ആര്‍ദ്രം പദ്ധതിയില്‍ ആയിരം പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നൽകി. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും 2 അസിസ്റ്റന്റ് സര്ജന്, 2 സ്റ്റാഫ് നഴ്സ്, ഒരു ലാബ് ടെക്നീഷ്യന് എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് 400 അസിസ്റ്റന്റ് സര്ജന്, 400 സ്റ്റാഫ് നഴ്സ്, 200 ലാബ് ടെക്നീഷ്യന് എന്നീ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഈ തസ്തികകളില്‍ എത്രയും വേഗം നിയമനം നടത്തി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആര്‍ദ്രം മിഷന് പ്രഖ്യാപിക്കപ്പെട്ട ഉടനെ ആദ്യഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയായിരുന്നു കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. ഇതിനായി 830 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തത്. ഇതിന്റെ ആദ്യഘട്ടമായാണ് 1,000 തസ്തികകള്‍ സൃഷ്ടിക്കുന്നത്.
ടൂറിസ്റ്റ് വിസയില്‍ ചൈനയിലെത്തി അവിടെ വച്ച് മരണപ്പെട്ട ആലപ്പുഴ ആലിശ്ശേരി വഹീദാ കോട്ടേജില്‍ മിര്‍സ അഷ്റഫിന്റെ ഭൗതിക ശരീരം തിരികെ നാട്ടിലെത്തിക്കുന്നതിന് ചൈനയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ചെലവായ 8,28,285 രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
2007-ലെ കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന് നിയമത്തിലെ 5-ാം വകുപ്പിലെ 3-ാം ഉപവകുപ്പില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദിഷ്ട കരട് ഭേദഗതി ബില്‍ മന്ത്രിസഭ അംഗീകരിച്ചു. കര്‍ഷക കടാശ്വാസ കമ്മീഷന് മുഖാന്തിരം അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള കുടിശ്ശികയ്ക്ക് നല്കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കുന്നതിനാണ് ഭേദഗതി ബില്‍.
ശബരിമല: നിയമനിർമ്മാണം അജണ്ടയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് സദുദ്ദേശപരമല്ലെന്ന് സുരേന്ദ്രന്
പൊതുമരാമത്ത് വകുപ്പിലെ എസ്എല്‍ആര്‍ ജീവനക്കാര്‍ക്ക് അവധി ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്കാന് യോഗം തീരുമാനിച്ചു. വര്‍ഷത്തില്‍ 15 ദിവസം ആകസ്മിക അവധിയും 20 ദിവസത്തെ ഡ്യൂട്ടിക്ക് ഒരു ദിവസം എന്ന നിരക്കില്‍ ആര്‍ജ്ജിത അവധിയും നിലവിലുള്ള ജീവനക്കാര്‍ക്കുള്ളതുപോലെ സറണ്ടര്‍ ആനുകൂല്യവും അനുവദിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ തീരുമാനമായ വിവിധ വകുപ്പുകളിലെ നിയമനങ്ങളും മാറ്റങ്ങളും..
*ഡിഎഫ്എഫ്ടി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന സഞ്ജയ് എം കൗളിനെ തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിക്കും. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.
*അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന വിആര്‍.പ്രേംകുമാറിനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി നിമിക്കും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും സിപിഎംയു ഡയറക്ടറുടെയും ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും.
*സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി സേവനമനുഷ്ഠിക്കുന്ന ജി പ്രകാശിന്റെ കാലാവധി 01-07-2019 മുതല്‍ മൂന്നു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു നല്കാന് തീരൂമാനിച്ചു.