കശ്മീരിലെത്തുമ്പോഴേക്കും രാഹുൽജി എങ്കിലും കോൺഗ്രസിലുണ്ടായാൽ മതിയായിരുന്നു, ട്രോളി ജസ്ല മാടശ്ശേരി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഒരു വശത്ത് പുരോഗമിക്കുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസിന് അത്ര ശുഭകരമായ കാര്യങ്ങളല്ല സംഭവിക്കുന്നത്. ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.
പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവും ആയിരുന്ന അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കാന്‍ പോകുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജസ്ല മാടശ്ശേരിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു.

ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 'കാശ്മീരിലെത്തും പോക്കും രാഹുൽജി എങ്കിലും കോൺഗ്രെസ്സിലുണ്ടായ മതിയാർന്നു. പറഞ്ഞത് വീണ്ടും പറയുന്നു. അറുപത് ശതമാനത്തോളം വരുന്ന സംഘ പരിവാർ വിരുദ്ധ വോട്ട്കൾ ഏകോപിപ്പിച്ചാൽ ബി ജെ പി ഭരണത്തിൻ്റെ അടിത്തറയിളക്കാൻ പ്രതിപക്ഷത്തിന് കഴിയും. അതിന് ശ്രമിക്കുക എന്നതാണ് കോൺഗ്രസിന് ഇനി ചെയ്യാനുള്ളതെന്ന് അറിയാൻ പൊളിറ്റിക്കൽ സയൻസ് ക്ലാസിൻ്റെ വരാന്തയിൽ പോലും പോകേണ്ട, കോമൺസെൻസ് മതി.

കോൺഗ്രസ് ഇന്ന് ബിജെപിയുടെ റിക്രൂട്ട്മെൻ്റ് ഏജൻസിയായി മാറിയിരിക്കുന്നു. പഴയ രജ ഗുണത്തിലും, കുലഗുണത്തിലും വിശ്വസിച്ച് ജാഥയുമായി നടന്നാൽ ജമ്മുവിൽ ചെല്ലുമ്പോൾ ഈ പാർട്ടി ഉണ്ടാവില്ല. കേരളം എന്ന അവശേഷിക്കുന്ന പച്ച തുരുത്തു വിട്ടാൽ ജോഡോ യാത്ര അഭിമുഖീകരിക്കാൻ പോകുന്നത് പരുക്കൻ യാഥാർഥ്യങ്ങളാണ്. അവിടെ, കേരളത്തിൽ കാഴ്ച്ചക്കാരായി ഇരിക്കുന്ന ഇടതുപക്ഷത്തെ പോലെയാവില്ല പ്രതിരോധം എന്ന് മനസിലാക്കിയാൽ മതി.

ഗോവയിൽ കൂറുമാറുകയല്ല, മറിച്ച് കോൺഗ്രസ് ബി ജെ പിയിൽ ലയിച്ചു ചേരുകയാണ്.ഗോവയിൽ മാത്രമല്ല ദേ ഇവിടെയും സ്ഥിരതയില്ലാത്ത ഒരു നേതാവുമായി ചിതറിയ ഒരാൾക്കൂട്ടത്തെ എങ്ങനെ നയിക്കാനാണ്.! പ്രതിജ്ഞയല്ല മറിച്ച് വിശ്വാസ്യതയാണ് ജനങ്ങൾക്ക് കൊടുക്കേണ്ടത്. വിഷമമുണ്ട് പറയേണ്ടി വന്നതിൽ' എന്നാണ് കുറിപ്പ്.

2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയ്ക്ക് ഇറങ്ങിയിരിക്കുന്നത്. അതിനിടെയാണ് പാര്‍ട്ടിയിലെ കൊഴിഞ്ഞ് പോക്ക്. ഗോവയില്‍ പ്രതിപക്ഷ നേതാവ് അടക്കമുളള എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇതോടെ 11 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോഴുളളത് 3 പേര്‍ മാത്രമാണ്.

അതിനിടെയാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചേക്കുമെന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടത്. പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചെങ്കിലും അമരീന്ദര്‍ സിംഗ് അടക്കമുളളവര്‍ തോറ്റു.












Click it and Unblock the Notifications