2016ല്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരനും ബിജെപിയുടെ കുമ്മനം രാജശേഖരനും തമ്മിലായിരുന്നു വട്ടിയൂര്‍ക്കാവിലെ മത്സരം. 7622 വോട്ടുകള്‍ക്കാണ് കുമ്മനത്തെ കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്. അന്ന് സിപിഎമ്മിന്റെ ടിഎന്‍ സീമയെ മൂന്നാം സ്ഥാനത്തേക്ക് തളളിയാണ് കുമ്മനം രണ്ടാമത് എത്തിയത്. തോൽവിക്ക് പിന്നാലെ കുമ്മനം മുരളീധരന് എതിരെ കോടതിയെ സമീപിച്ചിരുന്നു.
കേസ് പിൻവലിക്കില്ല
കെ മുരളീധരന്‍ നാമനിര്‍ദേശ പത്രികയില്‍ ബാധ്യതകള്‍ മറച്ച് വെച്ചു എന്ന് ആരോപിച്ചാണ് കുമ്മനം രാജശേഖരന്‍ കോടതിയെ സമീപിച്ചത്. രണ്ടരക്കോടി രൂപയുടെ ബാധ്യത മുരളീധരന്‍ മറച്ച് വെച്ചു എന്നാണ് ആരോപണം. ഈ കേസില്‍ വിചാരണ നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്ന് കുമ്മനം ആവശ്യപ്പെടുന്നു. ഈ കേസ് പിന്‍വലിക്കാന്‍ താന്‍ തയ്യാറല്ല എന്നാണ് കുമ്മനം വ്യക്തമാക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് നീളും
ഇതോടെ വട്ടിയൂര്‍ക്കാവില്‍ ഉടനെ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാതെ വരും. കേസില്‍ തീരുമാനമാകുന്നത് വരെ തിരഞ്ഞെടുപ്പ് നീളും. കുമ്മനം രാജശേഖരന്റെ ഹര്‍ജിക്കെതിരെ കെ മുരളീധരന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കുമ്മനം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെങ്കില്‍ സുപ്രീം കോടതിയിലെ ഹര്‍ജി താന്‍ പിന്‍വലിക്കാം എന്ന് മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ലക്ഷ്യം രണ്ടാം എംഎൽഎ
2016ൽ രണ്ടാമത് എത്തിയ വട്ടിയൂർക്കാവിൽ ഇക്കുറി ബിജെപിക്ക് വൻ പ്രതീക്ഷകളാണുളളത്. കുമ്മനത്തെ തന്നെ ബിജെപി രണ്ടാമതും വട്ടിയൂർക്കാവിൽ ഇറക്കിയേക്കും എന്നാണ് സൂചന. രാജഗോപാലിന് ശേഷം രണ്ടാമതൊരു എംഎൽഎ എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കുമ്മനം അല്ലെങ്കില്‍ ബിജെപിയില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള, കെ സുരേന്ദ്രന്‍, എസ് സുരേഷ് എന്നിവര്‍ക്കാണ് സാധ്യത. കോൺഗ്രസിൽ നിന്ന് പത്മജാ വേണുഗോപാലിനും സിപിഎമ്മിൽ നിന്ന് എം വിജയകുമാറിനുമാണ് സാധ്യത.
ശശി തരൂരിനെയും മനീഷ് തിവാരിയെയും വെട്ടി അധീര്‍ രഞ്ജന്‍ ചൗധരി, സോണിയയുടെ തീരുമാനത്തിന് പിന്നിൽ!
രാഹുൽ ഗാന്ധി രാജ്യത്തെ ആവേശത്തിലാഴ്ത്തിയ ആ അഞ്ച് നിമിഷങ്ങൾ, വീഡിയോയുമായി കോൺഗ്രസ്