ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി; മെട്രോ എംഡിക്ക് സ്ഥാനചലനം, കലക്ടർമാരെയും മാറ്റി!
തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. കൊച്ചി മെട്രോ എംഡിക്കും ആറ് കലക്ടർമാർക്കും സ്ഥലം മാറ്റം. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ മൂഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജിനു നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജിങ് ഡയറക്ടറുടെ ചുമതല കൂടി നൽകും.
പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹുവിനെ തിരുവനനതപുരത്ത് നിയമിച്ചു. കെ. ഗോപാലകൃഷ്ണനാണ് പുതിയ പത്തനംതിട്ട ജില്ലാ കളക്ടര്‍. കൊല്ലം കളക്ടറായി എസ്. ഷാനവാസിനെ നിയമിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടറായി ടിവി സുഭാഷ് നിയമിതനായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവിധ ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ തീരുമാനിച്ചത്.
പുതിയ ലാന്‍ഡ് റവന്യൂ കമ്മീഷണറായി സിഎ ലതയെ നിയമിച്ചു. യുവി ജോസിന് പകരമാണ് നിയമനം. ജില്ലാ കളക്ടറായിരുന്ന കെ.വാസുകി ആറ് മാസത്തെ അവധിയില്‍ പോയതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് പുതിയ കളക്ടറെ നിയമിച്ചത്. കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വമിഷന്‍ ഡയറക്ടറാക്കി.
മലപ്പുറം കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറാക്കി. ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി അദ്ദേഹം വഹികക്കും. റണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുല്ലയെ എസ്ജിഎസ്ടി വകുപ്പ് അഡീഷനല്‍ കമ്മീഷണറാക്കും. വിവരസാങ്കേതികവിദ്യാ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ അധിക ചുമതലയും വഹിക്കും.