മോഹൻലാൽ ഉൾപ്പെട്ട ആനക്കൊമ്പ് കേസ്, നടനെ സഹായിക്കാൻ ചട്ടലംഘംനം, വനംവകുപ്പിനെതിരെ സിഎജി റിപ്പോർട്ട്
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ വനംവകുപ്പ് പ്രതിക്കൂട്ടില്‍. മോഹന്‍ലാലിനെ കേസില്‍ സഹായിക്കാന്‍ വനംവകുപ്പ് ചട്ടം ലംഘിച്ചതായി സിഎജി കണ്ടെത്തല്‍. ആനക്കൊമ്പ് പോലുളള മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ നടന് അവസരം ഒരുക്കുന്നതിന് വേണ്ടി വനംവകുപ്പ് പ്രത്യേകം ഉത്തരവിറക്കിയിരുന്നു. ഇത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണ് എന്നാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശബരിമലയുളള പത്തനംതിട്ടയിൽ ബിജെപി നിലംതൊടാതെ പറന്നു! ബിജെപിക്ക് ആകെ കിട്ടിയ വോട്ട് വെറും 19!
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ പിടികൂടിയപ്പോഴാണ് വനംവകുപ്പ് നടന് വേണ്ടി മാത്രമായി ഉത്തരവിറക്കിയത്. മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താനുളള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്നില്ല. സമാനകുറ്റം ചെയ്തവര്‍ക്ക് വനംവകുപ്പിന്റെ ഈ ഉത്തരവ് ബാധകമാക്കിയിരുന്നില്ല.
2012ല്‍ ആണ് മോഹന്‍ലാലിന്റെ തേവരയിലുളള വീട്ടില്‍ നിന്നാണ് ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ 65,000 രൂപ കൊടുത്ത് കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്ന് വാങ്ങിയതാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. ലൈസന്‍സില്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിന് മോഹന്‍ലാലിനെതിരെ കേസെടുത്തുവെങ്കിലും പിന്നീട് കേസ് റദ്ദാക്കി.
മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടാണ് നിലവിലെ നിയമത്തില്‍ മാറ്റം വരുത്തി ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ മോഹന്‍ലാലിന് അനുമതി കൊടുത്തത്. വിവാദമായതോടെ മോഹന്‍ലാലിനെതിരെ കേസെടുത്തിരുന്നു.മൂവാറ്റുപുഴ വിജിലന്‍സ് കോടതി മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ലാല്‍. അന്നത്തെ വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഒന്നാം പ്രതി.