പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; സൂട്ട് ഹര്‍ജി നല്‍കി സര്‍ക്കാര്‍
Recommended Video
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരള സര്‍ക്കാര്‍. നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സൂട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.
വിവിധ പാര്‍ട്ടികളും സംഘടനകളും ഇതിനോടകം തന്നെ പൗരത്വ നിമയഭേദഗതിക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരു സംസ്ഥാന സര്‍ക്കാര്‍ ഇതാദ്യമായാണ് നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
നിയമഭേദഗതി റദ്ദാക്കണം
പൗരത്വ നിയമഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധവും വിവേചന പരവുമാണെന്ന് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു
സൂട്ട് ഹര്‍ജി
നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള റിട്ട് ഹര്‍ജിക്ക് പകരം ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം കേന്ദ്ര നിയമത്തിനെതിരെ സൂട്ട് ഹര്‍ജിയാണ് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും ഒരു സംസ്ഥാനമോ അല്ലെങ്കില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ തമ്മിലോ ഉള്ള തര്‍ക്കത്തിലാണ് സാധാരണായായി സൂട്ട് ഹര്‍ജി സമര്‍പ്പിക്കാറുള്ളത്.
സംസ്ഥാന സര്‍ക്കാരും
നിയമത്തെ ചോദ്യം ചെയ്ത് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചവരില്‍ ഭൂരിപക്ഷം പേരും റിട്ട് ഹര്‍ജികളാണ് സമര്‍പ്പിച്ചത്. ഈ ഹര്‍ജികള്‍ ഈ മാസം 22 ന് പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ഇതിനിടയിലാണ് സൂട്ട് ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിലെത്തിയത്.
അസാധാരണമായ കാര്യം
കേന്ദ്രസര്‍ക്കാറിനെതിരെ ഒരു സംസ്ഥാന സര്‍ക്കാര്‍ സൂട്ട് ഹര്‍ജി സമര്‍പ്പിക്കുന്നത് അസാധാരണമായ കാര്യമാണ്. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരം കണക്കിലെടുത്ത സംസ്ഥാന സര്‍ക്കാര്‍ മറ്റ് കക്ഷികള്‍ നല്‍കിയ ഹര്‍ജികളില്‍ കക്ഷി ചേരാതെ കേന്ദ്രത്തിനെതിരെ നേരിട്ട് സൂട്ട് ഹര്‍ജിയുമായി കോടതിയില്‍ എത്തുകയായിരുന്നു.
ശക്തമായ വിമര്‍ശനം
പൗരത്വ നിമയ ഭേദഗതിക്കെതിരെ തുടക്കം മുതല്‍ തന്നെ ശക്തമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സംയുക്ത പ്രമേയം
പൗരത്വ നിമയത്തിനെതിരെ സംസ്ഥാന നിയമസഭ നേരത്തെ സംയുക്ത പ്രമേയവും പാസാക്കിയിരുന്നു. മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന നിയമം പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമ സഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഒറ്റക്കെട്ടായി
മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഭരണം പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ അംഗങ്ങള്‍ പിന്തുണച്ചു. അതേസമയം സഭയിലെ ബിജെപിയുടെ ഏക അംഗം ഒ രാജഗോപാല്‍ പ്രമേയത്തിന്‍ മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു.
കത്ത്
ഇതിന് പിന്നാലെ പൗരത്വ ഭേദഗതി നിയമം സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിയെന്ന് ചൂണ്ടിക്കാട്ടി പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്ത് അയക്കുകയും ചെയ്തിരുന്നു.
എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പ്
ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ തയാറാകണമെന്ന് കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കൂടുതൽ ശക്തിയാർജ്ജിക്കും
ചരിത്രപരമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചതാണ് നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ സവിശേഷ മൂല്യം. ഇന്നത്തെ ഈ പ്രതിസന്ധി മറികടന്ന് അത് കൂടുതൽ ശക്തിയാർജ്ജിക്കും എന്നാണ് ഉറച്ച വിശ്വാസം
കേരളത്തിൽ നിർത്തി വെച്ചു
ദേശീയ പൗരത്വ രജിസ്റ്ററിനെ (എൻ സി ആർ) ക്കുറിച്ചാണ് കടുത്ത ആശങ്ക ഉയർന്നിട്ടുള്ളത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ) പ്രവർത്തനങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ) പ്രവർത്തനങ്ങൾ കേരളത്തിൽ നിർത്തി വെച്ചതായും പിണറായി കത്തില്‍ സൂചിപ്പിച്ചു.
കേരള നിയമസഭ
പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബർ 31 ന് പാസാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആ പ്രമേയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം എന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാനമായ നടപടികളിലേക്കു നീങ്ങുന്നത് പരിഗണിക്കണം. അങ്ങനെയുള്ള നീക്കം പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണ് തുറപ്പിക്കും എന്നാണ് പ്രത്യാശയെന്നും കേരള മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
കത്തയച്ചത്
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർക്കാണ് കത്തയച്ചതെന്നും പിണറായി വിജയന്‍ അറിയിച്ചിരുന്നു.
കോടതി കയറി ഡ്രൈവിങ് ലൈസന്‍സ്; പൃഥിരാജിനും സംഘത്തിനുമെതിരെ മാനനഷ്ട കേസുമായി ഹോസ്പിറ്റല്‍ ഗ്രൂപ്പ്
മരട് ഫ്ലാറ്റ് പൊളിക്കല്‍ സിനിമയാകുന്നു; സംവിധായകരായി മേജര്‍ രവിയും കണ്ണന്‍ താമരക്കുളവും ബ്ലെസിയും