സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം, സിഎജി റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികൾ വഴി രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സി എ ജി റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞ കാരണം വിതരണം നിർത്തി വയ്ക്കേണ്ടിയിരുന്ന 4 കോടി രൂപയുടെ മരുന്നുകളാണ് ആശുപത്രിയിൽ എത്തിയത്. 2016- 2022 കാലഘട്ടത്തിൽ എത്തിയ മരുന്നുകളാണ് ഇവ. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലുൾപ്പെടെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ അനാസ്ഥ കാണിച്ചതായി സി എ ജി റിപ്പോർട്ടിൽ പറയുന്നുണ്ട്.
നിലവാരമില്ലാത്തതിനാൽ നേരത്തെ 3.75 കോടി രൂപയുടെ മരുന്നുകൾ വിതരണം ചെയ്യുന്നത് തടഞ്ഞു വച്ചിരുന്നു. ഇത് കൂടാതെ സംസ്ഥാനത്തെ 483 സർക്കാർ ആശുപത്രികളിൽ വിതരണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട 11.69 ലക്ഷത്തിന്‍റെ മരുന്നുകൾ വേറെയും ഉണ്ട്. എന്നാൽ 148 ആശുപത്രികളിലായി ഈ മരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നാണ് സി എ ജിയുടെ കണ്ടെത്തൽ.

കാലാവധി കഴിഞ്ഞ മരുന്നുകളിൽ സംഭവിയ്ക്കുന്ന രാസമാറ്റം രോഗികളുടെ മരണത്തിലേക്ക് വരെ നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയ സി എ ജി, കെ എം എസ് സി എല്ലിന്‍റെ നടപടി അങ്ങേയറ്റം അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി.
ആശുപത്രികളിൽ നിന്ന് സാധആരണ ഗതിയിൽ ഓരോ വർഷത്തേക്കും വേണ്ട മരുന്നുകളുടെ ഇന്റന്റ് നൽകാറുണ്ട്. എന്നാൽ കെ എം എസ് സി എൽ ഇതനുസരിച്ചല്ല മരുന്നുകൾ സംഭരിക്കാറുള്ളത്. 2017 മുതൽ 2022 വരെ ആശുപത്രികളിൽ നിന്ന് 4732 മരുന്നുകളുടെ ഇന്റന്റുകൾ കെ എം എസ് സി എലിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ കെ എം എസ് സി എൽ ഇതിൽ പൂർണമായും ഓർഡൽ നൽകിയത് 536 ഇനങ്ങൾക്കു മാത്രമാണ്.
സി എം ജിയുടെ അന്വേഷണത്തിൽ 54,049 ബാച്ച് മരുന്നുകളുടെ പരിശോധനയിൽ 1610 ബാച്ചുകളും 75% ഷെൽഫ് ലൈഫ് ഇല്ലാത്തതായിരുന്നു എന്ന് കണ്ടെത്തി. അതേ സമയം മരുന്നുകൾക്ക് 75 % കാലാവധി വേണമെന്നാണ് ചട്ടം . അല്ലാത്ത മരുന്നുകൾ കമ്പനിയിലേക്ക് തിരികെ നൽകി പിഴ ഈടാക്കാനാകും. ഇങ്ങനെ കണക്കു കൂട്ടുമ്പോൾ കമ്പനിക്കെതിരെ 32.82 കോടി രൂപ പിഴ ഈടാക്കാനുള്ള വകുപ്പുണ്ട്. ഇത് കൂടാതെ 46 ഇനം മരുന്നുകൾ ഇത് വരെ ഗുണനിലവാര പരിശോധനകൾ ഒന്നും നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ മരുന്നുകൾ ഇത്തരത്തിൽ പരിശോധന പോലും നടത്തിയിട്ടില്ലാത്ത സ്ഥിതിയാണെന്നും സി എ ജി റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications