'സത്യം ചെരുപ്പിടാൻ ഒരുങ്ങുമ്പോഴേക്കും അസത്യം ലോകം ചുറ്റിവരും', പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വയനാട്ടിലെ പിന്നോക്ക വിഭാഗക്കാരെ അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. വയനാട് ട്രൈബൽ ഏരിയ ആണെന്നും അതിനാൽ അവിടെ സയൻസ് വേണ്ട ആർട്സ് മതി പഠന വിഷയം എന്നും മന്ത്രി പറഞ്ഞുവെന്ന് ആരോപിച്ചാണ് വിമർശനം. മീഡിയാ വൺ ചാനൽ മന്ത്രിയുടെ വാക്കുകൾ ഉൾപ്പെടുത്തി നൽകിയ കാർഡ് ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
മന്ത്രി ഒരു റിപ്പോർട്ടിലെ വിവരം പറഞ്ഞത് സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയാണ് വിമർശനത്തിന് വിധേയമാക്കുന്നത് എന്നതാണ് ഉയരുന്ന മറുവാദം. അതിനിടെ മീഡിയാ വൺ തങ്ങളുടെ ഭാഗം വിശദീകരിച്ചും രംഗത്ത് വന്നു. വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചിട്ടുണ്ട്.

വി ശിവൻകുട്ടിയുടെ പ്രതികരണം: ' സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്ക്, സത്യം ചെരുപ്പിടാൻ ഒരുങ്ങുമ്പോഴേക്കും അസത്യം ലോകം ചുറ്റിവരും എന്ന് പറയാറുണ്ട്... എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനത്തിലെ പരാമർശങ്ങളിൽ നിന്ന് അടർത്തി മാറ്റി ഒരു വാചകം മീഡിയ വൺ കാർഡ് ആയി നൽകി. അത് തെറ്റായ രീതിയിൽ പ്രചരിക്കുകയും ചെയ്തു. എന്റെ വാചകങ്ങളുടെ ആകെത്തുകയെ നിരാകരിക്കുന്നതായിരുന്നു മീഡിയ വൺ കാർഡ്.
ഇക്കാര്യത്തിൽ മീഡിയ വൺ എഡിറ്റർ ശ്രീ.പ്രമോദ് രാമന്റെ ഫേസ്ബുക് കുറിപ്പും പ്രമോദ് രാമൻ പോസ്റ്റ് ചെയ്ത കാർഡും ഞാൻ റീപോസ്റ്റ് ചെയ്യുന്നു. ശ്രീ. പ്രമോദ് രാമന്റെ ഫേസ്ബുക് പോസ്റ്റ് :- പലരും ഈ ഇമേജിനെക്കുറിച്ചു ചോദിക്കുന്നുണ്ട്. വിവേകികളായ ചിലർക്കെങ്കിലും മനസിലാകുമെന്ന പ്രതീക്ഷയിൽ ഇത് എഴുതുന്നു. ഇത് മീഡിയ വൺ പുറത്തിറക്കിയ വാർത്താ കാർഡ് അല്ല. മന്ത്രിയുടെ വാക്കുകളിൽ നിന്ന് ഒരുഭാഗം മാത്രം quote ചെയ്ത് കാർഡ് ആയി നല്കിയിട്ടില്ല.
ചാനലിന്റെ fb timeline ൽ മന്ത്രിയുടെ byte കൊടുത്തതിനൊപ്പം നൽകിയ quote ആണിത്. അത് fb യിൽ നിന്ന് സ്‌ക്രീൻ ഷോട്ട് എടുത്ത് വെട്ടിയെടുത്ത് ഒരു കാർഡ് പോലെ പ്രചരിപ്പിക്കുകയാണ്. മന്ത്രിയുടെ വാക്കുകൾ മുഴുവനായി തന്നെ വാർത്തയിൽ നൽകിയിട്ടുണ്ട്. അതിൽ പ്രേക്ഷകരെ എളുപ്പം ആകർഷിക്കാൻ കഴിയുന്ന കാര്യമെന്ന് തോന്നുന്ന ഭാഗം ഒരു സബ് എഡിറ്റർ ഹൈലൈറ്റ് ചെയ്തു. അതിലെന്താണ് തെറ്റ്?

ആ ഭാഗം മാത്രം എടുത്ത് ഒറ്റയ്ക്ക് കാണുന്നതും ആ വാർത്തയ്ക്കൊപ്പം ആ ഉദ്ധരണി കാണുന്നതും തമ്മിൽ വ്യത്യാസം ഉണ്ടെന്ന് മനസിലാക്കാൻ K P Aravindan നെ പോലുള്ള വിമർശകർ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിയുടെ വാക്കുകൾ അക്ഷരംപ്രതി ആണ് quote ചെയ്തിരിക്കുന്നത്. എന്നാലോ, അതെന്തുകൊണ്ട് മന്ത്രി അങ്ങനെ പറയുന്നു എന്ന ചോദ്യത്തിന് ആ വാർത്തയിൽ ഉത്തരവും ഉണ്ട്.
കാർത്തികേയൻ കമ്മിറ്റിയും SERT യും നടത്തിയ പഠനം ഉദ്ധരിച്ചാണ് മന്ത്രി സംസാരിക്കുന്നതെന്നും വ്യക്തമാണ്. അപ്പോൾ ആ ഉദ്ധരണി മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കുന്നവരുടെ ദുരുദ്ദേശ്യം എന്താണെന്ന് പറയേണ്ടതില്ലല്ലോ. ഒരു ലേഖനത്തിൽ നിന്നോ കഥയിൽ നിന്നോ ഒക്കെ അത് പ്രസിദ്ധീകരിക്കുന്ന വേളയിൽ highlight ആയി ചില quotes നൽകുന്ന പതിവുണ്ടല്ലോ.
ലേഖകൻ വിരുദ്ധോക്തിയിൽ പറയുന്ന കാര്യവും ചിലപ്പോൾ ഉദ്ധരണിയായി ചേർക്കും. അതെന്താണ് എന്നു മനസിലാക്കാൻ ലേഖനമോ കഥയോ വായിക്കുകയല്ലേ വേണ്ടത്? പിശകുണ്ടെങ്കിൽ മീഡിയ വൺ തിരുത്തും. ഇതിൽ പിശക് ഉണ്ടായിട്ടില്ല. വാർത്താമരം കാണാതെ വാർത്താക്കൊമ്പിനെ നോക്കി ഒച്ചയിടുന്നവർ ആ കേളി തുടരട്ടെ എന്നുമാത്രമേ പറയാനുള്ളൂ.
And MediaOne is misquoted.












Click it and Unblock the Notifications