'നമുക്ക് വിശ്രമിക്കാൻ സമയമായിട്ടില്ല', കേരളമാകെ മനുഷ്യമതിലായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Recommended Video
തിരുവനന്തപുരം: ലക്ഷങ്ങളെ അണി നിരത്തി, കൈ കോര്‍ത്ത് പിടിച്ച് ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി കൂറ്റന്‍ മനുഷ്യ മതില് തീര്‍ത്ത് രാജ്യത്തെ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ് സംസ്ഥാനത്ത് എല്‍ഡിഎഫ്. സ്ത്രീകളും കുട്ടികളും യുവാക്കളും വിദ്യാര്‍ത്ഥികളും രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹ്യ-കലാ രംഗത്തെ നിരവധി പ്രമുഖരാണ് വിവിധ ഇടങ്ങളില്‍ മനുഷ്യ മഹാ ശൃംഖലയുടെ ഭാഗമായത്.
നമുക്ക് വിശ്രമിക്കാന്‍ സമയമായിട്ടില്ലെന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക തന്നെ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയെ അപകടത്തിലാക്കുന്നതാണ് പൗരത്വ നിയമം. മതനിരപേക്ഷതയെ തകര്‍ക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമമായാലും ദേശീയ പൗരത്വ രജിസ്റ്റര്‍ ആയാലും കേരളത്തിന്റെ മണ്ണില്‍ നടപ്പിലാക്കില്ല എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുളളതാണ്. ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുളള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. സമാധാനപരമായി എങ്ങനെ പ്രതിഷേധിക്കാം എന്നതിന് ഉത്തമോദാഹരണമാണ് കേരളമെന്നും അതില്‍ നമുക്ക് അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന നിരയാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം വലിയ തോതില്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ അതിന് മുന്നില്‍ കേരളമാകെ മനുഷ്യമതിലായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പാളയത്താണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം മനുഷ്യ മഹാശൃംഖലയില്‍ ഭാഗമായത്. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും സാമുദായിക സംഘടനാ നേതാക്കളും എല്‍ഡിഎഫ് കക്ഷി നേതാക്കളും അടക്കമുളളവര്‍ പ്രതിഷേധത്തില്‍ കണ്ണി ചേര്‍ന്നു. ഇകെ സുന്നി വിഭാഗം, മുജാഹിദ് വിഭാഗം എന്നിവരും എല്‍ഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമായി.