പിണറായി ആ പറഞ്ഞത് നടക്കുമോ? പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കാതിരിക്കാനാകുമോ?
ദില്ലി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് അര്‍ധരാത്രിയോടെ ഒപ്പ് വെച്ചതോടെ വിവാദ ദേശീയ പൗരത്വ ബില്‍ നിയമമായി മാറിക്കഴിഞ്ഞു. ഗസറ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. ഇതോടെ വ്യാഴാഴ്ച മുതല്‍ ദേശീയ പൗരത്വ ഭേദഗതി രാജ്യത്ത് നിയമമായി.
ആസാം അടക്കമുളള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബില്ലിന്റെ പേരില്‍ കത്തുകയാണ്. അതിനിടെ കേരളം അടക്കമുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ച് കേന്ദ്രത്തെ ഞെട്ടിച്ച് കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പോലെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുമോ?
വിവാദം കത്തുന്നു
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുളള മതന്യൂനപക്ഷങ്ങളായ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതാണ് ദേശീയ പൗരത്വ ഭേദഗതി നിയമം. മുസ്ലീംകളെ ഒഴിവാക്കി നിര്‍ത്തുന്നു എന്നതാണ് ഈ നിയമത്തെ വിവാദത്തിലാക്കിയിരിക്കുന്നത്. മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കുന്ന നിയമം നടപ്പാക്കില്ല എന്ന് മൂന്ന് സംസ്ഥാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമം നടപ്പിലാക്കില്ല
മൂന്ന് ബിജെപി ഇതര സംസ്ഥാനങ്ങളാണ് ബില്ലിനെതിരെ പരസ്യ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്നിവരാണത്. കേരളത്തില്‍ ഇടത് പക്ഷ സര്‍ക്കാരാണ് അധികാരത്തിലെങ്കില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും പഞ്ചാബില്‍ കോണ്‍ഗ്രസുമാണ് ഭരിക്കുന്നത്.
ഒരു വേർതിരിവും അനുവദിക്കില്ല
ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഈ നിയമം നടപ്പിലാക്കില്ല എന്നുമാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. മതാടിസ്ഥാനത്തിലുളള ഒരു വേര്‍തിരിവും കേരളത്തില്‍ അനുവദിക്കില്ല. കേന്ദ്രം നടപ്പിലാക്കുന്ന ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളും കേരളം ചോദ്യം ചെയ്യുമെന്നും പിണറായി വ്യക്തമാക്കി.
രണ്ടാം സ്വാതന്ത്ര്യ സമരമായി മാറും
ഇന്ത്യയുടെ മതേതര സ്വഭാവത്തിന് നേര്‍ക്കുളള ആക്രമണമാണ് പൗരത്വ ബില്‍ എന്ന് പറഞ്ഞാണ് പഞ്ചാബില്‍ ഇത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അമരീന്ദര്‍ സിംഗ് നിലപാട് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി ബില്ലിനും എന്‍ആര്‍സിക്കും എതിരെയുളള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് മമത ബാനര്‍ജി പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കും പൗരത്വം നല്‍കുകയാണെങ്കില്‍ മാത്രമേ അംഗീകരിക്കൂ എന്നും മമത വ്യക്തമാക്കി.
ആ പറഞ്ഞത് നടക്കുമോ?
എന്നാല്‍ പിണറായി വിജയന്‍ അടക്കമുളളവര്‍ പറയുന്നത് പോലെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുമോ ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. കാരണം പാര്‍ലമെന്റ് പാസ്സാക്കിയ, രാഷ്ട്രപതി അനുമതി നല്‍കിയ രാജ്യത്തെ ഒരു നിയമം അനുസരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ട്. കേരളത്തിനോ ബംഗാളിനോ മാത്രമായി അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക എന്നത് സാധ്യമല്ല.
പൗരത്വം നല്‍കുന്നത് കേന്ദ്രം
അത് മാത്രമല്ല രാജ്യത്ത് ഒരു പൗരന് പൗരത്വം നല്‍കാനുളള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല. മറിച്ച് പൗരത്വം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെയ്യാനാവുക സുപ്രീം കോടതിയില്‍ ഈ ബില്ലിനെ ചോദ്യം ചെയ്യുക എന്നത് മാത്രമാണ്. നിയമപരമായ വഴികള്‍ തേടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അതല്ലാതെ നിയമം നടപ്പിലാക്കാതിരിക്കുക എന്നത് പ്രായോഗികമല്ല.
30 ലക്ഷം കുടിയേറ്റ തൊഴിലാളികൾ
കേരളത്തില്‍ 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണുളളത് എന്നാണ് കണക്കുകള്‍. ഇക്കൂട്ടരില്‍ ബംഗാളികള്‍ എന്ന് അവകാശപ്പെടുന്ന പലരും ബംഗ്ലാദേശില്‍ നിന്നുളള കുടിയേറ്റക്കാരാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. വ്യാജ രേഖകളുണ്ടാക്കിയാണ് ഇവര്‍ രാജ്യത്ത് തുടരുന്നതെന്നും ആക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം കുടിയേറ്റക്കാര്‍ വെട്ടിലായേക്കും.
ഭീകരവാദ പ്രവർത്തനം
പെരുമ്പാവൂര്‍ അടക്കം കുടിയേറ്റ തൊഴിലാളികള്‍ അധികമുളള സ്ഥലങ്ങളിലെ കുറ്റകൃത്യങ്ങളില്‍ ഇവരുടെ സ്ഥിരം സാന്നിധ്യമുണ്ട്. അടുത്തിടെ പെരുമ്പാവൂരില്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലടക്കം പിടിയിലായത് അന്യസംസ്ഥാന തൊഴിലാളിയാണ്. ഇത് കൂടാതെ കുടിയേറ്റ തൊഴിലാളികള്‍ എന്ന പേരില്‍ ഭീകരര്‍ കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ നുഴഞ്ഞ് കയറി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് എന്‍ഐഎയുടെ മുന്നറിയിപ്പ്.